Sunday, December 28, 2008

ഹിജ്‌റ വര്‍ഷ (1430)-പുതുവര്‍ഷ(2009) ആശംസകള്‍


‍ഒരു വത്സരം വിണ്ണില്‍ മറഞ്ഞൂ...

നവ വത്സരം മണ്ണില്‍ പിറന്നു..

കാലത്തിന്‍ യവനികക്കുള്ളില്‍ മറയുന്നു,

വേനലും, വര്‍ഷവും, പറവയും, പൂക്കളും.,

ഓര്‍ക്കുക സഹജരേ മറഞ്ഞീടും നമ്മളും.,

കാലത്തിന്‍ കരകാണാ കയത്തിലൊരു ദിനം..!

പഴിക്കല്ലെ കൂട്ടരേ അനന്തമാം കാലത്തെ.

കാലം ! അത്‌ ഞാനെന്നുചൊല്ലി കരുണാമയന്‍.!

അവനില്‍ നിന്നല്ലോ, ക്ഷേമവും, ക്ഷാമവും.

ദിന രാത്രങ്ങള്‍ മറിക്കുന്നതവന്‍ തന്നെ.

കഴിയേണമെന്നും നാം ശുഭ പ്രതീക്ഷയില്‍.,

വിജയം സുനിശ്ചയം, ക്ഷമയുള്ളവര്‍ക്കെന്നും!

വിരിയട്ടെ നന്മയുടെ പൂവാടിയില്‍,

നറുമണം തൂകി, പുതു പൂക്കളെന്നും..

പറിടട്ടെ വെള്ളരി പ്രാവുകള്‍

സ്നേഹഗീതങ്ങള്‍ പാടി പാരിലെങ്ങും..


നീങ്ങിടട്ടെ അശാന്തിതന്‍ പുകമറ..

ഉണരട്ടെ ശാന്തിമന്ത്രം മാനവ ഹൃദയങ്ങളില്‍..

തളരട്ടെ യുദ്ധക്കൊതിയരുടെ കൈകള്‍.,

വിളയട്ടെ ഭൂമിയില്‍ മനുഷ്യസ്നേഹത്തിന്‍ കതിരുകള്‍..

നല്‍വഴി പുല്‍കിടാം, നന്മകള്‍ നേര്‍ന്നിടാം,

നവ വത്സരത്തിന്‍ നറുനിലാവില്‍..
ആശംസകള്‍... .. ആശംസകള്‍.. ..

മനോരമ ഗള്‍ഫ്‌ ഫീച്ചറില്‍ പണ്ടെങ്ങാണ്ടോ അച്ചടിച്ച്‌ വന്നത്‌ !

Sunday, December 14, 2008

തുണിയുരിഞ്ഞ അഭിമാനം !!

കേരളത്തിന്റെയും ഇന്ത്യയൂടെയും അഭിമാനമാണത്രെ പാര്‍വതി ഓമനക്കുട്ടന്‍ ഉയര്‍ത്തിയത്‌ (റേഡിയോയില്‍ കേട്ടത്‌; കാഴ്ചയും കേള്‍വിയും വായനയും അടക്കിവാഴുന്ന മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത്‌ !)

സ്വന്തം തുണി പൊക്കി (പൊക്കാന്‍ എന്തെങ്കിലും വേണ്ടേ എന്ന് വിമര്‍ശകര്‍ ചോദിച്ചേക്കാം.. ! ) ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍ ഇനിയും പെണ്ണുങ്ങള്‍ നിരത്തില്‍ വരേണ്ടതിന്റെ ആവശ്യകത യൂണിവേഴ്സിറ്റി തലത്തില്‍ തന്നെ പാഠ്യ വിഷയമാക്കേണ്ടതാണ്. സാമ്പത്തിക മാന്ദ്യം, തീവ്രവാദം, ഭീകരത , തൊഴിലില്ലായ്മ തുടങ്ങിയ നിസാര പ്രശ്നങ്ങളില്‍ ആകുലരായി ചിന്തിച്ച്‌ അന്തം വിട്ടിരിക്കുന്ന ഇന്ത്യക്കാര്‍ക്കെന്നല്ല ലോകത്തിനു തന്നെ ഒരു പ്രതീക്ഷയുമായാണു ജട്ടിയിട്ട പെണ്ണുങ്ങളുടെ മിന്നുന്ന പ്രകടനം എന്ന് അന്തരാഷ്ട മാധ്യമങ്ങളുടെ സ്പെഷല്‍ റിപ്പോര്‍ട്ടിംഗ്‌ സൂചിപ്പിക്കുന്നു.

ഒരു കാര്യം സമ്മതിക്കണം. പുരുഷന്മാരേ അപേക്ഷിച്ച്‌ നാടിന്റെ മിടിപ്പും തുടിപ്പും തൊട്ടറിഞ്ഞ്‌ രാജ്യ സ്നേഹമുള്ള യുവതികള്‍ തങ്ങളുടെ വസ്ത്രം വരെ ഉപേക്ഷിച്ച്‌ നാടിന്റെ അഭിമാനം ഉയര്‍ത്താന്‍ തയ്യാറാവുന്നത്‌ അംഗീകരിക്കേണ്ടതും ഒരു സംവരണവും ആവശ്യമില്ലാത്തവണ്ണം സ്വയം യോഗ്യത തെളിയിക്കുനന്നതിനാല്‍ അവിടെയൊരു തര്‍ക്കത്തിന്റെ കാര്യമേ ഉദിക്കുന്നില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

പക്ഷ നിരീക്ഷകരിപ്പോള്‍ 'കക്ഷ നിരീക്ഷണം' നടത്തി പാര്‍വതിമാര്‍ക്കൊപ്പം അഭിമാന രോമാഞ്ചകഞ്ചുകമണിഞ്ഞ്‌ ആഹ്ലാദിക്കുകയവും. തങ്ങളുടെ മക്കളെ അടുത്ത തുണിയൂരിയല്‍ മത്സരത്തിനു പാകപ്പെടുത്തിയെടുക്കാന്‍, അവരുടേ ഡെപ്തും വിഡ്തും അളക്കാന്‍ മറ്റുള്ളവര്‍ക്ക്‌ അളന്നു നോക്കാന്‍ പാകപ്പെടുത്തുന്ന തിരക്കിലായിരിക്കും. രോമം വടിച്ചും പിഴുതും കളഞ്ഞ പെണ്ണുങ്ങള്‍ ദു:ഖിക്കരുത്‌ .! നിങ്ങള്‍ക്ക്‌ രോമാഞ്ചമണിയാന്‍ പുതിയ ഉത്പന്നങ്ങല്‍ വിപണിയില്‍ റെഡിയായിരിക്കുന്നു. അതിന്റെ വിവരണവുമായി ജോക്കികള്‍ നിങ്ങള്‍ക്ക്‌ മുന്നിലെത്തും വരെ ക്ഷമിക്കൂ..

നാണവും മാനവും ഉള്ള സഹോദരിമാരേ.. ലജ്ജിക്കുക.. സ്വയം തിരിച്ചറിയുക !
മറ്റുള്ളവര്‍ക്ക്‌ പ്രദര്‍ശന വസ്തുവാകാന്‍ മാത്രമാണോ നിങ്ങളുടെ ജന്മം.?

സ്ത്രീ ജന്മം പുണ്യ ജന്മം!!. നാണമില്ലാണ്ടായാല്‍. പിന്നെ എന്തൊരു ജന്മം !
( ആഭാസങ്ങള്‍ മത്സരമെന്ന പേരില്‍ നടത്തുകയോ നടത്താതിരിക്കയോ അതില്‍ പാറു, സാനിയ, ഷക്കീലമാര്‍ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കയോ ചെയ്യട്ടെ. ജയിക്കട്ടെ തോത്ക്കട്ടെ. നമുക്ക്‌ നമ്മുടെ കാര്യം നോക്കാം. ഈ വക കോപ്രാട്ടികളില്‍ നിന്ന് സ്വയം രക്ഷ നേടാനെങ്കിലും ശ്രമിയ്ക്കാം. എന്നാല്‍ എല്ലാ ആഭാസങ്ങളും കാട്ടി നേടുന്ന വിജയം(?) അത്‌ ഒരു നാടിന്റെ യശസ്സുയര്‍ത്തി, അഭിമാനമുയര്‍ത്തി, ജനകോടികളുടെ അഭിമാനം എന്ന് പാടി പുകള്‍ത്തുന്നതിനോട്‌ യോജിക്കാനാവില്ല. )

Monday, December 8, 2008

ബലി പെരുന്നാള്‍ -സ്നേഹ സന്ദേശം

ശറഫുറ്റ ദുല്‍-ഹജ്ജ്‌ മാസം പിറന്നു..
ലക്ഷോപലക്ഷങ്ങള്‍ ലബ്ബൈക്ക ചൊല്ലി.!
ഈദുല്‍ അദ്‌-ഹാ തന്‍ ശോഭ പരന്നു..
ഈണത്തില്‍ രാക്കിളി തക്‌ബീറു പാടി!


എല്ലാമറിയുന്ന ഏകന്‍ ഇലാഹി.
എല്ലാ സ്തുതിയും നിനക്കാണു നാഥാ
നിന്നെ മറന്നുള്ള ആഘോഷമില്ലാ..
നിന്നെ സ്തുതിക്കാതെ ആനന്ദമില്ലാ!

ആലംഭഹീനരെ ഓര്‍ക്കേണം നമ്മള്‍.
ആശ്രയമെത്തിച്ചു നേടേണം പുണ്യം
മുത്ത്‌ നബിയുടെ സന്മാര്‍ഗപാത
പിന്തുടര്‍ന്നവര്‍ക്കാണു വിജയം

ഈദുല്‍ അദ്‌ ഹാ തന്‍ സന്ദേശ ഗീതം
സത്യ സമാധാന തൗഹീദിന്‍ ഈണം
അല്ലാഹ്‌ അക്‌ബര്‍ അല്ലാഹ്‌ അക്‌ബര്‍
‍അല്ലാഹു അക്‌ബര്‍ വലില്ലാഹില്‍ ഹംദ്‌..


ശാന്തി നിറയട്ടെ കേരള നാട്ടില്‍
‍ശാന്തി നിറയട്ടെ ഭാരത ഭൂവില്‍
‍ശാന്തി നിറയട്ടെ അറബിപ്പൊന്‍ നാട്ടില്‍
‍ശാന്തി നിറയട്ടെ ഈ ലോകമെങ്ങും.

ഈദ്‌ മുബാറക്‌.. ഈദ്‌ മുബാറക്‌
ഈദ്‌ മുബാറക്‌ നേരുന്നിതേവം

..ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകളുണര്‍ത്തി ഒരു ബലി പെരുന്നാള്‍ കൂടി..
ഏവര്‍ക്കും ശാന്തി നിറഞ്ഞ നന്മ നിറഞ്ഞ ഈദുല്‍-അദ്‌-ഹാ ആശംസകള്‍..

മനോരമ ഇത്‌ പ്രസ്ദ്ധീകരിച്ചപ്പോള്‍ .! (12-02-2003 ) കവിത ഇങ്ങിനെയും എഴുതാം :)

Saturday, December 6, 2008

മറക്കാനാവത്ത ഡിസംബര്‍ !

ഒരു ഡിസംബര്‍ 6 കൂടി . മറക്കാന്‍ ഏറെ ശ്രമിയ്ക്കുമ്പോഴും ..ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ മനോമുകുരത്തില്‍ തെളിയുകയാണീ ദിനങ്ങളില്‍ .മതേതര ഭാരതത്തിന്റെ താഴികക്കുടങ്ങളില്‍ വര്‍ഗീയതയുടെ കറുത്ത കരങ്ങള്‍ പതിച്ചതിന്റെ നടുക്കവുമായി പുറത്ത്‌ വരാന്‍ മടിച്ച ആ പ്രഭാതത്തില്‍ ..അന്ന് 1992 ഡിസംബര്‍ 6 ഞായറാഴച ..തുടര്‍ന്നുള്ള 14 ദിനങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവത്തതായി മാറുകയായിരുന്നു. ''ലോകാ സമസ്താ സുഖിനോ ഭവന്തു'' എന്ന വേദവാക്യം ഉരുവിട്ടു പഠിച്ച, ''സാരേ ജഹാംസെ അച്ഛാ... ഹിന്ദു സിതാന്‍ ഹമാരാ''.. നെഞ്ചിലേറ്റിയ, ''ഈശ്വര്‍-അല്ലാ തേരെ നാം'' പാടിയ ജനതതിയുടെ മനസ്സില്‍ മതിലുകള്‍ തീര്‍ക്കപ്പെട്ട ആ ദിവസങ്ങള്‍ .. ചേരി ചേരാ രാജ്യങ്ങളുടേ നായകത്വം വഹിച്ച, എല്ലാ പ്രത്യയശാസ്ത്രങ്ങളും, ദര്‍ശനങ്ങളും ഒരു പോലെ നെഞ്ചിലേറ്റിയ ഭാഷകളുടെയും, സംസ്കാരങ്ങളുടെയും സംഗമ ഭൂമിയായ, എല്ലാ വൈജാത്യങ്ങള്‍ക്കുമപ്പുറം ഭാരതീയന്‍ എന്ന പാശത്താല്‍ കൂട്ടിയിണക്കപ്പെട്ട ഏകത്വം പുലര്‍ന്ന ഭാരതാംഭയുടെ നെഞ്ചില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നത്‌ ജഡതവം ബാധിച്ച മനസോടെ നോക്കിക്കണ്ടാ ഭരണാധികാരികള്‍ . ഇന്ത്യാ മഹാരാജ്യത്തിന്റെ വികലമാക്കപ്പെട്ട മുഖമായിരുന്നു പുറം ലോകത്ത്‌ ആഘോഷിക്കപ്പെട്ടത്‌. അതിന്നും പല രൂപത്തില്‍ തുടരുന്നതും നാം കാണുന്നു. അവസാനം മഹാ നഗരത്തില്‍ നടന്ന ഭീകരാക്രമണത്തിലൂടെ..!

ഒരു മസ്ജിദ്‌ ‍ എന്നതിലുപരി ചരിത്രമുറങ്ങുന്ന നാടിന്റെ ജീവനായുള്ള സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നമുക്കായില്ല. ''ചിലര്‍ സംസ്കാരത്തെ രൂപപ്പെടുത്തുന്നു. ചിലര്‍ സംസകാരം സംരക്ഷിക്കുന്നു. മറ്റു ചിലര്‍ സംസ്കാരങ്ങളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിയ്ക്കുന്നു'' !. സാമ്രാജത്വ അധിനിവേശങ്ങള്‍ നടന്ന രാജ്യങ്ങളില്‍ അവര്‍ ചെയ്യുന്നത്‌ വിശകലനം ചെയ്താല്‍ നമുക്ക്‌ മനസ്സിലാവുന്ന ഒരു കാര്യമാണ് സംസകാരങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍.. അത്‌ നമ്മുടെ രാജ്യത്തും നടന്നു വെന്ന് വേണം കരുതാന്‍.. ബ്രിട്ടിഷ്‌ കൊളോണിയലിസത്തിന്റെ ബാക്കിപ്രത്രമായ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഹീന തന്ത്രത്തിന്റെ ഭാഗമായ വ്യഭിചരിക്കപ്പെട്ട ചരിത്ര താളുകളും അതിനു നമ്മുടെ തന്നെ സഹോദരങ്ങളെ സ്വാധീനിച്ചു എന്നത്‌ ഒരു വസ്തുതയാണ്. അങ്ങിനെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നീചതന്ത്രം ബ്രിട്ടീഷുകാരില്‍ നിന്ന് തീറെഴുതി വാങ്ങിയവര്‍ യുവതലമുറയെ മസ്തിഷ്ക പ്രക്ഷാളനം ചെയ്ത്‌ തങ്ങളുടെ അധികാര സ്ഥാനമുറപ്പിക്കാന്‍ ചരിത്ര സത്യങ്ങളെ കടന്നാക്രമിക്കുന്നത്‌ ജനാധിപത്യത്തിന്റെ കവല പ്രസംഗകര്‍ കണ്ടില്ലെന്ന് നടിക്കുന്നു. താന്‍ ആരാണെന്ന തിരിച്ചറിവില്ലായ്മയും ആദര്‍ശങ്ങളെ സംബന്ധിച്ച അന്ധവിശ്വാസവും മുതലെടുക്കാന്‍ കാത്തിരിക്കുന്ന രാഷ്ടീയക്കോമരങ്ങളുടെയും, വര്‍ഗീയതയുടെയും വിരലനക്കങ്ങള്‍ക്കൊത്ത്‌ ചലിക്കുന്ന പാവകളായി മാറുന്നവര്‍ ഒരു തിരിച്ചറിവിന്റെ വെളിച്ചത്തിലേക്ക്‌ മടങ്ങാാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. മനസ്സിന്റെ ഒരു കോണിലെങ്കിലും അല്‍പം കരുണയും ,സഹജീവി സ്നേഹവും ബാക്കിയുള്ളവര്‍, സ്വന്തം രാജ്യം അഭി വ്ര്യദ്ധിപ്രപിക്കണമെന്ന് ആശിക്കുന്നവര്‍, സ്വസ്ഥമായ ജനജീവിതം കാംക്ഷിക്കുന്നവര്‍ എല്ലാവരുടെയും വാക്കുകളും രചനകളും പ്രവര്‍ത്തനങ്ങളും വിചാരങ്ങളുമെല്ലാം , തെറ്റിദ്ധരിക്കപ്പെട്ട -തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വസവും സാഹോദര്യവും തിരിച്ചു കൊണ്ട്‌ വരുന്നതിനാവട്ടെ.

അന്ന് 1992 ഡിസംബര്‍ 6 ഞായറാഴചയും ..തുടര്‍ ന്നുള്ള 14 ദിനങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവത്തതായി മാറുകയായിരുന്നു എന്ന് പറഞ്ഞുവല്ലോ.. അന്ന് ഞാന്‍ ബോംബെ (ഇന്ന് മുംബെ ) യില്‍ ആയിരുന്നു. എന്റ ആദ്യ ഗള്‍ഫ്‌ യാത്രയുടെ ഒരുക്കങ്ങള്‍ക്കായി (സൗദിയിലേക്ക്‌ ) ബോംബെയില്‍ നവംബര്‍ 22 നു എത്തിയതായിരുന്നു. ചില സാങ്കേതിക തടസ്സങ്ങള്‍ കൊണ്ട്‌ (രണ്ട്‌ ദിവസത്തിനുള്ളില്‍ പറക്കാമെന്ന് കരുതിയത്‌ നടന്നില്ല ) ഒരു മാസക്കാലം ബോബെയില്‍ കഴിയേണ്ടി വന്നു. ട്രാവല്‍സ്‌ ഉടമ ഉമ്മര്‍ഭായ്‌ അറേഞ്ച്‌ ചെയ്ത കണ്ണംവാര്‍ നഗറിലെ ഫ്ലാറ്റിലെ ഒരു റൂമില്‍ തൂക്കാന്‍ വിധിക്കപ്പെട്ട്‌ ദിനവും കാത്തു കഴിയുന്ന കഴിയുന്നവരെപ്പോലെ, വിസ എപ്പോള്‍ കിട്ടും എന്ന് ആവലാതിപ്പെട്ട്‌ കഴിയുന്നവരോടൊത്ത്‌ ഞാനും അവരില്‍ ഒരാളായി മാറി. ജീവിതം എന്തെന്ന് പഠിക്കാന്‍ ബോംബെയില്‍ താമസിക്കണം എന്ന് പറയുന്നത്‌ എത്ര ശരിയാണെന്ന് തെളിഞ്ഞ നാളുകള്‍.. അന്നന്നേക്ക്‌ മാത്രം അരിയും സാധനങ്ങളും വാങ്ങി രാത്രി ഉറങ്ങുന്നതിനു മുന്നെ കണക്ക്‌ അവതരിപ്പിച്ച്‌ അന്ന് എത്രപേരാണു റൂമില്‍ ഉണ്ടായിരുന്നത്‌ എങ്കില്‍ ഡിവൈഡ്‌ ചെയ്ത്‌ ഷെയര്‍ പിരിക്കലാണു പതിവ്‌. അതിനാല്‍ ഡിസംബര്‍ 6 ന്റെ ദുരന്തവും അതിനു ശേഷം നടന്ന അക്രമങ്ങളും ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലാക്കി. പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയായിരുന്നു. (എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരും അന്ന് റൂമില്‍ ഉണ്ടായിരുന്നുവെന്നും എല്ലാവരും ഒരുപോലെ ഭയത്തോടെ ഉറക്കമില്ലാതെ, ഭക്ഷണമില്ലാതെ കഴിഞ്ഞു വെന്നതും മറക്കാന്‍ കഴിയില്ല ) ഞങ്ങള്‍ താമസിച്ചിരുന്ന ഏരിയ പൊതുവെ വലിയ പ്രശ്നങ്ങള്‍ ഉണ്ടായില്ലെങ്കിലും ആരാധാനലയം കത്തിക്കലും, കൊലപാതകശ്രമവും മറ്റും അരങ്ങേറിയിരുന്നു. ഒരു ദിവസം ഞങ്ങളുടെ റൂമിന്റെ വാതിലില്‍ വാളുകൊണ്ട്‌ വെട്ടുകയും ചെയ്തു അക്രമികള്‍. അവര്‍ ഒരാളെ തിരഞ്ഞ്‌ വന്നതായിരുന്നുവെന്നും അയാള്‍ മുന്നെ ഞങ്ങളുടെ തൊട്ടടുത്ത ഫ്ലാറ്റില്‍ ഉണ്ടായിരുന്നതിനാല്‍ എന്ന് അറിയാന്‍ കഴിഞ്ഞു. രണ്ട്‌ ദിനങ്ങള്‍ കട്ടന്‍ ചായയും ബാക്കിയുണ്ടായിരുന്ന അല്‍പം അരികൊണ്ട്‌ കഞ്ഞി (അതില്‍ വറ്റ്‌ കാണണമെങ്കില്‍ സ്കാന്‍ ചെയ്യണം ) വെച്ച്‌ കുടിച്ചു. പിന്നെ കാലത്ത്‌ പാലും പത്രവും വന്നിരുന്നതും നിലച്ചു. ഇപ്പോള്‍ നല്ല ഒന്നാംതരം പട്ടിണിക്കൊപ്പം പച്ചവെള്ളം കുടിക്കേണ്ട അവസ്ഥയിലായി. വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ. പിന്നെ ഇന്നത്തെ പോലെ ടെലിഫോണ്‍ ചെയ്യാന്‍ മൊബൈല്‍ പോയിട്ട്‌ എന്റെ വീടിന്റെ പരിസരത്ത്‌ പോലും ഒരു ഫോണുള്ള വീടില്ല. അതിനാല്‍ തന്നെ എന്റെ വീടുമായി ബന്ധപ്പെടാനും വഴിയില്ല. വിഷപ്പ്‌ ഭയത്തെ കീഴടക്കി. ചേലക്കര ഭാഗത്തുള്ള (പേരു ഓര്‍ക്കുന്നില്ല ) എന്നെപ്പോലെ തന്നെ വിശപ്പ് കൊണ്ട്‌ ഭയം ഒരു മരവിപ്പായി മാറിയ ഒരു സുഹൃത്തും കൂടി പുറത്തിറങ്ങി പകുതി നിരപ്പലക തുറന്ന് വെച്ച ഒരു ചെറിയ കടയില്‍ നിന്ന് കുറച്ച്‌ അരിയും സാധനങ്ങളും വാങ്ങി റൂമിലേക്ക്‌ തിരിക്കുമ്പോള്‍ തൊട്ടടുത്ത റോഡില്‍ അക്രമികള്‍ ഒരു സ്കൂട്ടര്‍ യാത്രക്കാരനെ തടഞ്ഞ്‌ നിര്‍ത്തി ആക്രമിക്കാനൊരുങ്ങുന്നത്‌ കണ്ട എന്റെയും കൂട്ടുകാരന്റെയും സ്ഥിതി ഞാനിവിടെ വിവരിക്കുന്നില്ല. :( പെട്ടെന്ന് ഒരു പോലീസ്‌ ജീപ്പ്‌ അവിടെ പാഞ്ഞെത്തുകയും സ്കൂട്ടര്‍ യാത്രക്കാരനെ വിട്ട്‌ അക്രമികള്‍ ഞങ്ങള്‍ നില്‍ക്കുന്ന ഭാഗത്തേക്ക്‌ ഓടി വരുകയും ചെയ്യുന്നത്‌ ഒരു നടുക്കത്തോടെ കണ്ടു. ഓടരുത്‌! എന്ന സുഹൃത്തിന്റെ നിര്‍ദ്ധേശം ഞാന്‍ അക്ഷ്രരം പ്രതി അനുസരിച്ചു. ഓടാന്‍ പോയിട്ട്‌ നടക്കാന്‍ വരെ കാലു ചലിക്കണ്ടെ.. എന്നിട്ടല്ലേ ഓടല്‍ ! അവര്‍ വന്ന വഴിയില്‍ തടസ്സമായി നിന്ന ഞങ്ങളെ തട്ടിമാറ്റി അവര്‍ എങ്ങോ ഓടി മറഞ്ഞു. പിന്നാലെ വന്ന പോലിസ്‌ ഞങ്ങളെ നോക്കി ആക്രോഷിച്ചു. മുഴുവന്‍ മനസ്സിലായില്ലെങ്കിലും വീട്ടില്‍ പോടാ ---- മക്കളെ എന്നത്‌ വ്യക്തമായതിനാലും പോയ ചലനശേഷി തിരിച്ച്‌ കിട്ടിയതിനാലും ഒരു മൗസ്‌ ക്ലിക്കിന്റെ വേഗത്തില്‍ റൂമിലെത്തി. അന്ന് അബുദാബിയില്‍ ഉണ്ടായിരുന്ന എന്റെ ഉപ്പയും മറ്റു ബന്ധുക്കളും നാട്ടില്‍ ഉമ്മയും മറ്റുള്ളവരും എല്ലാം ഏറെ വിഷമിച്ചു. ദിവസങ്ങള്‍ക്ക്‌ ശേഷം ഉമ്മര്‍ ഭായ്‌ വന്ന് വിക്രോളിയിലുള്ള ഓഫീസിലേക്ക്‌ കൊണ്ടു പോവുകയും അവിടെ നിന്ന് നാട്ടിലേക്കു (നാട്ടില്‍ അമ്മാവന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കു) ഗള്‍ഫിലേക്കും ഫോണ്‍ ചെയ്ത്‌ ഞാന്‍ ജീവിച്ചിരിക്കുന്നതായും അടുത്ത ദിവസം തന്നെ സൗദിക്ക്‌ പറക്കുന്നതായും അറിയിച്ചു. ചുരുക്കി പറഞ്ഞാല്‍ ഡിസംബര്‍ 22 നു ആദ്യ കലാപത്തിന്റെ അലയൊടുങ്ങി രണ്ടാം കലാപത്തിനു മുന്നെ ഞാന്‍ ബോംബെയില്‍ നിന്ന് സൗദിയിലേക്ക്‌ പറന്നു. പിന്നെയുമൊരുപാട് സംഭവങ്ങള്‍ എന്റെ ആദ്യ ഗള്‍ഫ്‌ യാതയും ,ബോംബെ ജീവിതവും , സൗദിയിലെ കേവലം 8 മാസത്തെ പ്രവാസവും ഒക്കെയായി ബന്ധപ്പെട്ട്‌ പറയാനുണ്ട്‌. സമയം കിട്ടുമ്പോള്‍ അതെല്ലാം എഴുതി നിങ്ങളെ പരമാവധി ബോറടിപ്പിക്കാന്‍ ശ്രമിയ്ക്കുന്നതാണ് . ഒരു ചെറിയ പെരുന്നാള്‍ സ്മരണ ഈദുല്‍ഫിതറിന്റെ കണ്ണുനീര്‍ എഴുതിയത്‌ വായിക്കാത്തവര്‍ വായിക്കുക. വലിയ പെരുന്നാളിനു പിന്നെ അതൊരു ശീലമായതിനാല്‍ അത്ര സങ്കടം ഉണ്ടായില്ല എന്നത്‌ കൂടി ഓര്‍മ്മിപ്പിക്കട്ടെ.

എന്റെ പ്രിയ സഹോദരങ്ങളെ ..എന്തിനീ ചോരപ്പുഴകള്‍ .. എന്തിനീ പോര്‍ വിളികള്‍.. ? ഈ പടയൊരുക്കങ്ങള്‍ ഇനിയും വേണോ ? എന്ത്‌ നേടി ഇത്‌ കൊണ്ടെല്ലാം !!നിദ്രാവിഹീനമായ രാത്രികളും ഉത്കണ്ഡാകുലമായ ദിനങ്ങളുമല്ലാതെ..മറക്കാം നമുക്കെല്ലാം ..ഒരു നല്ലാ നാളെക്കു വേണ്ടി.. തുരത്താം നമുക്കൊന്നിച്ച്‌ നിന്ന് ഭീകരരെയും വര്‍ഗീയക്കോമരങ്ങളെയും രാഷ്ടീയപിശാചുക്കളെയും .. നമ്മുടെ മണ്ണില്‍ നിന്ന്

ജയ് ഹിന്ദ്‌

Monday, November 24, 2008

വാര്‍ത്തകള്‍; ആഘോഷിക്കപ്പെടുന്നവയും അവഗണിക്കപ്പെടുന്നവയും

മലേഗാവ്‌ സ്ഫോടനങ്ങളുടെ സൂത്രധാരര്‍ പിടിക്കപ്പെട്ടതു മുതല്‍ മുത്തശ്ശി പ്രത്രങ്ങളും മറ്റ്‌ മീഡിയകളും പ്രാധാന്യം കൊടുക്കാതെയും അവഗണിച്ചും വന്നിരുന്ന റിപ്പോര്‍ട്ടുകള്‍ അതിന്റെ ഗൗരവത്തോടെ ജനങ്ങളിലേക്കെത്തിക്കാന്‍ സിറാജ്‌ ദിനപത്രവും മറ്റു ചില പത്രങ്ങളും ശ്രമിച്ചിട്ടുണ്ട്‌. കേരളത്തിന്റെ മണ്ണില്‍ പിറന്ന്‌ വഴിതെറ്റിയ ചിലര്‍ തീവ്രാവാദികളായി ആരോപിക്കപ്പെട്ട്‌ ഏറ്റുമുട്ടലുകളില്‍ (?) കൊല്ലപ്പെട്ടപ്പോഴും വെണ്ടയ്ക്ക നിരത്തിയിരുന്നു സിറാജും, മാധ്യമവും, ചന്ദ്രികയും. മുത്തശ്ശിപത്രങ്ങളുടെ കാര്യം പിന്നെ പറയേണ്ടതുമില്ല. കാരണം പിടിക്കപ്പെട്ടവരും കൊല്ലപ്പെട്ടവരും മുസ്ലിം നാമധാരികളാണല്ലോ. കഥകളും ഉപകഥകളും ചര്‍ച്ചകളും സംവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി നല്ല കൊയ്ത്ത്‌ തന്നെയായിരുന്നു. പ്രഭാതം മുതല്‍ പാതിര വരെ നൂറ്റൊന്നാവര്‍ത്തിച്ച വാര്‍ത്തകള്‍ കൊടുത്തു കൊണ്ടിരുന്നു. ഗള്‍ഫില്‍ നിന്നും പുറത്തിറങ്ങുന്ന പത്രങ്ങളും, പ്രക്ഷേപണം ചെയ്യുന്ന റേഡിയോ അടക്കമുള്ള മാധ്യമങ്ങളും. അത്‌ വേണ്ടതുമാണല്ലോ. നമ്മുടെ കൊച്ചു കേരളം തീവ്രവാദികളുടെ താവളമാണെന്ന്‌ വരുത്തി തീര്‍ക്കേണ്ടത്‌ ആരുടെയൊക്കെയോ തീരുമാനമായിരുന്ന പോലെയാണു കാര്യങ്ങള്‍ നീങ്ങികൊണ്ടിരുന്നത്‌. നിശ്പക്ഷമതികളായ, നാട്ടില്‍ സാഹോദര്യവും സമാധാനവും പുലര്‍ന്ന്‌ കാണുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന, അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ജനങ്ങളും സംഘടനകളും ഈ ദുരവസ്ഥയില്‍ നിന്നെങ്ങിനെ കരകയറുമെന്ന്‌ വ്യാകുലപ്പെട്ട നാളുകളായിരുന്നു. ക്രിയാത്മാകമായ പ്രതികരണങ്ങളും നടപടികളും പല കോണുകളില്‍ നിന്നും ഉണ്ടാവുന്നുണ്ടെങ്കിലും അതൊന്നും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക്‌ കണ്ണില്‍ പെടുകയില്ല. കാതിലെത്തുകയുമില്ല. അവര്‍ക്ക്‌ രസം ബഹുഭാര്യത്വവും, പര്‍ദയും തന്നെ. അതവര്‍ ആഘോഷിക്കുക തന്നെ ചെയ്യും. മുസ്ലിം സ്ത്രീകളുടെ ഭാവി തന്നെ ഈ ചാനലുകാരുടെയും റേഡിയൊക്കാരുടെയും പത്രക്കാരുടെയും കയ്യിലാണെന്നു തോന്നും!.

ഒറ്റക്കണ്ണന്മാരായ മാധ്യമക്കാര്‍ പക്ഷെ തീവ്രവാദത്തിനും ഭീകര വാദത്തിനും എതിരെ, നിരപരാധികളെ കേവലം ഒരു സമുദായത്തിന്റെ പേരു പേറിയതിന്റെ പേരില്‍ ക്രൂശിക്കുന്നതിനെതിരെ നാക്കു ചലിപ്പിക്കാന്‍, ചര്‍ച്ച സംഘടിപ്പിക്കാന്‍ ഏറ്റവും ചുരുങ്ങിയത്‌ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുമായി സമൂഹത്തിലിറങ്ങുന്നവരെ പറ്റി ഒരു വാര്‍ത്ത പ്രൊജക്റ്റ്‌ ചെയ്ത്‌ കൊടുക്കാന്‍ തയ്യാറാവാറില്ല എന്നത്‌ ഒരു ദു:ഖ സത്യമാണ്‌. ഇപ്പോള്‍ കേരളത്തില്‍ നിന്ന്‌ പലപ്പോഴായി ഭീകര മുദ്രകുത്തി പിടിക്കപ്പെട്ടവരില്‍ പലരും കുറ്റവിമുതമാക്കപ്പെടുന്നു. കൊല്ലപ്പെട്ടവര്‍ തന്നെ മതപരമായി ബന്ധമില്ലാതെ ക്രിമിനല്‍ ബന്ധമുള്ളവരാണെന്ന്‌ അധികാരികള്‍ തന്നെ പ്രഖ്യാപിക്കുന്നു. പല ഏറ്റുമുട്ടലുകളും വ്യാജമാണെന്ന്‌ തെഹല്‍ക്കയടക്കമുള്ള മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ വരുന്നു. അതിനിടയ്ക്ക്‌ മാലേഗാവ്‌ സ്ഫോടനങ്ങള്‍ നടത്തിയത്‌ രാജ്യത്തെ കാക്കേണ്ട പട്ടളക്കാര്‍ (പട്ടാള വേഷത്തിലുള്ള ഭീകരര്‍ ) ആണെന്ന്‌ കണ്ടെത്തുക മാത്രമല്ല. വ്യക്ത്മായ തെളിവുകല്‍ വരുന്നു. കേവലം വിരലിലെണ്ണാവുന്നവരുടെ എടുത്തുചാട്ടം കൊണ്ട്‌ ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തി പൊരിച്ചിരുന്ന രാഷ്ടീയക്കാരും (മത തീവ്രവാദികളായ രാഷ്ടീയക്കാര്‍ ) അവര്‍ക്കൊപ്പിച്ച്‌ പേനയും നാക്കും ചലിപ്പിക്കുന്ന ഒറ്റക്കണ്ണന്മാരായ മാധ്യമക്കാരും ഉപദേശങ്ങളുമായി രംഗത്ത്‌. തലച്ചോറുള്ള ഒരു മുസ്ലിമോ ക്ര്യസ്ത്യാനിയോ , മതമില്ലാത്തവരോ ചിന്തിക്കുകയില്ല എല്ലാ ഹിന്ദു സഹോദരന്മാരും പ്രഗ്യാ സിംഗിന്റെയും പുരോഹിതിന്റെയും അനുയായികളാണെന്ന്‌. കേവലം ചിലര്‍ ചെയ്ത്‌ കൂട്ടുന്ന അക്രമത്തിനും അനീതിയ്ക്കും ഒരു മഹത്തായ പാരമ്പര്യത്തെയും അതിന്റെ അനുയായികളെയും മൊത്തത്തില്‍ പ്രതിക്കൂട്ടില്‍ കയറ്റാന്‍ ചിന്താ ശേഷി പണയം വെക്കാത്തവര്‍ക്കാവില്ല. ഗുജറാത്തിലും ഒറീസയിലും എല്ലാം ചിലര്‍ക്കെങ്കിലും അഭയസ്ഥാനമായത്‌ ഹൈന്ദവ ഗൃഹങ്ങളായിരുന്നുവെന്നത്‌ ഒരു വസ്ഥുതയാണ്‌. ഹൈന്ദവ സഹോദരങ്ങളുടെ വിശാല മനസ്കതയും സ്നേഹവുമായിരുന്നു മുസ്ലിംങ്ങള്‍ക്കും ക്ര്യത്യാനികള്‍ക്കും അവരുടെ വിശ്വാസാചാര പ്രകാരം മറ്റ്‌ ഏതൊരു രാജ്യത്തും ലഭിക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യത്തോടെ ആരാധന-അനുഷ്ടാനങ്ങള്‍ നിര്‍വഹിക്കാനും പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും നാളിതുവരെ കഴിഞ്ഞു വന്നതും അതിനു വിഘാതമവുന്ന ദുശ്ശക്തികളെ എല്ലാവരും മതത്തിനധീതമായി മനസ്സിലാക്കി ചെറുക്കേണ്ടതും എല്ലാ ഇന്ത്യക്കാരന്റെയും കടമയാണ്‌. ഒരു വര്‍ഗീയ ഫാഷിസ്റ്റ്‌ സംഘടനയുടെ അനുയായികള്‍ എന്നതിലുപരി രാജ്യത്തിന്റെ കാവല്‍ക്കാര്‍, നീതി പാലകര്‍, നിയമപാലകര്‍ സാധാരണ ജനങ്ങള്‍ ഇന്നും വിശ്വാസമര്‍പ്പിച്ചു പോരുന്ന സഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ തന്നെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്ത്‌ നടപ്പിലാക്കിയത്‌ മുസ്ലിം, ഹിന്ദു, ക്ര്യസ്ത്യന്‍ , നിര്‍മത നീരീശ്വര വാദി എന്ന വിവേചനമില്ലാതെ ഏവരെയും ഞെട്ടിച്ച കാര്യമാണ്‌'. ആ നഗ്ന സത്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കേണ്ട വിധത്തില്‍ എത്തിക്കാനും അതിലുപരി മുന്നെ രാജ്യത്ത്‌ നടന്ന പല സ്ഫോടന പരമ്പരകളിലും ഇത്തരം ദുശ്ശക്തികളുടെ കറുത്ത കരങ്ങളാണ്‌ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നുള്ള സൂചനകള്‍, ഒരാള്‍ കുറ്റാരോപണ വിധേയനായി പിടിക്കപ്പെടുമ്പോള്‍ അയാളുടെ സമുദായം നോക്കി വാര്‍ത്തകള്‍ മെനയുന്നത്‌ ചുരുക്കിപറന്‍ഞ്ഞാല്‍ അനീതിയാണെന്ന്‌ മനസ്സിലാക്കികൊടുക്കുവാനും സിറാജ്‌ പോലുള്ള പ്രത്രങ്ങള്‍ക്ക്‌ കഴിഞ്ഞുവെന്നത്‌ ഒരു വസ്ഥുതയാണ്‌. കേരളത്തില്‍ നിന്ന്‌ ചിലര്‍ തീവ്രവാദികളുടെ ഇംഗിതത്തിനു വശം വദരായി പ്രവര്‍ത്തിക്കുന്നു എന്നത്‌ ഏവരെയും വ്യാകുലപ്പെടുത്തുന്നതാണ്‌. അതു പോലെ പ്രാധാന്യമുള്ളത്‌ അല്ലെങ്കില്‍ അതിനേക്കാള്‍ പ്രാധാന്യമുള്ളത്‌ തന്നെയല്ലേ മാലേഗാവ്‌ സംഭവങ്ങളും തുടര്‍ വാര്‍ത്തകളും ? അല്ലെന്നാണ്‌ ചില മാധ്യമങ്ങള്‍ പറയുന്നത്‌. ഇവിടെ ഒരു വിഭാഗത്തെ ഒരു സമുദായത്തെ മൊത്തത്തില്‍ ആക്ഷേപിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ സിറാജ്‌ കൊടുത്തതായി കണ്ടില്ല. മാത്രവുമല്ല ഈ വാര്‍ത്തകള്‍ക്ക്‌ കേരളത്തിലെ തീവ്രവാദി വാര്‍ത്തകളേക്കാള്‍ പ്രാധാന്യം കൊടുക്കുന്നുവെന്ന്‌ കഴിഞ്ഞാ നാലഞ്ച്‌ ദിവസങ്ങളിലായി വാര്‍ത്ത വായനക്കാര്‍ വിഷമം പറയുന്നത്‌ കേട്ടപ്പോഴാണ്‌ ആ കാര്യം ശ്രദ്ധിയ്ക്കുന്നതും . മറ്റു ചില പ്രത്രങ്ങള്‍ ഈ വാര്‍ത്തകള്‍ പാടെ അവഗണിക്കുന്നതായും കണ്ടു. പിടിക്കപ്പെട്ടവര്‍ക്ക്‌ അവര്‍ ഉദ്ധേശിക്കുന്ന സമുദായത്തിന്റെ ചിഹനങ്ങളുമായി ബന്ധമില്ലാത്തതാവാം കാരണം. കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ അതിന്റെതായ പ്രാധാന്യത്തോടെ തന്നെ കൊടുത്തിരുന്ന സിറാജ്‌ ഇപ്പോള്‍ മാലേഗാവ്‌ സംഭവങ്ങളും അതിന്റെ പ്രാധാന്യത്തോടെ കൊടുക്കുന്നു എന്ന്‌ മനസ്സിലാക്കാം. എന്നാല്‍ എല്ലാം ചില മുന്‍ ധാരണകളോടെ വീക്ഷിക്കുന്നവര്‍ക്ക്‌ അതിലും സിന്‍-ഇന്‍ഡികേറ്റ്‌ ചെയ്യാന്‍ കഴിയുമെന്ന്‌ ഈ വാര്‍ത്താവലോകനം തെളിയിക്കുന്നു. പകരത്തിനു പകരം എന്ന പ്രത്ര പ്രവര്‍ത്തനം ആരുടെ പക്ഷത്ത്‌ നിന്നായാലും അത്‌ ന്യായീകരിക്കത്തക്കതല്ല. അത്തരമൊരു നീക്കം സിറാജിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന്‌ കരുതുന്നില്ല. കാരണം അതിനെ നയിക്കുന്നവര്‍ വിധ്വംസക ശക്തികളെ പ്രോത്സാഹിപ്പിക്കുന്നവരല്ല.


ഇരകളുടെ പക്ഷത്ത്‌ നിന്ന്‌ സംസാരിക്കുന്നവരാവണം മാധ്യമ പ്രവര്‍ത്തകര്‍. ഇരകള്‍ ഏത്‌ ആശയക്കാരാണെന്ന്‌ നോക്കിയല്ല പ്രതികരിക്കേണ്ടത്‌. ഇപ്പോള്‍ ഉണ്ടായ ബോധോധയം കുറച്ച്‌ മുന്നെ ഈ മാധ്യമങ്ങള്‍ക്കും നേതാക്കള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ ഒരു സമുദായം മുഴുവന്‍ ഇങ്ങിനെ മുള്‍മുനയില്‍ നില്‍ക്കേണ്ടി വരുമായിരുന്നില്ല എന്ന്‌ തോന്നുന്നു. കുറ്റമാരോപിച്ചത്‌ കൊണ്ട്‌ മാത്രം ഒരാള്‍ കുറ്റവാളിയാവുന്നില്ല എന്ന ഈ തിരിച്ചറിവ്‌ നമുക്ക്‌ മുന്നെ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ. വൈകിയെത്തിയതാണെങ്കിലും വിവേകം നില നിര്‍ത്താന്‍ ശ്രമിക്കുമെന്ന്‌ കരുതട്ടെ.

ഏഷ്യാനെറ്റ്‌ റേഡിയോ ന്യൂസ്‌ ഫോക്കസില്‍ വാര്‍ത്ത വായനക്കാര്‍ സിറാജും മാധ്യമവും ചന്ദ്രികയു മംഗളവും കേരളത്തില്‍ നിന്നുള്ള തീവ്രവാദികളുടെ (?) വാര്‍ത്തകള്‍ പ്രൊജക്റ്റ്‌ ചെയ്തില്ല എന്ന്‌ ആവര്‍ത്തിച്ചു പറയുന്നത്‌ കേട്ടു. എന്നാല്‍ ഇതേ വിഷയത്തില്‍ (തീവ്രവാദം ) കേരളത്തിലെ വലിയ ഒരു വിഭാഗം മുസ്ലിംകളെ ആത്മീയമായി നയിക്കുന്ന ആധികാരിക പണ്ഡിത സംഘടനയായ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (സമസ്ത ) കോഴിക്കോട്‌ വെച്ച്‌ ചേരുന്ന തീവ്രവാദ വിരുദ്ധ സമ്മേളനത്തിന്റെ വാര്‍ത്ത വെണ്ടയ്ക്ക അക്ഷരത്തില്‍ കൊടുത്തതിന്റെ തലക്കെട്ട്‌ സ്പര്‍ശിക്കാന്‍ പോലും ഈ വാര്‍ത്താ വായനക്കാര്‍ക്ക്‌ സമയമുണ്ടായില്ല (അതോ മനപ്പൂര്‍വ്വം അവഗണിച്ചതോ ) എന്നത്‌ ഖേദകരമായി. ചില മാധ്യമങ്ങളുടെ ഈ മഞ്ഞ കണ്ണടയാണു ആദ്യം മാറ്റേണ്ടത്‌ . ആരെ തൃപ്തിപ്പെടുത്താനാണു നിങ്ങളീ‍ കരണം മറിച്ചില്‍ നടത്തുന്നതെന്ന്‌ മനസ്സിലാവുന്നില്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ തിരിച്ചറിയുക തന്നെ ചെയ്യും ഈ ആഘോഷവും അവഗണനയും !

published @ siraj news & e-pathram

Friday, November 7, 2008

ഇന്ന് ഞങ്ങളുടെ പന്ത്രണ്ടാം വിവാഹ വാര്‍ഷികം

12 നാളുകളെന്നപോല്‍ 12 സംവത്സരങ്ങള്‍..
കാലയവനിക മറച്ചിടുമ്പോള്‍,
അകതാരിലാരോ പതം പറഞ്ഞിടുന്നു..
ആശകള്‍ .. അഭിലാശങ്ങള്‍ ..ശിഷ്ടം മനസ്സിലിന്നും !
അളവറ്റ നൊമ്പരങ്ങള്‍ ഹൃത്തിലൊതുക്കി,
അകലമിലാണധികവും ജീവിതമെങ്കിലും,
അരികിലാണെപ്പോഴും മനസ്സുകള്‍..
ഓര്‍ക്കുവാനെന്നും നിറമേഴും നാളുകള്‍ മാത്രം.!

ഒരു നവംബര്‍ 7 കൂടി ..‍ ഞങ്ങള്‍ വിവാഹിതരായിട്ട്‌ 12 വര്‍ഷങ്ങള്‍ പിന്നിടുന്നു.
ഗള്‍ഫ്‌ ജീവിതത്തിനിടയില്‍ 2 തവണ ഇവിടെ ഒരുമിച്ച്‌ ചെറിയ കാലയളവുകളില്‍ ഒരുമിച്ച്‌ താമസിക്കാനും വര്‍ഷത്തില്‍ ശരാശരി 2 മാസമെങ്കിലും ഒരുമിച്ച്‌ താമസിക്കാനും അവസരമുണ്ടായി. അനുഗ്രഹങ്ങള്‍ക്ക്‌ ജഗന്നിയന്താവായ അല്ലാഹുവിനോട്‌ നന്ദി പറയട്ടെ.
അല്‍-ഹംദുലില്ലാഹ്‌. സര്‍വ്വ സ്തുതിയും അവന്നു മാത്രം.

ഞങ്ങളുടെ ജീവിത വഴിത്താരയില്‍ ഒരു കൂട്ടു കൂടിയുണ്ട്‌ സഫമോള്‍ ..രണ്ടാം ക്ലാസില്‍ പഠിക്കുന്നു. ബൂലോക സുഹൃത്തുക്കളായ നിങ്ങള്‍ക്കെല്ലാവര്‍ക്കും വിവാഹ വാര്‍ഷികത്തിനു മധുരം നല്‍കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിമോഹമാണു മോനേ.. അതിമോഹം എന്ന് ആരോ വിളിച്ച്‌ പറയുന്നു. അതിനാല്‍ ഇവിടെ വന്നവര്‍ക്ക്‌ എല്ലാവര്‍ക്കും നന്ദി.ഞങ്ങളുടെ സന്തോഷവും പങ്കുവെക്കുന്നു.
ഇത്രയും കാലം എന്നെ സഹിച്ച, ഇപ്പോഴും സഹിച്ച്‌ കൊണ്ടിരിക്കുന്ന എന്റെ പ്രിയതമയ്ക്ക്‌ ഈ അവസരത്തില്‍ എന്റെ സ്വന്തം പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. :)

ഉപ്പാടെം ഉമ്മാടെം കല്ല്യാണത്തിനു എന്റെ ഫോട്ടോ കാണുന്നില്ലാ എന്ന് പരാതിയുമായി നടക്കുന്ന സഫ മോള്‍





വന്നവര്‍ക്കെല്ലാവര്‍ക്കും വേണ്ടി ,ബിരിയായണി റെഡിയാണ് .

പായസം കഴിക്കാന്‍ മറക്കരുത്‌


ചിത്രങ്ങള്‍ക്ക്‌ കടപ്പാട്‌ :ഗൂഗിള്‍ & simpleindianfood

Saturday, October 18, 2008

മനസിനേറ്റ മുറിവ്‌ മായ്ക്കാന്‍ കഴിയുമോ ?

‌അസ്സലാമു അലൈക്കും ബഷിര്‍ ഭായ്‌ ..
മുഖത്തെ സ്ഥിരം പുഞ്ചിരിയുമായി സലാമുക്ക മുന്നില്
വ‍ അലൈക്കുമുസ്സലാം വറഹ്‌ മത്തുല്ലാ.. എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍? ജുമുഅ നിസ്കാരം കഴിഞ്ഞ്‌ പള്ളിയില്‍ നിന്നിറങ്ങി വരുകയായിരുന്ന ഞാന്‍ പ്രതിവചിച്ചു . എന്റെ വിശേഷമൊക്കെ‌ നല്ലത്‌ തന്നെ .. എന്താ ബഷീര്‍ഭായ്ക്ക്‌ പറ്റിയത്‌ ? സലാമുക്ക ഇന്ന് പ്രതിവു അഭിവാദ്യങ്ങള്‍ക്കപ്പുറത്തേക്ക്‌ കടക്കുകയാണല്ലോ.. ഞാന്‍ മനസ്സില്‍ കരുതി.. എന്തേ ചോദിച്ചത്‌ ? ഞാന്‍ തിരിച്ചു ചോദിച്ചു. ഒന്നു‍ല്ല. ഇത്തവണ നിങ്ങള്‍ നാട്ടില്‍ നിന്ന് വന്നതിനു ശേഷം ഞാന്‍ ശ്രദ്ധിയ്ക്കുന്നു. മുഖത്ത്‌ ആ പഴയ ഒരു പ്രസരിപ്പും ഉത്സാഹവും ഇല്ല. ശരീരത്തിനും ക്ഷീണം ബാധിച്ചിട്ടുണ്ട്‌. വല്ല അസുഖവുമാണോ ? ആകെ ഒരു ടെന്‍ഷന്‍പോലെ..! സലാംക്ക പറഞ്ഞു നിര്‍ത്തി. സത്യത്തില്‍ അദ്ദേഹവുമായി എനിക്ക്‌ അടുത്ത്‌ ബന്ധമൊന്നുമില്ല .വല്ലപ്പോഴും കാണുമ്പോഴുള്ള കുശലാന്വേഷണത്തിലും സലാം ചൊല്ലി പിരിയലിലും ഒതുങ്ങുന്നു.. അടുപ്പം. പക്ഷെ സലാംക്ക അത്‌ മനസ്സിലാക്കിയിരിക്കുന്നു. മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പറയുന്നത്‌ എത്ര ശരിയാണെന്ന് ഒരു വേള നിനച്ചു. ഏയ്‌ ഒന്നൂല്യ സലാംക്ക.. നാട്ടില്‍ പോയി പെട്ടെന്ന് തിരിച്ച്‌ വന്നതിലുള്ള ഒരു സിക്നസ്‌ . അതിന്റെ ഒരു ... ഞാന്‍ പറഞ്ഞൊഴിയാന്‍ ഒരു ശ്രമം നടത്തി.. പക്ഷെ അദ്ദേഹം എന്നെ തടഞ്ഞു നിര്‍ത്തി പറഞ്ഞു. നോക്ക്‌ ബഷീര്‍ ഭായ്‌.. ഞാനും കുറെ അനുഭവിച്ചിട്ടുള്ളതാണിതൊക്കെ. നമ്മള്‍ കരുതുന്നത്‌ പോലെ മറ്റുള്ളവര്‍ നമ്മെ കരുതുകയില്ല. കുടുംബത്തിനു വേണ്ടി എന്റെ ജീവിതം ഉഴിഞ്ഞുവെച്ചവനാ ഞാന്‍ .ഇപ്പോള്‍ ഞാനും എന്റെ കുട്ടികളുമായി ചുരുങ്ങി.. അവര്‍ക്ക്‌ വേണ്ടി ഞാനിവിടെ ജീവിക്കുന്നു. അങ്ങിനെ പച്ചയായ ഒരു മനുഷ്യന്റെ ജീവിത യാത്രയിലെ ചിലതൊക്കെ പറഞ്ഞു നിര്‍ത്തി. ഞാന്‍ പറഞ്ഞു. നമ്മള്‍ നമ്മുടെ കടമ നിറവേറ്റുക അതിനുണ്ടായേക്കാവുന്ന നന്മയും തിന്മയും നിശ്ചയിക്കുന്നത്‌ അല്ലാഹുവല്ലേ.. അവന്‍ അറിയുന്നുണ്ടല്ലോ . ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും നമ്മെ തിരിച്ചറിയും ..സാരമാക്കണ്ടെ.. ഇപ്പോള്‍ ഞാന്‍ തിരിച്ച്‌ ആശ്വസിപ്പിക്കേണ്ട നിലയിലെത്തി.. ഞങ്ങള്‍ സംസാരം തത്കാലം നിര്‍ത്തി സലാം ചൊല്ലി പിരിഞ്ഞു പോകുന്നതിനു മുന്നെ ഒരിക്കല്‍ കൂടി എന്നെ ഓര്‍മ്മിപ്പിക്കാന്‍ മറന്നില്ല. ഒക്കെ ശരിയാവും ബഷീര്‍ ഭായ്‌. ടെന്‍ഷനടിച്ച്‌ ആരോഗ്യം നശിപ്പിക്കരുത്‌.

ഒരു സാധു മനുഷ്യന്‍.. എനിക്ക്‌ കുടുബപരമായി എന്തോ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കരുതിയിട്ടാവും അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങള്‍ പങ്കുവെച്ചത്‌..നാം പലപ്പോഴും അറിയാറില്ല. നമ്മളറിയാതെ നമ്മെ ശ്രദ്ധിക്കുന്നവര്‍ ..നമ്മുടെ ചലനങ്ങളിലും സംസാരത്തിലുമുണ്ടാവുന്ന മാറ്റങ്ങള്‍ തിരിച്ചറിയുന്നവര്‍ നമുക്ക്‌ ചുറ്റും ഉണ്ടെന്നുള്ള സത്യം.ഞാന്‍ പറഞ്ഞൊഴിഞ്ഞെങ്കിലും എന്റെ മനസ്സാക്ഷി എന്നോട്‌ ചോദിച്ച്‌ കൊണ്ടിരുന്നു. പിന്നെ എന്തേ ഈ പ്രസരിപ്പില്ലായ്മക്ക്‌ കാരണം ?

ശരീരത്തിന്റെ മുറിവ്‌ കാലത്തിനു മായ്ക്കാന്‍ കഴിയും അതിന്റെ വേദനകളും പാടുകളും മായും പക്ഷെ മനസിനേറ്റ മുറിവ്‌ .. ഉണങ്ങിയാല്‍ തന്നെ പാട്‌ മായുമോ ?അപ്പോള്‍ പിന്നെ ശരീരത്തിനും മനസ്സിനും ഒരുമിച്ച്‌ മുറിവ്‌ പറ്റിയാല്‍.. ! അതും നാം സ്നേഹിക്കുന്ന, നമ്മെ സ്നേഹിക്കുന്നു(?)വെന്ന് കരുതുന്നവരില്‍ നിന്നായാല്‍.. അത്‌ നാം അറിയാതെ തന്നെ നമ്മുടെ മുഖത്ത്‌ നിഴലിക്കും. എത്ര കരുതലെടുത്താലും അത്‌ നമ്മെ ശ്രദ്ധിയ്ക്കുന്നവര്‍ വായിച്ചെടുക്കുകയും ചെയ്യും. ഞാനും കുറച്ച്‌ കൂടി കട്ടിയുള്ള ഒരു മുഖം മൂടി അണിയട്ടെ. എത്രത്തോളം വിജയിക്കുമെന്നറിയില്ല.

Monday, September 29, 2008

ഈദുല്‍ ഫിത്‌റിന്റെ കണ്ണുനീര്‍ !

വിശേഷ ദിനങ്ങളില്‍ വിശേഷിച്ചൊന്നും ചെയ്യാനില്ലതെ പതിവില്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്ന, ഒരു അവധിയുടെ സുഖം പോലും ആസ്വദിയ്ക്കാന്‍ കഴിയാത്ത, തങ്ങളുടെ ദു:ഖങ്ങള്‍ ഉള്ളിന്റെ ഉള്ളിലൊതുക്കി പുറമെ ചിരിയ്ക്കാന്‍ ശ്രമിച്ച പരാജയപ്പെടുന്ന, പ്രവാസി സഹോദരി സഹോദരന്മാരെ ഓര്‍ക്കാനും, നമ്മുടേ സന്തോഷത്തിലും ആഹ്ലാദത്തിലും ജഗന്നിയന്താവായ അല്ലാഹുവിനോട്‌ നന്ദിയുള്ളവരായിരിക്കാനും ഓര്‍മ്മപ്പെടുത്തി എന്റെ സൗദി അറേബ്യന്‍ ജീവിതത്തില്‍ നിന്ന് ഒരു പേജ്‌ ''ഈദുല്‍ ഫിത്‌റിന്റെ കണ്ണുനീര്‍'' ..

ഏഴുവര്‍ഷം മുന്നെ മാത്യഭൂമി ഗള്‍ഫ്‌ ഫീച്ചറില്‍ പ്രസിദ്ധീകരിച്ചതാണ്. അന്ന് പല ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും നിരവധിപേര്‍ തങ്ങളുടെ ദു:ഖങ്ങള്‍ പകര്‍ത്തി എനിക്കെഴുതിയിരുന്നു. അബുദാബി ലാമെരിഡിയന്‍ ഹോട്ടലിലെ ഒരു മാനേജര്‍ മുതല്‍ ഒമാനില്‍ നിന്നുള്ള മോഹന്‍ വരെ. രാത്രി രണ്ട്‌ മണിക്ക്‌ ജോലി കഴിഞ്ഞ്‌ വന്ന് പത്രം വായിച്ച്‌ അപ്പോള്‍ തന്നെ എനിക്കെഴുതിയ ഉസ്മാന്‍ പെരുമ്പടപ്പ്‌ ( ഇന്ന് അദ്ധേഹം നല്ല ഒരു ജോലിയിലേക്ക്‌ മാറി ) അദ്ധേഹം നാട്ടില്‍ വന്നപ്പോള്‍ എന്റെ വീട്ടില്‍ കുടുംബത്തോടൊപ്പം വരികയും ഒരിക്കല്‍ ഞാനും കുടുംബവും അദ്ധേഹത്തിന്റെ വീട്ടിലും പോവുകയും ചെയ്തിരുന്നു. അങ്ങിനെ കുറെ നല്ല ബന്ധങ്ങള്‍ ഈ ചെറു കുറിപ്പിലൂടെ കിട്ടിയെന്നതില്‍ സന്തോഷമുണ്ട്‌.

അയല്‍ പക്കങ്ങളില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍, അരവയറുമായി നിറകണ്ണുകളുമായി കഴിയുന്ന സഹോദരങ്ങളെ ഓര്‍ക്കണം നാം. അവരെ കൂടി സന്തോഷിപ്പിച്ചാവട്ടെ നമ്മുടെ ആഘോഷങ്ങള്‍.

എല്ലാവര്‍ക്കും ഈദുല്‍ ഫിത്‌ര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട്‌ ,
സസ്നേഹം

പി.ബി




ഇമേജില്‍ ക്ലിക്‌ ചെയ്ത്‌ വായിച്ച്‌ നിങ്ങളുടെ അഭിപ്രായവും പങ്കുവെക്കുമല്ലോ.

Monday, September 15, 2008

ആഘോഷങ്ങള്‍ നടക്കട്ടെ, ആര്‍ഭാടത്തോടെ..


ആഘോഷങ്ങള്‍ നടക്കട്ടെ, ആര്‍ഭാടത്തോടെ..


കാണം വിറ്റും ഓണം ഉണ്ണണമെന്ന്‌, പഴമൊഴി.

വില്‍ക്കാന്‍ കാണമില്ലാത്തവന്‍ ഉണ്ണാനേ പാടില്ലെന്നു, പുതുമൊഴി !


കള്ളവുമില്ല ചതിയുമില്ല..എള്ളോളമില്ല പൊളിവചനം, പഴയ സങ്കല്‍പം.

കള്ളമില്ലാത്ത ചതിയില്ല്ലാത്ത എള്ളുപോലും ഇന്ന്‌ കിട്ടാനില്ല., പുതിയ വാസ്‌തവം..!


പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കേരളമുണ്ടായെന്ന്‌, ഐതിഹ്യം.

മഴു കൈക്കലാക്കി മുഴുക്കുടിയന്മാര്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത്‌, യാഥാര്‍ത്ഥ്യം..!


ദാനം നല്‍കി ദരിദ്രനായപ്പോള്‍ സ്വന്തം ശിരസ്‌ കുനിച്ച്‌ കൊടുത്തു മാവേലി, ഐതിഹ്യം.

ദാനം ചോദിക്കുന്ന ദരിദ്രന്റെ ശിരസില്‍ ചവിട്ടുന്നു മാനവന്‍, യാഥാര്‍ത്ഥ്യം.!


തൃക്കാക്കരയപ്പന്‌ നേദിക്കാന്‍ മണ്ണപ്പം -പഴയ നടുമുറ്റങ്ങളില്‍

‍മണ്ണ്‌ തിന്ന്‌ മരിക്കുന്നു മണ്ണിന്റെ മക്കള്‍., അയല്‍ വീടുകളിലെ അകത്തളത്തില്‍

‍മനുഷ്യന്‌ തിന്നാനുള്ള മണ്ണും വാരി വില്‍ക്കുന്ന മേലാളര്


‍ആഘോഷങ്ങള്‍ നടക്കട്ടെ.. .ആര്‍ഭാടത്തോടെ



തത്കാലം നമുക്ക്‌ ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത കോലങ്ങളെ മറക്കാം..

എന്നിട്ട്‌ സിനിമാറ്റിക്‌ ( തുണിമാറ്റിക്‌ ) ഡാന്‍സ്‌ കൊഴുപ്പിക്കാം.


മഴ നൃത്തങ്ങളില്‍ ( മറയില്ലാ നൃത്തങ്ങളില്‍ ) മഴയുടെ ഗ്ര്യഹാദുരത്വം ദര്‍ശിക്കാം..


ഓണം വന്നാലും കുമ്പിളില്‍ കഞ്ഞികുടിക്കുന്ന കോരന്മാര്‍ക്ക്‌

എക്കാലവും സൂക്ഷിക്കാവുന്ന (പ്ലാസ്റ്റിക്‌ ) കുമ്പിളുകള്‍ വിതരണം ചെയ്യാം..


ആഘോഷങ്ങള്‍ നടക്കട്ടെ.. .ആര്‍ഭാടത്തോടെ


അതിനിടക്ക്‌ വരുന്ന സുനാമിയും കത്രീനയും .!

അതും ആഘോഷിക്കാന്‍ വഴിയൊരുക്കുന്നതല്ലേ !?.

ആര്‍ത്തി മൂത്ത മനുഷ്യന്‌ സുനാമിയും കത്രീനയുമെല്ലാം ആഘോഷം തന്നെ..

ഏത്‌ വിധത്തിലായാലും നാല്‌ കാശുണ്ടാക്കണം...!



കഥ കഥയായി നില്‍ക്കട്ടെ..കച്ചവടം നടക്കട്ടെ....

ആഘോഷങ്ങള്‍ നടക്കട്ടെ.. .ആര്‍ഭാടത്തോടെ


Monday, September 1, 2008

റമദാനിലെ വ്യാജ പിരിവുകാരെ തിരിച്ചറിയുക

വിശ്വാസികള്‍ രണ്ട്‌ മാസം മുന്നെ തന്നെ റമളാനിനെ വരവേല്‍ക്കാന്‍ മുന്നൊരുക്കം നടത്തിവരുന്നു. അഥവാ റമദാന്‍ മാസത്തിനു മുന്നെ വരുന്ന റജബ്‌ , ശഅബാന്‍ മാസങ്ങളില്‍, അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങള്‍ക്ക്‌ ബര്‍ക്കത്ത്‌ ചെയ്യണമേ.. തുടങ്ങിയ വചനങ്ങള്‍ ഉരുവിട്ട്‌ പ്രാര്‍ത്ഥന നിരതായ മനസ്സോടെ ചെയ്ത്‌ പോയ തെറ്റുകുറ്റങ്ങളില്‍ പശ്ചാത്തപിച്ച്‌ ഒരു വിചിന്തനത്തിനു വഴിതെളിയുന്ന നല്ല നാളുകളുടെ പ്രതീക്ഷയില്‍ കാക്കുമ്പോള്‍ മറുവശത്ത്‌ വിശ്വാസത്തിന്റെ മറപിടിച്ച്‌ കപടന്മാരും കള്ളന്മാരും പരമാവധി മുതലെടുപ്പ്‌ നടത്താനും ഈ അവസരം ഉപയോഗപ്പെടുത്തുന്നത്‌ പുതുമയുള്ള കാര്യമല്ല.

പ്രത്യേകിച്ച്‌ ഗള്‍ഫ്‌ നാടുകളില്‍ റമദാന്‍ ആഗതമവുന്നതോടെ ഒരു ആഘോഷത്തിന്റെ അതിലുപരി കൂട്ടായ്മയുടെ സാഹോദര്യത്തിന്റെയൊക്കെ നല്ല കാഴ്ചകള്‍ ആസ്വദിക്കാനാവുന്നു. അത്‌ പോലെ തന്നെ ഗള്‍ഫ്‌ മലയാളികളുടെ മനസ്സിലെ അലിവ്‌ മുതലെടുക്കാന്‍ ഒരു കൂട്ടര്‍ ഈ സമയത്ത്‌ തങ്ങളുടെ പൊയ്മുഖങ്ങളുമണിഞ്ഞ്‌ ആരാധനാലയങ്ങളിലും , സംഘടനാ വേദികളിലുമൊക്കെ ഇവര്‍ സൗഹ്ര്യദം അഭിനയിച്ച്‌ ദിനതകളുടെ കഥകള്‍ മെനഞ്ഞ്‌ പ്രത്യക്ഷപ്പെടും. രാപ്പകലില്ലാതെ കത്തുന്ന സൂര്യന്റെ ചുവട്ടില്‍ രക്തം വിയര്‍പ്പാക്കി ഉണ്ടാക്കി കിട്ടുന്ന ചെറിയ ശമ്പളത്തില്‍ നിന്ന് നാട്ടില്‍ നിന്നെത്തുന്ന ഇത്തരം ആളൂകള്‍ക്ക്‌ യാതൊരു മടിയും കൂടത്‌ വാരിക്കോരി കൊടുക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ പക്ഷെ തങ്ങള്‍ കൊടുക്കുന്ന പൈസ അര്‍ഹതപ്പെട്ടവനു തന്നെയാണോ കൊടുക്കുന്നതെന്ന് ഉറപ്പു വരുത്തണം. കാരണം ഈ പൊയ്മുഖങ്ങളുടെ തിരതള്ളലില്‍ അര്‍ഹതപ്പെട്ടവര്‍ മുങ്ങിപ്പോവുന്നത്‌ സ്വാഭാവികം. വാചകമടിയും കള്ളക്കണ്ണീരും പിടിപാടുകളും കൊണ്ട്‌ ഈ കള്ളന്മാര്‍ ചുരുങ്ങിയ സമയം കൊണ്ട്‌ കൈ നനയാതെ മീന്‍ പിടിച്ച്‌ മറ്റുള്ളവരെ പറ്റിച്ച സന്തോഷത്തോടെ അടുത്ത ഇരയെ തേടി അടുത്ത സീസന്‍ കാത്ത്‌ സ്ഥലം വിടുമ്പോള്‍ അഭിമാനത്താല്‍ സ്വന്തം ദയനീയത മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ മടിക്കുന്നവര്‍ അല്ലെങ്കില്‍ വാചകക്കസര്‍ത്തില്ലാത്തവര്‍ തങ്ങള്‍ക്ക്‌ ലഭിക്കേണ്ട അവകാശം അര്‍ഹതയില്ലാത്തവര്‍ കൊണ്ട്‌ പോകുന്നത്‌ നോക്കി നില്‍ക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടായിക്കൂടാ.

റമദാന്‍ മാസത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ യു.എ.ഇ ഗവണ്‍മന്റ്‌ വ്യാജ പിരിവുകാരെ‍ നിരീക്ഷിക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളുന്നുണ്ട്‌. എങ്കിലും നാട്ടില്‍ 20 ലക്ഷത്തിന്റെ മണിമാളിക പണിത്‌ കടം വന്നവര്‍, മകളെ കെട്ടിക്കാന്‍ 101 പവന്‍ തികയ്ക്കാനാവത്‌ ഉഴലുന്നവര്‍, +2വിനു പഠിക്കുന്ന മകന്റെ ആവശ്യാര്‍ത്ഥം വാങ്ങിയ പുതിയ വണ്ടിയുടെ ഇന്‍സ്റ്റാള്‍മന്റ്‌ അടക്കാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ തുടങ്ങീ നിരവധി നീറുന്ന..കരളലിയിക്കുന്ന കഥന കഥകളുമായി ആത്മീയതയുടെ പരിവേഷവുമണിഞ്ഞ്‌ വരുന്ന ചിലര്‍ നടത്തുന്ന വന്‍ പിരിവുകളില്‍ ഇരകളാവുന്നവര്‍ പക്ഷെ ഇരുപതിലധികം വര്‍ഷമായി പ്രവാസഭൂമിയില്‍ അധ്വാനിച്ചിട്ടും 10 സെന്റ്‌ സ്ഥലം സ്വന്താമാക്കാന്‍ കഴിയാത്ത, സ്വന്തമായി ഒരു ചെറു വീട്‌ പണിയിപ്പിക്കാന്‍ കഴിയാത്ത , വീട്ടിലെ ചിലവും ഇവിടത്തെ ചിലവും കഴിഞ്ഞാല്‍ ഫോണ്‍ കാര്‍ഡ്‌ കടം വാങ്ങുന്നവര്‍ തുടങ്ങി പാവപ്പെട്ടവരാണെന്നത്‌ ദു:ഖകരമാണ്

2‌ മാസം മുന്നെ ഒരു ആത്മീയ സദസ്സില്‍ നിന്ന് (അവിടെയും ചില്ലറ നാണയങ്ങള്‍ സംഭാവന നല്‍കുന്നത്‌ സാധാരണക്കാരില്‍ സാധാരണക്കാരായവരാണെന്ന് ഓര്‍ക്കുക. )നാട്ടില്‍ നിന്നു വന്ന മകളെ കെട്ടിക്കാന്‍ പ്രയാസപ്പെടുന്ന , കരഞ്ഞ്‌ കണ്ണീരൊലിപ്പിക്കുന്ന ഒരു പിതാവിനു ഒരു തുക സംഭാവനയായി അയാള്‍ക്ക്‌ നല്‍കി. അവിടുത്തെ പള്ളി ഇമാമിന്റെയും സംഘടനാ പ്രവര്‍ത്തകരുടെയും പേരു പറഞ്ഞ്‌ പല പ്രമുഖ വ്യക്തികളില്‍ നിന്നു നല്ല ഒരു തുക സമാഹരിച്ച്‌ (പറ്റിച്ച്‌ ) അയാള്‍ യു.എ..ഇ യില്‍ കറങ്ങുന്നതിനിടയില്‍ അയാളെ പറ്റി നാട്ടില്‍ അറിയാവുന്ന ചിലരില്‍ നിന്ന് (ഇയാള്‍ക്ക്‌ ഇനി ഒരു മകളെ കെട്ടിക്കാനില്ലെന്നും, നാട്ടില്‍ റെന്റിനു കാര്‍ എടുത്ത്‌ വിലസുന്ന ഇയാള്‍ക്ക്‌ , മണിമാളിക സ്വന്തമായുണ്ടെന്നും , ) വ്യക്തമായി വിവരം ലഭിച്ചെങ്കിലും ആ വിരുതന്‍ സ്ഥലം വിട്ടിരുന്നു.

ഇങ്ങിനെ എത്രയോ തട്ടിപ്പുകള്‍ .. ഇവിടെ തന്നെ ജോലിയില്ലാതെ, റൂമിന്റെ വാടക കൊടുക്കാന്‍ കാശില്ലാതെ, ഭക്ഷണത്തിനു ഷെയര്‍ കൊടുക്കാന്‍ പറ്റാതെ കടം കൊണ്ട്‌ വലയുന്നവര്‍ അനവധിയാണ്. പക്ഷെ നാം അത്തരക്കാരെ പലപ്പോഴും കാണാറില്ല. എല്ലം ഗള്‍ഫുകാരല്ലേ.. അവനെന്തു വിഷമം എന്ന മനസ്ഥിതിയാണു പലര്‍ക്കും. സംഘടനാ പ്രവര്‍ത്തകരും ജീവകാരുണ്യ പ്രവര്‍ത്തകരും മറ്റു സുമനസ്സുകളും തങ്ങള്‍ പിരിവ്‌ നടത്തിയു അല്ലാതെയും കൊടുക്കുന്നത്‌ അതിനു അര്‍ഹതപ്പെട്ട കരങ്ങളില്‍ തന്നെയാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്‌. അനര്‍ഹരുടെ പ്രളയത്തില്‍ അര്‍ഹതപ്പെട്ടവര്‍ മുങ്ങിപ്പോകുന്നത്‌ തടയേണ്ട ബാധ്യത തിരിച്ചറിയണം.

ഈ റമാദാനില്‍ തന്നെയാവട്ടെ അതിന്റെ തുടക്കം.
ആശംസകള്‍

Friday, August 22, 2008

നാട്ടിലേക്ക്‌

ബൂലോക സുഹ്യ്‌ത്തുക്കളെ..

ഇവിടെ വിളംബരം ചെയ്യാന്‍ മാത്രമുള്ള പ്രാധാന്യമൊന്നു ഇല്ല എങ്കിലും ഒരു സന്തോഷം കുറിച്ചു വെക്കുന്നത്‌ ഒരു സന്തോഷമല്ലേ.. അതിനാല്‍ മാത്രം.. എന്റെ പെങ്ങളുടെ മകള്‍ റംസിയുടെ വിവാഹമാണ് 30-08-2008 നു ശനിയാഴ്ച. ഇന്‍ശാ അല്ലാഹ്‌. നിക്കാഹ്‌ മുന്നെ കഴിഞ്ഞതിനാല്‍ വിവാഹ സത്കാരം എന്ന് പറയട്ടെ.

നിങ്ങളെ ഏവരെയും സാദരം ക്ഷണിക്കുന്നു.

നിക്കാഹിന്ന് എനിക്ക്‌ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അത്‌ ഇവിടെ കുറിച്ചപ്പോള്‍ ആശ്വസിപ്പിച്ചവര്‍ക്ക്‌ പ്രത്യേകം നന്ദി പറയുന്നു. ഇപ്പോള്‍ ഒരു ചെറിയ അവധി കിട്ടിയിട്ടുണ്ട്‌ നാളെ നാട്ടിലേക്ക്‌ പോകുന്നു. നാട്ടിലുള്ള ( ഫോണ്‍ നമ്പര്‍ അറിയാവുന്നവരെ ) ഞാന്‍ നാട്ടില്‍ വന്നതിനു ശേഷം വിളിക്കം. ഇന്‍ശാ അല്ലാഹ്‌..

സസ്നേഹം
pb
22-08-2008

Friday, August 15, 2008

സ്വാതന്ത്ര്യദിന ചിന്തകള്‍


'സ്വാതന്ത്ര്യം തന്നെയമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികള്‍ക്ക്‌

മൃതിയേക്കാള്‍ ഭയാനകം'


ഭാരത ഭൂമി വൈദേശികാധിപത്യത്തിന്റെ നീരാളിക്കൈകളില്‍ നിന്ന് സ്വതന്ത്രയായി നീണ്ട 61 സംവത്സരങ്ങള്‍ കാലയവനികക്കുള്ളില്‍ മറയുന്നു.!

ജന്മനാടിന്റെ സ്വാതന്ത്ര്യം വിശ്വാസത്തിന്റെ ഭാഗമായി ഗണിച്ച്‌, സമ്പത്തും, ജീവനും ബലിയര്‍പ്പിച്ച ഒരു ജനതതിയിലെ വീരയോദ്ധാക്കളുടെ ചരിതം പക്ഷെ യുവതലമുറക്കന്യം.. അന്ന് ബ്രിട്ടീഷ്കാരനു ഓശാനപാടി സ്ഥാനമാനങ്ങള്‍ കരഗതമാക്കിയവരും, തലയില്‍ മുണ്ടിട്ട്‌ രാപ്രയാണം ചെയ്ത്‌ പുതിയ പേരുകള്‍ സ്വീകരിച്ച്‌ നേതാക്കളായി സ്വയം മേനിനടിച്ചവരും ഇന്നറിയപ്പെടുന്നത്‌ സ്വാതന്ത്ര്യ സമരനായകര്‍ എന്ന തലക്കെട്ടില്‍. 'ഭാരതമെന്നു പേരുകേട്ടാല്‍ അഭിമാന പൂരിതമാവണമന്തരംഗം' എന്ന് വാഴ്ത്തിപ്നാടിയ, നാനാത്വത്തില്‍ ഏകത്വം ഉത്ഘോഷിക്കപ്പെട്ട നമ്മുടെ നാടിന്റെ ഈ 61 വര്‍ഷങ്ങളുടെ ബാക്കി പ്രത്രമായ അവസ്ഥയില്‍ ഇന്ത്യക്കാര്‍ക്കുള്ളത്‌ അഭിമാനമോ അതോ ?

നമുക്ക്‌ പൂര്‍വ്വികര്‍ നേടിത സ്വാതന്ത്ര്യത്തിന്റെ മൂല്യം മറന്ന്, കൊള്ളക്കാരെയും, കൊലപാതകികളെയും , വര്‍ഗ്ഗീയകോമരങ്ങളെയും ഭരണചക്രം തിരിക്കാന്‍ ഏല്‍പിച്ചതിലൂടെ നഷ്ടമായത്‌ മനുഷ്യന്‌ മനുഷ്യനായി ജീവിക്കാനുള്ള സാഹചര്യമാണ്‌ശാസ്ത്രീയനേട്ടങ്ങളിലൂടെ, ഭൗതികപുരോഗതിയിലൂടെ ഒരു വിഭാഗത്തിന്റെ ജീവിതനിലവാരം ഉയര്‍ന്നപ്പോഴും അതിന്‌ ആനുപാതികമായി മനസ്‌ വളര്‍ന്നില്ലെന്ന് മാത്രമല്ല , കൂടുതല്‍ ഇടുങ്ങുകയും കുടിലത കുടിയേറുകയും ചെയ്തു എന്നത്‌ ദു:ഖിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. നമ്മുടെ ജന്മഭൂവില്‍ ദിനംപ്രതി, അല്ല നിമിഷംപ്രതി അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും അനീതികളും കണ്ണെത്താദൂരത്തിരുന്ന് അറിയുമ്പോള്‍ വേദനിക്കുന്ന ഹൃദയവുമായി പ്രാര്‍ത്ഥനാ നിരതരാവുകയല്ലാതെ എന്തുചെയ്യാന്‍ ?

രാഷ്ട്രത്തിന്‌ വേണ്ടി ജീവന്‍ ത്യജിച്ചവര്‍ പഴയകഥകളില്‍... ഇന്ന്‌ രാഷ്ട്രീയത്തിന്‌ വേണ്ടി ജീവനെടുക്കാന്‍ നടക്കുന്നവര്‍ മാത്രം!

ഇവിടെ ഈ പോറ്റമ്മനാട്ടില്‍ സാഹോദര്യത്തോടെ വര്‍ത്തിക്കുന്നവരുടെതന്നെ സഹോദരങ്ങള്‍ പക്ഷെ പെറ്റമ്മയുടെ മടിത്തട്ടില്‍ പരസ്പരം ആക്രമിക്കപ്പെടുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍, മതത്തിന്റെ പേരില്‍ , വര്‍ണ്ണത്തിന്റെ പേരില്‍, ജാതിയുടെ പേരില്‍, പ്രദേശങ്ങളുടെപേരില്‍ !! എവിടെയും അശാന്തിയുടെ തീചുരുളുകള്‍ കണ്ടു കൊണ്ട്‌ കണ്‍തുറക്കേണ്ടിവരുമ്പോഴും പ്രതീക്ഷകള്‍ കൈവിടതെ സമാധാനത്തിന്റെ പുലരികള്‍ക്കായി പ്രാര്‍ത്ഥനയോടെ.

സ്വാതന്ത്ര്യ ദിനാശംസകളോടെ,

Saturday, August 9, 2008

കടന്നു പോകൂ

ഞങ്ങളുടെ നാട്ടില്‍ നിന്നും കടന്നു പോകൂ വെള്ളക്കാരാ..

അന്ന് .
.പാരതന്ത്ര്യത്തിന്റെ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിട്ടും,
ആര്‍ജ്ജവത്തോടെ നമ്മുടെ പൂര്‍വ്വീകര്‍ ഗര്‍ജ്ജിച്ചു.

ഇന്ന്..
സ്വാതന്ത്ര്യത്തിന്റെ അതിപ്രസരം കൊണ്ട്‌ സ്വത്വത്തെ മറന്ന നാം,
സാംസ്കാരിക അധിനിവേശത്തെ നെഞ്ചിലേറ്റി സ്വാഗതം ചെയ്യുന്നു സാമ്രാജ്യത്വ കഴുകന്മാരെ.

ഒരു വശത്ത്‌,
ഓണംകേറാമൂലകളില്‍ മനുഷ്യ ജന്മങ്ങള്‍ മണ്ണുനിന്ന് പശിയടക്കുമ്പോള്‍,

മറുവശത്ത്‌,
തിന്നത്‌ ദഹിക്കാതെ തികട്ടിവരുന്ന കാമം ശമിപ്പിക്കാന്‍,
മഴയില്‍ ന്യത്തം ചെയ്യുന്ന യുവത.

ആണവകരാറും ആഗോള താപനവും ഞങ്ങള്‍ക്കറിയില്ല..
വിവാദ പാഠങ്ങള്‍ ഞങ്ങള്‍ പഠിക്കുന്നില്ല..
ഞങ്ങള്‍ക്ക്‌ വേണ്ടത്‌,
ഒരു നേരത്തെ ആഹാരവും ..‍ കിടന്നുറങ്ങാന്‍ ഒരു കൂരയും, നാണം മറക്കാന്‍ വേണ്ട‌ വസ്ത്രവും !.
അത്‌ തരാന്‍ നിങ്ങള്‍ക്കാവില്ലെങ്കില്‍ .. ഭരിക്കുന്നവരേ.. കടന്നു പോകൂ നിങ്ങളുടെ ലാപ്ടോപ്പും കൊണ്ട്‌..
വിസമ്മതത്തിന്റെ മതില്‍ കെട്ടുകള്‍ തകരട്ടെ.. കടന്നു വരട്ടെ സാമ്രാജ്യത്വ കഴുകന്‍.

‍തിന്നട്ടെ ഞങ്ങളെ മതി വരുവോളം..
ശമിക്കട്ടെ അവരുടെ പശി.. നിറവേറട്ടെ നിങ്ങളുടെ അതി മോഹങ്ങള്‍

Wednesday, August 6, 2008

അബ്‌സാര്‍ എന്ന നക്ഷത്രം


''നക്ഷത്രങ്ങളോട്‌ മനുഷ്യനെ ഉപമിക്കാറുണ്ട്‌.പക്ഷെ മനുഷ്യനോടു നക്ഷത്രത്തെ ഉപമിക്കാറില്ല''(അബ്‌സാര്‍)



പതിമൂന്ന് വയസ്സ്‌ മാത്രം പ്രായമുണ്ടായിരുന്ന അബ്‌സാര്‍, ഒരു ദാര്‍ശനികന്റെ വാക്കുകളായിരുന്നു പറഞ്ഞുവെച്ചത്‌.

ലോകത്തിനോട്‌ പറയാന്‍ അബ്‌സാ‍റിനു പലതുമുണ്ടായിരുന്നു.

പറയാതെ ബാക്കിവെച്ചത്‌ പൂര്‍ത്തിയാക്കാന്‍ നമ്മുടെ ചിന്തകള്‍ക്കാവട്ടെ..


ഒരു ബ്ലോഗ്‌ പോസ്റ്റിലെ കമന്റ്‌ വഴിയാണീ അകാലത്തില്‍ പൊഴിഞ്ഞ നക്ഷത്രത്തെ കുറിച്ചുള്ള ബ്ലോഗിലെത്തിയത്‌..ബൂലോകത്തിലുള്ള സുഹ്ര്യത്തുക്കളുമായി പങ്ക്‌ വെക്കണമെന്ന് തോന്നിയതിനാല്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.

മരണത്തിന്റെ കയത്തില്‍ മുങ്ങുന്നതിനുമുന്നെ മരണത്തെ കുറിച്ച്‌ കവിതയെഴുതിയ അബ്‌സാര്‍ തന്റെ മരണം മുന്‍കൂട്ടി കണ്ടപോലെ..
.................................................

എന്റെ ദുഖം കൊണ്ടീമേഘങ്ങളൊക്കെ കറുത്തു
എന്റെ വേദനകൊണ്ടീ പൂക്കളൊക്കെ ചോന്നു
........................................
മരണം എന്ന കവിത വായിക്കാതിരിക്കരുത്‌.


ഈ ലോകത്തിന്റെ കാപട്യത്തില്‍ മനം നൊന്ത്‌ കുറിച്ച വരികള്‍
ഒരു പതിമൂന്ന് വയസുകാരന്‍ ഈ ലോകത്തെ നോക്കി കാണുന്നതിന്റെ മിഴിവാര്‍ന്ന ചിത്രം

How injust is this world
, ( click here to original post )
How ungrateful is the human race,

Lest they knew themselves

They would recognize the lord

And then be purified at hearts. "

അബ്‌ സാറിന്റെ അവസാനത്തെ പ്രഭാഷണം click here

2003 ജൂണ്‍ 26 നു വിടചൊല്ലിയ പ്രിയ അനുജന്റെ പാരത്രിക ജീവിതം അല്ലാഹു നക്ഷത്ര പ്രശോഭിതമാക്കട്ടെ.. ആമീന്


അബ്‌സാ‍റിന്റെ ലോകത്തിലേക്ക്‌ ‍ഇവിടെ ‌

Tuesday, July 15, 2008

എ റ്റി എമ്മില്‍ നിന്ന് കിട്ടിയ പൈസ

ചില എ.റ്റി.എം. ‍ അതിനെ ഏല്‍പ്പിച്ച പണി ശരിയായ രീതിയില്‍ സമയത്ത്‌ ചെയ്യാറില്ല.
നമ്മള്‍ പൈസ എത്രയുണ്ട്‌ എന്നറിയാന്‍ ബാലന്‍സ്‌ ചെക്കില്‍ അമര്‍ത്തിയാല്‍.. ടിക്‌ ടിക്‌ ടിക്‌ എന്ന ശബ്ദമുണ്ടാക്കി ഞാന്‍ ഇപ്പൊ ചെക്ക്‌ ചെയ്ത്‌ തരാമെന്ന് നമ്മളെ അറിയിക്കുകയും പിന്നെ മിണ്ടാട്ടമില്ലാതെ നില്‍ക്കുകയും ചെയ്യും. വീണ്ടും ബട്ടണില്‍ നമ്മള്‍ വിരലമര്‍ത്തുന്നു.. അപ്പോള്‍ ഇനിയെന്തെങ്കിലും പണിയുണ്ടോ ?എന്ന ചോദ്യവുമായി വരും (മുന്നെ കൊടുത്ത പണി ചെയ്തിട്ടില്ല എന്നോര്‍ക്കുക ) ഇനിയൊന്നും വേണ്ട.. എന്റെ കാര്‍ഡിങ്ങു തന്നേരെ.. എന്ന് പറഞ്ഞ്‌ മണ്ടക്കൊന്ന് കൊടുത്താല്‍ അക്ഷണം കാര്‍ഡ്‌ അയാള്‍ ഒരറ്റ തുപ്പാണു.. അതില്‍ ഒരു അമാന്തവുമില്ല. ഒരിക്കല്‍ കൂടി ശ്രമിച്ചാല്‍ ..ഇവന്‍ പോകുന്ന മട്ടില്ല എന്ന് മനസ്സിലാക്കി ..നിന്റെ ബാലന്‍സ്‌ ഞാന്‍ ശരിയാക്കിത്തരാം എന്ന് പറഞ്ഞ്‌ ഉള്ള പസ കാണിക്കും അതല്ല പഴയ പോലെ ടിക്‌ ടിക്‌ ആവര്‍ത്തിക്കുകയും നമ്മള്‍ ക്ഷമകെട്ട്‌ ആകെ 600 ദിര്‍ഹം ബാലന്‍സുണ്ടെന്ന് നിശ്ചയമുണ്ടെങ്കിലും ഒരു ആയിരം വേണമെന്ന് പറഞ്ഞെന്നിരിക്കട്ടെ.. അപ്പോള്‍ തനി സ്വഭാവം പുറത്ത്‌ വരും .. ആകെ 600 ഉലുവയേ ഉള്ളൂ എന്ന് വെണ്ടക്ക അക്ഷരത്തില്‍ വിളിച്ചു പറയും അതാണെങ്കിലോ അകലെ നില്‍ക്കുന്നവനും കാണാവുന്ന വിധത്തില്‍ (ഉള്ള ചീത്തപ്പേരു പോയിക്കിട്ടും )

ഇനിയാണു പ്രശ്നം.. ആ ഉള്ളതെങ്കില്‍ ഉള്ളത്‌ ഒരു 500 കൊട്‌ എന്ന് ഒരു കൊട്ട്‌ കൊട്ടുന്നു. വീണ്ടും പഴയ പടി.. ടിക്‌ ടിക്‌ ടിക്‌.. മാത്രം ..പൈസയില്ല.. ഇത്‌ ഒരു രണ്ട്‌ മൂന്ന് തവണ ആവര്‍ത്തിക്കുമ്പോള്‍ പലരും ക്ഷമകെട്ടും ഇയാളുടെ വേല പരിചയമില്ലത്തതു കൊണ്ടും ശ്രമം ഉപേക്ഷിച്ച്‌, മെഷീനിനു സുഖമില്ലാത്തത്‌ കൊണ്ടായിരിക്കും എന്ന് കരുതി, അല്ലെങ്കില്‍ ഞാന്‍ എന്റര്‍ ചെയ്ത നമ്പര്‍ തെറ്റിയോ , കാര്‍ഡ്‌ വലിച്ചെടുക്കുമോ എന്നക്കെ പേടിച്ചും , കാര്‍ഡും എടുത്ത്‌ കൂട്ടില്‍ നിന്നറങ്ങുന്നു ... അടുത്ത ആള്‍ രംഗ പ്രവേഷം ചെയ്യുന്നു. ഈ സമയത്തായിരിക്കും ടിയാന്‍ വയറ്റില്‍ നിന്ന് നേരത്തെ ക്ഷമകെട്ട്‌ / പേടിച്ച്‌ വാക്കൗട്ട്‌ നടത്തിയവന്റെ പൈസ പുറത്തേക്ക്‌ തുപ്പുന്നത്‌. ആ പാവപ്പെട്ടവന്റെ പൈസ അങ്ങിനെ നഷ്ടപ്പെടുന്നു. ആരാന്റെ പൈസ എന്റെ പോക്കറ്റിലാവണമേ.. ജോലിയൊന്നുമില്ലെങ്കിലും ശമ്പളം കിട്ടണമേ എന്നൊക്കെ പ്രാര്‍ത്ഥിച്ച്‌ നടക്കുന്നവന്റെ കയ്യിലാണിത്‌ കിട്ടുന്നതെങ്കില്‍...അല്ലാത്തവരിലും പൈസ കാണുമ്പോള്‍ ആദര്‍ശം അങ്ങ്‌ പണയം വെക്കുകയും ചെയ്യും..അതിലൊന്നു പെടാത്ത ചിലര്‍ക്ക്‌ മാത്രം ഈ പൈസ എങ്ങിനെയിങ്കിലും അതിന്റെ അവകാശിക്ക്‌ എത്തിച്ചാലല്ലാതെ ഉറക്കംവരികയില്ല..

ഇന്നലെ ഏഷ്യാനെറ്റ്‌ റേഡിയോ യിലെ വൈകുന്നേരത്തെ ന്യൂസ്‌ അവറില്‍ ഇത്തരം ഒരു അനുഭവം ശ്രീ. ലിയൊ (ന്യൂസ്‌ റീഡര്‍ ) യുമായി മുസ്വഫയില്‍ ജൊലി ചെയ്യുന്ന അഷറഫ്‌ എന്നയാള്‍ പങ്ക്‌ വെക്കുകയുണ്ടായി. അദ്ധേഹത്തിനു ഇങ്ങിനെ എ.റ്റി.എമ്മില്‍ നിന്ന് കിട്ടിയ 3000 ദിര്‍ഹത്തിന്റെ അവകാശിയെ തേടി നടക്കുകായണു . സൗദിയില്‍ നിന്നു ഒരാള്‍ (രാജു എന്നാണു പേരു പറഞ്ഞതെന്ന് തോന്നുന്നു ) അദ്ധേഹത്തിനു ഇത്‌ പോലെ പൈസ കിട്ടിയതും അത്‌ ബാങ്കുമായി ബന്ദപ്പെട്ട്‌ അതിന്റെ അവകാശിയെ കണ്ടെത്തി കൊടുത്തതും ഇന്നലെ തന്നെ പറഞ്ഞിരുന്നു.

അഷറഫുമായി ഇപ്പോള്‍ സംസാരിച്ചവിവരം :- ഇന്നലെ റേഡിയോ ന്യൂസ്‌ കേട്ട ദുബായ്‌ ഇസ്ലാമിക്‌ ബാങ്കില്‍ നിന്നും അഷ്‌ റഫിനെ വിളിച്ച്‌ വിവരങ്ങള്‍ തിരക്കിയിരുന്നു. ഇങ്ങിനെ പൈസ നഷ്ടമായ വിവരം ( നഷ്ടപ്പെട്ട വിവരം പിന്നീട്‌ ബാലന്‍സ്‌ ചെക്ക്‌ ചെയ്തപ്പോള്‍ മനസ്സിലായതനുസരിച്ച്‌ ) ബേങ്കില്‍ പരാതിയായി ലഭിച്ചിരുന്നുവത്രെ.. ഒരു പാക്സ്ഥാനിയുടേതാണു പൈസ .അഷറഫ്‌ ഒരു പാക്സ്ഥാനി അവിടെ നിന്ന് മെഷിനിന്റെ മണ്ടയ്ക്ക്‌ കുത്തിയിരുന്നതായി ഓര്‍മ്മിക്കുന്നുവെന്ന് പറഞ്ഞിരുന്നു )

അശ്രദ്ധയും തിരക്കും കൊണ്ട്‌ അധ്വാനിച്ചുണ്ടാക്കിയ പൈസ നഷ്ടമാവാതിരിക്കട്ടെ..എല്ലാവരും അഷറഫുമാരല്ല.

Saturday, July 12, 2008

ലീഗ്‌ പിന്‍തുണ

കരുതിയത്‌ തന്നെ സംഭവിച്ചു.. ലീഗ്‌ പിന്‍-താങ്ങി.. അയ്യേ..!
മന്‍-മോഹന ദിവാ സ്വപനത്തിനു ലീഗുകാരുടെ പിന്‍ -തുണ..
നാണമില്ലാത്ത ലിഗിന്റെ ആസനത്തില്‍ ആണവ കരാര്‍ മുളച്ചപ്പോള്‍ അതും ഒരു തണലായി ..

എതിര്‍പ്പുണ്ട്‌.. പക്ഷെ കൂടെ കഴിയും.. എന്തൊരു നല്ല അനുസരണയുള്ള കെട്ടിയോള്‍ !
കെട്ടിയോന്‍ മദാമ്മയെ കൂടെ കൊണ്ട്‌ നടന്നാലും വേണ്ടില്ല ..
എന്നെ ഡൈവോള്‍സ്‌ ചെയ്യല്ലേ പ്ലീസ്‌..

ഈ ആണവകരാറല്ല ആവണക്കയെണ്ണ കരാറായാലും നമുക്കതൊരു വിഷയമല്ല...
അധികാരത്തിന്റെ അപ്പക്കഷണം മതി ..
ലീഗിന്റെ തുണ ഇല്ലാതായാല്‍ ബാജി പിന്നെ കടാപുറത്ത്‌ കിടന്ന് -
ചങ്കു പൊട്ടി പാടി പാടി മരിക്കുമെന്ന പേടി..

ഇന്ത്യയെ മൊത്തം കൊണ്ട്‌ പോയി മന്‍മോഹനും ആന്റണിയും അമേരിക്കക്കും ഇസ്രയേലിനും (രണ്ടും ഒന്ന് തന്നെ ) വിറ്റാലും ഞങ്ങള്‍ക്കതൊരു വിഷയമല്ല..കഷ്ടം..
നേരം വെളുത്തു കഴിഞ്ഞല്ലോ..
ഈ ലീഗുകാര്‍ക്ക്‌ ഇനിയെന്ന് ബുദ്ധിയുദിയ്ക്കും.. .. എന്നിട്ടും..?

അമേരിക്കന്‍ ദാസ്യവേലക്കാരുടെ അടുക്കള പണിയേക്കാള്‍ നല്ലത്‌ തെണ്ടി തിന്നലല്ലേ

Wednesday, July 2, 2008

ഗള്‍ഫ്‌ മലയാളികളേ സൂക്ഷിക്കുക

പ്രവാസികളെ പ്രത്യേകിച്ചും ഗള്‍ഫ്‌ മലയാളികളെ എല്ലാവരും എല്ലായ്പ്പോഴും ചൂഷണം ചെയ്ത്‌ കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്‌. ഇവിടെ എല്ലാവരും എന്നത്‌ കൊണ്ട്‌ ഉദ്ധേശിച്ചത്‌ ആപേക്ഷികം മാത്രം. പലപ്പോഴും പല തരത്തിലുമുള്ള വഞ്ചനയില്‍ അറിയാതെ അവന്‍ /ള്‍ അകപ്പെടുകയും ജീവിതം തന്നെ നഷ്ടമാവുകയും ചെയ്യുന്ന അവസ്ഥ വരാറുണ്ട്‌. അങ്ങിനെ വിശ്വസിച്ചവരാല്‍ ചതിക്കപ്പെട്ട്‌ അറേബ്യന്‍ / ഇന്ത്യന്‍ ജയിലുകളില്‍ അകപ്പെടുന്നവരുടെ വിവരങ്ങള്‍ നാം ഇടയ്ക്കിടയ്ക്ക്‌ അറിയുന്നു.

അടുത്തയിടെ സൗദി ജയിലില്‍ നിന്നും ഒരു മലയാളി യുവാവ്‌ ഏറെ കാലത്തെ തടവറജീവിതത്തിനും പീഢനത്തിനും ശേഷം മോചിതനായത്‌ നാം അറിഞ്ഞു. രാഷ്ടീയ വൈരാഗ്യം തീര്‍ക്കാന്‍ അദ്ധേഹത്തിന്റെ പക്കല്‍ കൊടുത്തയച്ച കത്തിന്റെ കവറില്‍ കഞ്ചാവ്‌ വിത്തുകള്‍ ഇട്ടു നല്‍കുകയായിരുന്നുവത്രെ. ഇതൊക്കെ അറിഞ്ഞിട്ടും വീണ്ടും വീണ്ടും ഇത്തരം നീചമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പലരും ഇരയായികൊണ്ടിരിക്കയാണെന്നതാണു വസ്തുത. ആര്‍ക്കും ആരെയും കണ്ണടച്ച്‌ വിശ്വസിക്കാന്‍ കഴിയാത്ത കാലമാണിന്ന് . അതിനാല്‍ സൂക്ഷിച്ചാല്‍ മാത്രം പോരാ.. വളരെ.. വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ദുഖിക്കാതിരിക്കാന്‍..

ഇവിടെ ഒരു വാര്‍ത്ത മെയിലില്‍ വന്നത്‌ മുകളിലെ വരികള്‍ക്ക അനുബന്ധമായി കൊടുക്കുന്നു.

Tuesday, June 24, 2008

മകളേ ..ക്ഷമിക്കുക


ദാഹജലം ചോദിച്ചു... ജീവനെടുത്തു കഴുകന്‍..


ഈ വാര്‍ത്തകേട്ട്‌ , വായിച്ച്‌ ..വല്ലാത്ത ഒരു അവസ്ഥയില്‍ ആയി.. ഇതിനു മുന്നെയും ഇങ്ങിനെ കുരുന്നുകള്‍ നിഷ്കരുണം ക്രൂരമായി കൊല്ലപ്പെടുകയും അതിന്റെ യൊക്കെ സചിത്ര വിവരണങ്ങള്‍ പത്രങ്ങളിലൂടെയും മറ്റ്‌ മാധ്യമങ്ങളിലൂടെയും അറിയുന്ന സമയത്തൊക്കെ ബ്ലഡ്‌ പ്രഷര്‍ കൂടുകയും, പിന്നെ രണ്ട്‌ മൂന്ന് ദിവസത്തിനകം അല്ലെങ്കില്‍ കൂടിയാല്‍ ഒരാഴ്ചക്കകം എല്ലാം മറന്ന് വീണ്ടും സ്വഭാവികമായി മുന്നോട്ട്‌ നീങ്ങുന്നു..

ഇന്നല്ലെങ്കില്‍ നാളെ ആര്‍ക്കും മരണം എന്നത്‌ സംഭവിക്കും.. ചിലര്‍ പെട്ടെന്നും മറ്റ്‌ ചിലര്‍ രോഗാതുരരായി കിടന്നും മറ്റു ചിലര്‍ ദുരന്തങ്ങളില്‍ പെട്ടും മരണമടയുന്നു.. അവിടെ മനുഷ്യന്‍ തികച്ചും നിസ്സഹായനാണു താനും. എന്നാല്‍ ഈ മരണങ്ങള്‍.. അല്ല കൊലപാതകങ്ങള്‍.. ഇല്ലാതാക്കാന്‍ പോയിട്ട്‌ കുറയ്ക്കാനുള്ള വഴികള്‍ വരെ അടഞ്ഞു പോവുകയാണിന്ന്. വധ ശിക്ഷ തന്നെ ഇല്ലാതാക്കണമെന്ന് വാദിക്കുന്നവര്‍ക്ക്‌ അവരുടെ ന്യായവാദങ്ങള്‍ കാണും. എന്നാല്‍ ഈ നരാധന്മാര്‍ സമൂഹത്തില്‍ ഇനിയും ജീവിക്കാന്‍ അര്‍ഹതയുള്ളാവരാണോ ? ഇവര്‍ക്ക്‌ വധ ശിക്ഷയില്‍ കുറഞ്ഞ എന്ത്‌ ശിക്ഷയാണു കല്‍പ്പിക്കുക ഈ ലോകത്ത്‌.. ഒരു തവണയെങ്കിലും ഈ നരാധന്മാര്‍ ഇവിടെ ശിക്ഷിക്കപ്പെടുന്നില്ലെങ്കില്‍ പിന്നെ എന്തിനാണീ കോടതിയും മറ്റ്‌ സംവിധാനങ്ങളും ?

മ്യഗീയം എന്ന് വിളിച്ചിരുന്നു.. നാം ചില കുറ്റക്യത്യങ്ങളെ.. ഇതിനെയൊക്കെ അങ്ങിനെ വിളിച്ചാല്‍ മ്യഗങ്ങള്‍ സംഘടിച്ച്‌ മനുഷ്യനെ ആക്രമിച്ചേക്കും.. വധ ശിക്ഷ വേണോ , വേണ്ടയോ എന്നല്ല ഇവിടെ ഉന്നയിക്കുന്ന ചോദ്യം .. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ ഇത്തരം ക്രിമിനലുകളെ എത്ര തവണ കൊല്ലാന്‍ കഴിയും എന്നതാണു.. ക്ഷമിക്കുക.. ഇത്രയും എഴുതിയില്ലെങ്കില്‍ ആ പാല്‍പുഞ്ചിരിക്ക്‌ പകരം നല്‍കാന്‍ എന്റെ പക്കല്‍ ഒന്നുമില്ല

ഒരു മനുഷ്യനു ഇങ്ങിനെ പ്രവ്യത്തിക്കാന്‍ കഴിയില്ല... അത്‌ കൊണ്ട്‌ തന്നെ ഇവരെ മനുഷ്യഗണത്തില്‍ പെടുത്താനും കഴിയില്ല.. മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും അത്‌ പോലെ ദ്യശ്യമാധ്യമങ്ങളിലെ അശ്ലീലതകളുടെ അതിപ്രസരവും തിന്മയെ ലഘൂകരിച്ച്‌ കാണുന്ന ഈ സമൂഹത്തില്‍ ഉണ്ടാക്കുന്ന തിക്ത ഫലങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവാത്ത വിധം വലുതായികൊണ്ടിരിക്കുന്നു. ധാര്‍മ്മിക മൂല്യങ്ങളുടെ നിരാസം എല്ലാ സമൂഹത്തിലും വേരൂന്നിയിരിക്കുന്നു. അതിനെതിരെ നില കൊള്ളേണ്ടവരും ഇന്ന് പലവിധ തിന്മകളില്‍ മുഴുകുമ്പോള്‍.. ഇനിയെന്ത്‌ എന്ന ചോദ്യം അവശേഷിക്കുന്നു.

ഇവിടെ സ്കൂള്‍ അധിക്യതര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ദാഹജലം കുടിയ്ക്കാനുള്ള സംവിധാനം പോലും ഉണ്ടാക്കിയിട്ടില്ലെന്ന് മനസ്സിലാവുന്നു. കുട്ടികളുടെ സുരക്ഷയില്‍ മാതാപിതാക്കള്‍ ഇന്ന് തീ തിന്നുകയാണ് .പുറത്തിറങ്ങിയാല്‍ തിരിച്ചെത്തുന്നത്‌ വരെ നെഞ്ചിടിപ്പ്‌ കൂടി, ടെന്‍ഷനായി കഴിയേണ്ട സ്ഥിതിയാണിപ്പോള്‍.. എല്ലാ സ്കൂളുകളിലും ബോധവത്കരണ ക്ലാസുകള്‍ തുടര്‍ച്ചയായി (രക്ഷിതാക്കള്‍ ക്കും, കുട്ടികള്‍ക്കും , അധ്യാപകര്‍ക്കും ) നടത്തണം. എന്നാല്‍ ഇത്തരം അപകടങ്ങളില്‍ നിന്ന് ഒരുപരിധി വരെ മുക്തമാവാം.


മകള്‍ നഷ്ടമായ മാതാപിതാക്കളുടെ അവസ്ഥ ഒന്നാലോചിക്കൂ.. ജീവിതകാലം മുഴുവന്‍ മറക്കാന്‍ കഴിയുമോ ഈ ദു:ഖം ? ഇവിടെ എങ്ങി നെ രക്ഷപ്പെട്ടാലും നാളെ ജഗന്നിയന്താവിന്റെ കോടതിയില്‍ ശാശ്വതമായ ശിക്ഷ കാത്തിരിക്കുന്നു ഇവരെ..


..മകളേ ..ക്ഷമിക്കുക.. ഞങ്ങള്‍ ഇരുണ്ട യുഗത്തിലേക്ക്‌ തിരിച്ച്‌ പോയിരിക്കുന്നു


Tuesday, June 10, 2008

കരിവാര നുറുങ്ങ്‌

സ്വതന്തമായി ആശയം പ്രകടിപ്പിക്കാനും ഓരോരുത്തരുടെയും വിത്യസ്തമായ അഭിരുചികള്‍ വികസിപ്പിക്കാനും അതെല്ലാം മറ്റുള്ളവരുമായി അധികം ചിലവില്ലാതെ പങ്കുവെക്കാനും കഴിയുന്ന ആധുനിക മീഡിയ ആയ ബ്ലോഗ്‌ ഇന്ന് കൂടുതല്‍ ആളുകളിലേക്ക്‌ പരന്ന് കൊണ്ട്‌ കൂടുതല്‍ ജനകീയമാവുന്ന അവസരത്തില്‍തന്നെ ചില കള്ളനാണയങ്ങള്‍ ബ്ലോഗിന്റെ സാധ്യതകള്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി വളഞ്ഞ വഴിയില്‍ ഉപയോഗിക്കുകയും അതിനെ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും (ശാരീരികമായി തന്നെ ഉപദ്രവിക്കുമെന്ന് വരെ ) ചെയ്യുന്നത്‌ ഒരിയ്ക്കലും കണ്ടില്ലെന്ന് നടിയ്ക്കാന്‍ പാടില്ല. കുറ്റവാളികളെ സമൂഹത്തിനു മുന്നില്‍ തുറന്ന് കാണിക്കുക തന്നെ വേണം. മറ്റു (ദ്ര്യശ്യ -ശ്രാവ്യ - പത്ര ) മാധ്യമങ്ങളുമായി അടുത്ത്‌ പ്രവര്‍ത്തിക്കുന്ന ബ്ലോഗര്‍മാര്‍ ഈ വിഷയം അതിന്റെ ഗൗരവത്തോടെ തന്നെ വേണ്ട വിധത്തില്‍ പ്രോജക്റ്റ്‌ ചെയ്യുകയും ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ കൈകൊള്ളാന്‍ വേണ്ടത്‌ ചെയ്യുകയും വേണം..
ആരോ എഴുതിയപോലെ .. ഈ പ്രശ്നം എന്നെ ബാധിക്കുന്നില്ല ..കാരണം എന്റെ ത്‌ ആരും കോപ്പി ചെയ്തില്ല. അതിനു കോപ്പി ചെയ്യാന്‍ എന്തെങ്കിലും വേണ്ടേ ? എന്നു എനിയ്ക്കും കരുതാം.. പക്ഷെ അതല്ല ല്ലൊ കാര്യം ..
അനീതിക്കെതിരെ നില കൊള്ളാന്‍ ആശയ വൈരുദ്ധ്യങ്ങള്‍ / അഭിപ്രായ വിത്യാസങ്ങള്‍ നമുക്ക്‌ വിലങ്ങു തടിയാവാതിരിക്കട്ടെ..
=======================================
=========================================
വളരെ ചുരുങ്ങിയ സമയമേ ഈബൂലോകത്ത്‌ പരിചയമുള്ളൂ...ഈ ചുരുങ്ങിയ കാലത്തിനിടയ്ക്ക്‌ തന്നെ ഒരു പാടു വിത്യസ്തരായ എഴുത്തുകാരുടെ രചനകള്‍ വായിക്കുവാന്‍ സാധിച്ചു. പല വിധ ഉദ്ധേശ്യങ്ങളുമായി (സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചും ) ബ്ലോഗ്‌ എഴുതുന്നവര്‍ ..മറ്റുള്ളവരുടെ രചനകള്‍ അവരുടെ അനുവാദം കൂടാതെ കോപ്പിയടിക്കുക എന്നത്‌ ഒരു പുതിയ കാര്യമല്ല. പക്ഷെ ഇവിടെ പ്രശ്നം അതിനേക്കാള്‍ എത്രയോ അകലെയാണു.. ഇത്തരം ക്രിമിനലുകള്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം.. കരിവാരമോ കരിമാസമോ അല്ലെങ്കില്‍ കരിവര്‍ഷം തന്നെ ആചരിച്ചത്‌ കൊണ്ടൊന്ന്നും ഇതിനു പരിഹാരമാവുന്നില്ല. നിയമപരമായി തന്നെ ഇതിനെ നേരിടണം അതിനു ആശയ അഭിപ്രായ വിത്യാസം മറന്ന് എല്ലാ എഴുത്തുകാരും ഒറ്റക്കെട്ടായി തന്നെ കൈകോര്‍ക്കണം. നാളെ ഇത്‌ നമുക്കും വന്നാലോ എന്നതല്ല വിഷയം .. അനീതിക്കെതിരെ ശബ്ദിക്കുക എന്നതാണു.. അതിനു മറ്റ്‌ വൈജാത്യങ്ങള്‍ തടസ്സമാവരുത്‌ എന്നാണു എന്റെ അഭിപ്രായംഇഞ്ഞിയെ അഭിനന്ദിക്കുന്നതിനൊപ്പം എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു..

Thursday, May 29, 2008

ലീഗ്‌ വിതച്ചത്‌ കൊയ്യുന്നു

മുസ്ലിം ലീഗും ആര്യാടന്‍ ഫാമിലിയും കൊമ്പ്‌ കോര്‍ത്ത്‌ നില്‍ക്കുകയാണല്ലോ. ആര്യാടന്‍ ഷൗക്കത്ത്‌ മുസ്ലിം ലീഗ്‌ നേതാവ്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ക്കെതിരെ നടത്തിയ ആരോപണത്തെ സംബന്ധിച്ച ചര്‍ച്ചകളും വാഗ്വാദങ്ങളും ദ്ര്യശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ അരങ്ങേറികൊണ്ടിരിക്കയാണ്‌. ഈ വിഷയത്തില്‍ എഷ്യാനെറ്റ്‌ റേഡിയോ ന്യൂസ്‌ അവറില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത്‌ ഹുസൈന്‍ തങ്ങള്‍ വാടാനപ്പിള്ളി നടത്തിയ അഭിപ്രായമാണു പ്രസ്‌തുത ആരോപണത്തിന്റെ അഥവാ വിഷയത്തിന്റെ ഇസ്‌ലാമിക കാഴ്ചപ്പാടു. മറ്റൊരാള്‍ കൂടി തന്റെ അഭിപ്രായം ( അദ്ധേഹത്തിന്റെ പേരു വ്യക്തമായി ഓര്‍ക്കുന്നില്ല ) രേഖപ്പെടുത്തുകയുണ്ടായെങ്കിലും വ്യക്തതയില്ലായിരുന്നു കൂടാതെ എന്തോ മറച്ച്‌ വെക്കാന്‍ ശ്രമിയ്ക്കുന്നതായും തോന്നി. ഈ വിഷയത്തില്‍ ഹുസൈന്‍ തങ്ങള്‍ പറഞ്ഞതാണു ശരിയെങ്കിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അധികാരിക പണ്ഡിത സംഘടനയായ, ഉള്ളാള്‍ തങ്ങളും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും അടങ്ങുന്ന പണ്ഡിതന്മാര്‍ നയിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അഭിപ്രായം ആരായാന്‍ ശ്രമിക്കുന്നതാണു അഭികാമ്യം. ഇസ്ലാം ആര്‍ക്കും ദിവ്യത്വവും ദൈവികതയും പതിച്ച്‌ കൊടുത്തിട്ടില്ല. പ്രവാചകന്മാര്‍ അടക്കം എല്ലാവരും ദൈവത്തിന്റെ സൃഷ്ടിയായാണു പരിഗണിക്കുന്നത്‌. പിന്നെ ചിലര്‍ക്ക്‌ ചിലരേക്കാള്‍ മഹത്വവും ബഹുമാനവും ഉണ്ടാകും അത്‌ ആദരിക്കപ്പെടേണ്ടതുമാണ്‌. എന്നാല്‍ അതിനെ ആരാധനയായി കാണേണ്ടതില്ല. കേരളത്തിലെ ബഹി ഭൂരിഭാഗം വരുന്ന സുന്നി മുസ്ലിം സമൂഹം മഹാന്മാരെ ആദരിക്കുന്നവരാണ്. അത്‌ പോലെ തന്നെ മുഹമ്മദ്‌ നബി (സ)യുടെ കുടുംബ പരമ്പരയില്‍ പെട്ടവരെയും ബഹുമാനിക്കുന്നു. ആദരിക്കുന്നു. ആ അര്‍ത്ഥത്തില്‍ മുസ്‌ലിം ലീഗ്‌ നേതാവ്‌ ശിഹാബ്‌ തങ്ങളെയും ബഹുമാനിക്കുന്നു. എന്നാല്‍ അദ്ധേഹം നയിക്കുന്ന അല്ലെങ്കില്‍ തങ്ങളെ മുന്നില്‍ നിര്‍ത്തി മറ്റ്‌ ചിലര്‍ നയിക്കുന്ന മുസ്ലിം ലീഗുമായോ അതിന്റെ പ്രവര്‍ത്തനങ്ങളുമായോ പൂര്‍ണ്ണമായി യോജിച്ച്‌ പോകാന്‍ എല്ലാ മുസ്ലിംങ്ങളും തയയ്യാറല്ല. ‍ പാണക്കാട്‌ തങ്ങള്‍ ദൈവികത അവകാശപ്പെടുന്നതായും തട്ടിപ്പ്‌ നടത്തുന്നതായും ആരോപിച്ചതില്‍ യാതൊരു അടിസ്ഥാനാവുമില്ല എന്നാണു എന്റെ അഭിപ്രായം. ഏത്‌ ചികിത്സയുടെ പേരിലായാലും തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്നവര്‍ ധാരാളമുണ്ട്‌ എന്നത്‌ ഒരു വസ്തുതയാണ്‌.
ഇവിടെ ഓര്‍ക്കാതെ പോകുന്ന ഒരു കാര്യമുണ്ട്‌.. എന്ത്‌ കൊണ്ടാണു ലീഗിനു ഈ ഗതി വരുന്നതെന്ന്. തങ്ങളുടെ ചൊല്‍പ്പടിയ്ക്ക്‌ നില്‍ക്കാത്ത മുസ്ലിം പണ്ഡിതന്മാര്‍ക്ക്‌ നേരെ ലീഗ്‌ നടത്തിയ ഹീനമായ ആക്രമണങ്ങള്‍ക്കും അതിക്രമങ്ങളുക്കും ദുരാരോപണങ്ങള്‍ക്കും മുസ്ലിം മഹല്ലുകളില്‍ ലീഗ്‌ അനുയായികള്‍ നടത്തിയ പിരിച്ച്‌ വിടലുകള്‍ക്കും കുടിയൊഴിപ്പിക്കലുകള്‍ക്കും എല്ലാം ചുരുങ്ങിയ തോതിലെങ്കിലും തിരിച്ചു കിട്ടുകായാണിവിടെ.. സ്വന്തം നേതാവിനെതിരെ ആരോപണമുണ്ടായപ്പോള്‍ അനുയായികള്‍ക്ക്‌ സഹിക്കുന്നില്ല.. ആക്രമണം അഴിച്ച്‌ വിടുന്നു. ഈ വികാരം സുന്നി മുസ്ലിംങ്ങള്‍ അനുവര്‍ത്തിക്കാതിരുന്നത്‌ ഇസ്ലം അക്രമത്തിന്റെ പാതയല്ല സ്വീകരിക്കുന്നത്‌ എന്നതിനാലാണു. കുണ്ടൂര്‍ അബ്‌ ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ മകന്‍ കുഞ്ഞുവിനെ കുത്തികൊന്നതും നെല്ലി കുത്ത്‌ ഇസ്ല്മായില്‍ മുസ്ലിയാരെ കൊല്ലാന്‍ ശ്രമിച്ചതും എല്ലാം ലീഗ്‌ നടത്തിയ അക്രമങ്ങളില്‍ ചിലത്‌ മാത്രം. ഇപ്പോഴും അണികളെ നേര്‍ വരയില്‍ നയിക്കാന്‍ ലീഗി നേതൃത്വത്തിനു കഴിയുന്നില്ല എന്നതിന്റെ ഉദാഹരണമാണു അടുത്തയിടെ പണ്ഡിതനും പ്രഭാഷകനുമായ അബ്‌ദുല്ലത്തിഫ്‌ സഅദി പഴശ്ശിയുടെ വീടിനു നേര്‍ക്ക്‌ നടന്ന ആക്രമണം.. അന്തമായ വിരോധം മൂത്ത്‌ നബി ദിനാഘോഷ പരിപാടി വരെ അലങ്കോല പ്പെടുത്തുന്ന ലീഗ്‌ അനുയായികള് ഇനിയും പഠിച്ചില്ലെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളൂ.. ഇനിയെങ്കിലും ഒരു വിചിന്തനത്തിനു നേതാക്കളും അണികളും തയ്യാറായാല്‍ ആര്യാടന്മാര്‍ കേറി നിരങ്ങുന്നത്‌ ഒഴിവാക്കാം. ശിഹാബ്‌ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക്‌ ക്രിയാത്‌മകമായി ആദ്യം പ്രതികരിക്കാനും സുന്നി പണ്ഡിതന്മാര്‍ തന്നെ വേണ്ടി വന്നു എന്നതും ലീഗ്‌ ഓര്‍ക്കുന്നത്‌ നന്ന്. വിതച്ചതേ കൊയ്യാന്‍ കഴിയൂ...

Tuesday, May 27, 2008

രണ്ട്‌ പ്രശ്നം; മറുപടിയും

ഒരു ആള്‍ മരിച്ചു.


മരിച്ചപ്പോള്‍ രണ്ട്‌ പ്രശ്നം !


കത്തിക്കണോ, കുഴിച്ചിടണോ ?





കത്തിച്ചാല്‍ പ്രശ്നം ഇല്ല.


കുഴിച്ചിട്ടാല്‍ രണ്ട്‌ പ്രശ്നം !


അവിടെ പുല്ലു മുളക്കുമോ, അതൊ പുല്ലു മുളക്കില്ലയോ?





പുല്ലു മുളച്ചില്ലെങ്ങില്‍ പ്രശ്നം ഇല്ല


പുല്ലു മുളച്ചാല്‍ രണ്ട്‌ പ്രശ്നം !


അതു പശു തിന്നുമോ, തിന്നില്ലേ ?





പശു തിന്നില്ലെങ്കില്‍ പ്രശ്നം ഇല്ല.


പശു തിന്നാല്‍ രണ്ട്‌ പ്രശ്നം !


അതു പാല്‍ തരുമോ, തരില്ലേ?





പശു പാല്‍ തന്നില്ലെങ്കില്‍ പ്രശ്നം ഇല്ല.


പശു പാല്‍ തന്നാല്‍ രണ്ട്‌ പ്രശ്നം!


ആ പാല്‍ കുടിച്ചാല്‍ മരിക്കുമോ‍, മരിക്കില്ലേ?





മരിച്ചിലെങ്കില്‍ പ്രശ്നം ഇല്ല.


മരിച്ചാല്‍ രണ്ട്‌ പ്രശ്നം..!


you know it now ?





ഈ പ്രശ്നക്കാരനു കിട്ടിയ മറുപടി ഇങ്ങിനെ
..





മെയില്‍ വായിച്ചു...


വായിച്ചപ്പോല്‍ രണ്ടു പ്രശ്നം (സംശയം ) !


നിനക്കു വട്ടായോ, ആരെങ്കിലും വട്ടക്കിയതാണോ?



വട്ടാക്കിയതാണെങ്കില്‍ പ്രശ്നം ഇല്ല.




വട്ടായതാണെങ്കില്‍ രണ്ടു പ്രശ്നം!


ഊളമ്പാറയില്‍ കൊണ്ടു പോണോ, അതോ കുതിരവട്ടം മതിയോ?



ഊളമ്പാറയില്‍ ആണെങ്കില്‍ പ്രശ്നം ഇല്ല... (അവിടെ ചികിത്സയില്ല)




കുതിരവട്ടം ആണെങ്കില്‍ രണ്ടു പ്രശ്നം


അവിടെ രോഗിയെ ചികിത്സിക്കുമോ, അതോ രോഗത്തെ ചികിത്സിക്കുമോ?



രോഗത്തെ ചികിത്സിച്ചാല്‍ പ്രശ്നം ഇല്ല.




രോഗിയെ ചികിത്സിച്ചാല്‍ രണ്ടു പ്രശ്നം.


വട്ടു കൂടുമോ അതോ വട്ടു മാറുമോ?



വട്ടു മാറിയാല്‍ പ്രശ്നം ഇല്ല.




വട്ടു മാറിയില്ലെങ്കില്‍ രണ്ടു പ്രശ്നം!


വീണ്ടും ! ഇതു പോലെ മെയില്‍ അയക്കുമോ, അയക്കില്ലേ?



മെയില്‍ അയച്ചില്ലെങ്കില്‍ പ്രശ്നം ഇല്ല.




മെയില്‍ അയച്ചാല്‍ രണ്ടു പ്രശ്നം.


അതു വായിക്കണോ, അതോ വായിക്കണ്ടെ?



വായിച്ചില്ലെങ്കില്‍ പ്രശ്നം ഇല്ല.




വായിച്ചാല്‍ രണ്ടു പ്രശ്നം..


U KNOW IT NOW...







e- മെയിലില്‍ മംഗ്ലീഷില്‍ എഴുതി വന്ന പ്രശ്നവും അതിനുള്ള മറുപടിയും ആണിത്‌. സത്യത്തില്‍ എവിടെയോ എന്തോ പ്രശ്നമുള്ളതായി തോന്നുന്നു.

ഇനി നിങ്ങള്‍ക്ക്‌ ഈ പ്രശ്നം ഏറ്റെടുക്കാം..







NB:


മുകളിലെ വരികള്‍.. ഈ ബ്ലോഗില്‍ സൂചിപ്പിച്ചപോലെ മംഗ്ലീഷില്‍ മെയില്‍ വഴി കിട്ടിയതായിരുന്നു. ചില മിനുക്കു പണികളോടെ ഇത്‌ അയച്ച വ്യക്തിക്ക്‌ അറിയിച്ച്‌ കൊണ്ട്‌ ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുമ്പോള്‍ എന്റെതായി അവസാനം കൂട്ടിച്ചേര്‍ത്ത വരികള്‍, ഇന്ന് ഈ വരികള്‍ എഴുതിയ വ്യക്തിയുടെ (മുഹമ്മദ്‌ നിസാം) സുഹ്യത്ത്‌ (പ്രശ്നക്കാരനു മറുപടി എഴുതിയ അദ്ധേഹത്തിന്റെ സുഹ്യത്ത്‌ ) ഹംസ.സി.റ്റി എനിക്കയച്ച ഇ-മെയില്‍ സന്ദേശം മാനിച്ച്‌ കൊണ്ട്‌ നീക്കം ചെയ്യുന്നു.







ഈ വിവരം വിശദമായി എനിക്കെഴുതിയ ഹംസ.സി.റ്റി യ്ക്ക്‌ നന്ദി..



ഇത്‌ ഞാന്‍ ചോദിച്ചിട്ട്‌ അടിച്ച്‌ മാറ്റിയതായാതിനാലും അടിച്ച്‌ മറ്റിയ വിവരം ഇവിടെ എഴുതിയതിനാലും (മുന്‍ കൂര്‍ ജാമ്യം ) ഇതിനെ പേരില്‍ ഒരു കരിവാരമോ കരിദിവസമോ ആരും ആചരിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു..

Saturday, May 24, 2008

ആലുവ ശൈഖിനെതിരെ മുരീദുമാര്‍

കള്ള നാണയങ്ങള്‍ എന്ന തല വാചകത്തില്‍ ഞാന്‍ എഴുതിയ ബ്ളോഗ്‌ പോസ്റ്റില്‍ സൂചിപ്പിച്ച ഒരു കള്ള നാണയത്തെ പറ്റി ഗള്‍ഫില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സിറാജ്‌ പത്രത്തിലും, എസ്‌.എസ്‌.എഫ്‌ മലപ്പുറം. ഡോട്ട്‌ .കോം വെബ്‌ സൈറ്റിലും ( 9/5/2008 ) വന്ന വാര്‍ത്ത ഇവിടെ ചേര്‍ ക്കുന്നു. കേരളത്തിലെ സുന്നി മുസ്‌ ലിംകളുടെ ആധികാരിക പണ്ഡിത സംഘടനായായ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പിഴച്ച വഴിയാണെന്ന് മുദ്ര കുത്തിയ ഈ പ്രസ്താനത്തിനു ഗള്‍ഫില്‍ ഏറെ പ്രചാരമുണ്ടെന്ന് കേള്‍ക്കുന്നു. അതുപോലെ ഈ യടുത്ത്‌ മുളച്ച്‌ പൊന്തിയ കക്കാട്‌ മുഹമ്മദ്‌ ഫൈസിയുടേ ഒരു വ്യാജ ത്വരീഖത്തിണ്റ്റെ പ്രചരണമാണിപ്പോള്‍ അബ്‌ദൂന്നാസര്‍ മഅദനി യും പാര്‍ട്ടിക്കാരും ചെയ്ത്‌ കൊണ്ടിരിക്കുന്നത്‌. ഇതിനെയും സുന്നി പണ്ഡിതന്‍മാര്‍ ശക്തമായി എതിര്‍ത്തു വരുന്നു. പക്ഷെ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന ലക്ഷ്യവുമായി ചിലര്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്ന പണ്ഡിതന്‍മാരെയും മറ്റും കരിവാരിത്തേക്കാന്‍ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്‌. അതിനെ തടയിടേണ്ടിയിരിക്കുന്നു.
പന്നിത്തടം കേച്ചേരി റൂട്ടില്‍ ഒരു വ്യാജ സിദ്ധന്‍ വിഹരിക്കുന്നതിന്റെ വാര്‍ത്ത ചന്ദ്രിക പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ (24-05-2008 ) . അവിടുത്തെ മുസ്ലിം മഹല്ല് കമ്മിറ്റി പുറത്താക്കിയിട്ടുണ്ടെങ്കിലും അന്യ നാടുകളില്‍ നിന്ന് ബസിലും മറ്റും ആളുകള്‍ എത്തുന്നത്‌ നേരില്‍ കണ്ടിട്ടുണ്ട്‌. വലിയ ഗുണ്ടാ സംഘം തന്നെ ഇവരുടെ പിറകിലുണ്ടെന്നാണു കേള്‍ക്കുന്നത്‌. അവിടുത്തെ മുസ്ലിം സംഘടനകള്‍ ക്രിയാത്മകമായി ഇടപെടെണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണു എന്റെ അഭിപ്രായം

News as is

ആലുവ ശൈഖിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുരീദുമാര്‍

ദുബൈ: പണ്ഡിതന്‍മാര്‍ വ്യാജ ത്വരീഖത്തെന്ന്‌ നേരത്തെ മുന്നറിയിപ്പു നല്‍കിയ ആലുവ ത്വരീഖത്ത്‌ പ്രസ്ഥാനത്തില്‍ നിന്നും ഗള്‍ഫിലും അനുയായികള്‍ കൂട്ടത്തോടെ പിന്‍മാറുന്നു. ആത്മീയതയുടെ മറവില്‍ അധോലോക സാമ്രാജ്യം പടുത്തുയുര്‍ത്തുകയും ഇസ്ളാമിക ശരീഅത്തിനും അധ്യാത്മിക ചിന്തകള്‍ക്കു മെതിരെ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണങ്ങളാണു യൂസുഫ്‌ പിള്ളയെന്ന ശൈഖിനൊപ്പം വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചവര്‍ പറയുന്നത്‌. പതിനേഴ്‌ വര്‍ഷത്തൊളം യൂസുഫ്‌ സുല്‍താണ്റ്റെ സന്തത സഹചാരിയും ദുബൈ ജീലാനീ സ്റ്റഡി സെണ്റ്റര്‍ പ്രസിഡണ്റ്റുായിരുന്ന വാടാനപ്പള്ളി പണിക്ക വീട്ടില്‍ മുഹമ്മദലി, സുല്‍ത്താണ്റ്റെ പേഴ്സനല്‍ അസിസ്റ്റണ്റ്റും 19 വര്‍ഷത്തോളം മുരീദും ഷാര്‍ജ മജ്ലിസിണ്റ്റെ നടത്തിപ്പുകാരനുമായിരുന്ന അബ്ദുല്‍ ഹക്കീം വാടാനപ്പള്ളി, സാമ്പത്തികമായി സഹായങ്ങള്‍ നല്‍കുകയും എല്ലാം ശൈഖിനു അര്‍പ്പിക്കുകയും ചെയ്ത തിരുവനന്തപുരം നൂറ്‍ റഹീം, ചാവക്കാട്‌ അലി അക്ബര്‍, എന്നിവരുടെ നേതൃത്വത്തില്‍ യു എ ഇയില്‍ നിന്ന്‌ 200ല്‍ പരം പ്രഭല്‌രായ മുരീദുമാരാണു ശൈഖിനെ തള്ളിപ്പറഞ്ഞു ഗള്‍ഫില്‍ രംഗത്തു വന്നിരിക്കുന്നത്‌.

സുല്‍ത്താനെതിരെ ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങല്ലൊം എവിടെ വേണമെങ്കിലും തെളിയിക്കാമെന്ന്‌ ഇവര്‍ പറയുന്നു ശൈഖിണ്റ്റെ വഴിവിട്ട ജീവിതവും സമ്പത്തിനോടുള്ള ആര്‍ത്തിയും ഇസ്ളാമിക ശരീഅത്തിനെതിരേയുള്ള ജല്‍പനങ്ങളും അസാന്‍മാര്‍ഗിക ജീവിതവുമാണു ത്വരീഖത്തില്‍ നിന്നും പിന്‍മറാന്‍ പ്രേരിപ്പിച്ചതെന്ന്‌ അവര്‍ പറഞ്ഞു. കേരളത്തില്‍ വളാഞ്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീലാനി സ്റ്റഡി സെണ്റ്ററിണ്റ്റെ പ്രസിഡണ്റ്റ്‌ സയ്യിദ്‌ ജിഫ്രി തങ്ങള്‍ സ്ഥാനം രാജി വെച്ചത്‌ കഴിഞ്ഞദിവസമാണു. കൊച്ചിയില്‍ പത്ര സമ്മേളനം നടത്തി അദ്ദേഹം ശൈഖിനെതിരെ രംഗത്തു വന്നിരുന്നു കേരളത്തില്‍ സുല്‍ത്താണ്റ്റെ ത്വരീഖത്ത്‌ പ്രസ്ഥാനത്തിണ്റ്റെ സംഘടനാ സംവിധാനമാണു ജീലാനീ സ്റ്റഡി സെണ്റ്റര്‍. യൂസുഫ്‌ സുല്‍ത്താണ്റ്റെ ഖലീഫമാരില്‍ പ്രധാനിയായിരുന്നു ജിഫ്‌ രി തങ്ങള്‍. കൂടാതെ യൂസുഫ്‌ സുല്‍ത്താന്‍ ശൈഖ്‌ പട്ടം ചമഞ്ഞ കാലം മുതല്‍ 25 വര്‍ഷത്തോളം കൂടെ പ്രവര്‍ത്തിക്കുകയും ഖലീഫയായി സുല്‍ത്താന്‍ അവരോധിക്കുകയും ചെയ്ത തൃശൂറ്‍ ജില്ലയിലെ വാടാനപ്പള്ളി അബ്ദുസ്സലാം ഹാജിയും ത്വരീഖത്തില്‍നിന്നും അകന്നു. ആധ്യാത്മീക മാര്‍ഗത്തില്‍ ജനങ്ങളെ സംസ്കരിക്കുകയെന്ന വ്യാജേന പ്രവര്‍ത്തിച്ചുവന്ന ത്വരീഖത്ത്‌ പ്രസ്ഥാനത്തില്‍നിന്നു പിരിഞ്ഞു പോന്നവരും ശൈഖിനൊപ്പം നില്‍ക്കുന്നവരും പരസ്പരം പുറത്തു പറയാനാകാത്ത ആരോപണങ്ങളുമായാണു മുന്നോട്ട്‌ പോകുന്നത്‌.

കേരളത്തെ കൂടാതെ, യു എ ഇ ഉള്‍പ്പെടെ എല്ലാഗള്‍ഫ്‌ രാജ്യങ്ങളിലും യൂസുഫ്‌ സുല്‍ത്താണ്റ്റെ ത്വരീഖത്തിന്ന്‌ സന്നാഹങ്ങളുണ്ട്‌. യു എ ഇയില്‍ ദുബൈ, ഷാര്‍ജ, ഫുജൈറ, അബൂദാബി എന്നിവിടങ്ങളില്‍ പ്രത്യേകം മജ്ലിസുകള്‍ നടക്കാറുണ്ട്‌. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വാന്‍ തുകകളാണു ഇദ്ദേഹം കൈക്കലാക്കിയിരുന്നതെന്ന്‌ മുരീദുമാര്‍ പറയുന്നു. എല്ലാ ആറു മാസങ്ങള്‍ക്കിടയിലും യു എ ഇയില്‍ എത്തിയിരുന്ന അദ്ദേഹം ലക്ഷങ്ങളുമയാണു തിരിച്ചുപോയിരുന്നതെത്രെ ആലുവായില്‍ ലക്ഷങ്ങള്‍ ചെലവിട്ട്‌ നാലു മണിമാളികകള്‍ നിര്‍മിച്ചു. അതില്‍ അവസാനം പണിത വീടിന്നു 68 ലക്ഷത്തിലധികം രൂപയാണത്രെ ചെലവാക്കിയത്‌. ഗള്‍ഫിലുള്ള മുരീദുമാര്‍ അവരുടെ ഓരോ മാസത്തെ ശമ്പളമാണു ഇതിനായി നല്‍കിയത്‌. കൂടാതെ ഐസ്ക്രീം ഫാക്ടറി, ആലുവ തഖ്ദീസ്‌ ഹോസ്പിറ്റലില്‍ ഒരു കോടി രൂപയുടെ ഷയര്‍, തൃശൂറ്‍ കുന്നംകുളത്തെ അലൈഡ്‌ ആശുപത്രി, കോടിക്കണക്കിനു രൂപയുടെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌, വിദേശ നിര്‍മ്മിത കാറുകള്‍ കാറുകള്‍ വാങ്ങിക്കൂട്ടിയെന്നാണു ആരോപണം. വഴിവിട്ട ജീവിതത്തിണ്റ്റെ അപസര്‍പ്പ കഥകളാണു ഇപ്പോള്‍ മുരീദുമാര്‍ പുറത്തു പറയൂന്നത്‌. പാലക്കാട്‌ ജില്ലയിലെ കൊപ്പം, തൃശൂറ്‍ ജില്ലയിലെ കാട്ടൂരിനടുത്ത നെടുന്‍പുര, കണ്ണൂറ്‍ ജില്ലയിലെ മുട്ടം, കോഴിക്കോട്‌ ജില്ലയിലെ കൊല്ലം എന്നിവിടങ്ങളില്‍ ശൈഖിനു വഴിവിട്ട ബന്ധങ്ങളുണെ്ടന്ന്‌ മുരീദുമാര്‍ പറയുന്നു. വന്‍ ഗുണ്ടാ സംഘങ്ങളൂടേയും ചില രാഷ്ട്രീയ നേതൃത്വങ്ങളുടേയും പിന്‍ ബലവും ഇയാള്‍ക്കുണ്ട്‌. തെറ്റുകള്‍ ചൂണ്ടികാണിക്കുന്നവര്‍ക്കെതിരെ ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും വരെ നടത്താന്‍ തയറായി കൂട്ണ്ടായിരുന്നവര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എറണാകുളത്തുവെച്ച്‌ എസ്‌ വൈ എസ്‌ ദക്ഷിണമേഖലാ ഓര്‍ഗനൈസര്‍ എന്‍ എം ബാവ മൌലവി വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഗുണ്ടാ സംഘങ്ങള്‍ക്ക്‌ പങ്കുണ്ടായിരുന്നതായി മുരീദുമാരുടെ വെളിപ്പെടുത്തലുകള്‍ സൂചന നല്‍കുന്നു. ആലുവ ശൈഖിണ്റ്റെ കള്ളത്തരങ്ങളെ എതിര്‍്‌ക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നയാളായിരുന്നു ബാവ മൌലവി. വിമര്‍ശനത്തെ തുടര്‍ന്ന്‌ തൃശൂറ്‍ ജില്ലയിലെ ഒരു ഇസ്ളാമിക സംഘടനാ പ്രവര്‍ത്തകനേയും സംഘം ഭീഷണിപ്പെടുത്തിയിരുന്നു. കപട ത്വരീഖത്തുകള്‍ക്കും വ്യാജ സിദ്ദന്‍മാര്‍ക്കുമെതിരെ സുന്നീ പണ്ഡിതര്‍ നടത്തിക്കൊണ്ടിരിക്കുന്ന ചെറുത്ത്‌ നില്‍പിനു സാധുത നല്‍കുന്ന റിപ്പോര്‍ട്ടുകളാണു ഇപ്പോള്‍ പുറത്ത്‌ വരുന്നത്‌. ആലുവ ത്വരീഖത്തില്‍നിന്നു പിന്തിരിഞ്ഞവര്‍ മറ്റൊരു ശൈഖും ത്വരീഖത്ത്‌ പ്രസ്ഥാനവുമായി രൂപാന്തരപ്പെടാപെടാതിരിക്കാനുള്ള ജാഗ്രത ആവശ്യമാണെന്നാണു പണ്ഡിതന്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌.

Thursday, May 15, 2008

എല്ലാവര്‍ക്കുമായി ഒരു ദിനം may15

കാല ചക്രത്തിന്റെ ഉരുണ്ടുപോക്കില്‍
‍കണ്‍മുന്നിലെരിയുന്നു ഋതു ഭേദങ്ങള്‍
കൂട്ടായ്മ അണുവായ്‌ പരിണമിച്ചപ്പോള്‍ ,
സ്നേഹവും സൌഹാര്‍ദ്ദവും മരീചികയായോ ?
സ്വാര്‍ത്ഥത മനസ്സില്‍ കുടിയേറിയപ്പോള്‍ ,
‍കൊള്ളയും കൊലയും തൊഴിലായ്‌ മാറി..
വീണ്ടു ഒരു ഇരുണ്ടയുഗമോ വിണ്ണില്‍?
‍ലോകം അശാന്തിയുടെ തീരമായ്‌ പരിണമിക്കുന്നുവെങ്കിലും,
പ്രതീക്ഷയുടെ പൊന്‍ കിരണങ്ങളെന്‍ നെഞ്ചിലേറ്റുന്നു ഞാന്‍
ഒരോരുത്തരും ഓരോ ദിനം പങ്കുവെച്ചു.. പക്ഷെ
എല്ലാവര്‍ക്കുമായ്‌ ഒരു ദിനം ആരോ നീക്കി വെച്ചു
അതത്രെ ലോക കുടുംബ ദിനം
നേരുവാനെന്നും നന്മകള്‍ മാത്രം
കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന ഇടം ആയി ഓരോ കുടുംബവും മാറുവാന്‍ പ്രാര്‍ത്ഥനയോടെ

Wednesday, May 14, 2008

കള്ളനാണയങ്ങള്‍

‍ആത്മീയതയുടെ മുഖം മൂടിയണിഞ്ഞ്‌ ആത്മീയാചാര്യന്മാരായി ചമയുന്ന ആണ്‍ / പെണ്‍ ദൈവങ്ങള്‍ അധികരിച്ചിരിക്കുന്നു. കള്ള നാണയങ്ങളെും നല്ല നാണയങ്ങളും തമ്മില്‍ തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ. വിദ്യഭ്യാസവും വിവരവുമുണ്ട്‌ എന്ന് അഹങ്കരിക്കുന്നവര്‍ തന്നെ ഇത്തരം കള്ള നാണയങ്ങള്‍ക്ക്‌ വളം വെച്ച്‌ കൊടുക്കുന്നുവെന്നറിയുമ്പോള്‍ വിദ്യഭ്യാസം കൊണ്ട്‌ മനുഷ്യനെ സംസ്ക്ര്യതരാക്കുക എന്ന ലക്ഷ്യം നിറവേറ്റപ്പെടുന്നുണ്ടോ എന്ന് ചിന്തിക്കണം. എല്ലാവരെയും എല്ലാ കാലവും ഒരാള്‍ക്ക്‌ വഞ്ചിക്കാന്‍ കഴിയില്ല എന്ന തത്വം പുലരുന്ന സമയത്തൊക്കെ ഇത്തരത്തില്‍ ജനങ്ങളുടെ വിശ്വാസത്തെയും അന്ധവിശ്വാസത്തെയും മുതലെടുത്ത്‌, അവരുടെ ആകുലതകളും ,അത്യാഗ്രഹങ്ങളും മുതലെടുത്ത്‌ ജന മധ്യത്തില്‍ വിലസിയിരുന്ന ചിലരുടെയൊക്കെ മുഖം മൂടി അഴിഞ്ഞു വീഴാറുണ്ട്‌. പക്ഷെ ഒരു കൊടുങ്കാറ്റ്‌ പോലെ മാധ്യമങ്ങളും മറ്റും ഇടതടവില്ലാതെ നാലഞ്ച്‌ ദിവസത്തെ ചര്‍ച്ചകളും സംവാദങ്ങളും കണ്ടെത്തലുകളും കൊണ്ട്‌ പതിവ്‌ പോലെ അവസാനിപ്പിക്കും. വേലി തന്നെ വിളവ്‌ തിന്നുന്ന അനുഭവങ്ങളാണു ഇത്തരം വിഷയങ്ങളിലൊക്കെ പൊതുജനത്തിനു അനുഭവപ്പെടുന്നത്‌. നമ്മുടെ നാട്ടില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളിലൊക്കെ ഇത്തരം ദുശ്ശക്തികളുടെ കറുത്ത കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവാം. പക്ഷെ അതൊക്കെ ചാരക്കേസു പോലെ ചാരമാവുകയാണു പതിവ്‌. ഈ ക്രിമിനലുകളെ വളര്‍ത്തിയ ഉന്നതന്മാരെ ഒഴിച്ച്‌ നിര്‍ത്തി ഒരു അന്വേഷണം സാധ്യമല്ലാത്തിടത്തോളം യഥാര്‍ത്ഥ കുറ്റവാളികള്‍ വീണ്ടും സമൂഹത്തിനു ഭീഷണിയായി നില നില്‍ക്കുക തന്നെ ചെയ്യും. ഈ കള്ളന്മാരെ പ്രൊമോട്ട്‌ ചെയ്യുന്ന കാര്യത്തില്‍ ദ്യശ്യ -ശ്രാവ്യ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക്‌ ചെറുതല്ല. എന്ത്‌ വിവരക്കേടും , അന്തവിശ്വാസവും സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായി ആളുകളുണ്ടാവുമ്പോള്‍ ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം..
നമ്മുടെ സാംസ്കാരിക നായകന്മാരും (?), പുരോഗമന ചിന്താഗതിക്കാരും (?), ബുദ്ധി ജീവികള്‍ എന്ന് അവകാശപ്പെടുന്നവരുമെല്ലാം പലപ്പോഴും മൌനം പാലിക്കുകയോ ഉറക്കം നടിക്കുകയോ ചെയ്ത്‌ തങ്ങളുടെ കാപട്യത്തിന്റെ കരിമ്പടം പുതച്ച മയങ്ങുന്നതാണു പതിവ്‌ കാഴ്ച. ആരൊക്കെയോ ആരെയൊക്കെയോ പേടിക്കുന്നു. ആരൊക്കെയോ ആരെയൊക്കെയൊ സംരക്ഷിക്കുന്നു. അതിനിടയ്ക്ക്‌ യഥാര്‍ത്ഥ സത്യം മൂടിവെക്കപ്പെടുകയും അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും ആകുന്ന ഇരുട്ടു കൊണ്ട്‌ ഓട്ടയടയ്ക്കാന്‍ ബോധപൂര്‍വ്വം ആരോശ്രമിയ്ക്കുന്നു. ചിരിയുടെയും, ആട്ടത്തിന്റെയും, പാട്ടിന്റെയും ,കെട്ടിപ്പിടുത്തത്തിന്റെയും, മായാജാലങ്ങളുടെയും മറവില്‍, ബലാത്സംഗങ്ങളും ,നീല ചിത്ര നിര്‍മ്മാണവും , ബാല പീഡനവും, കൊലപാതകങ്ങളും , തട്ടിപ്പും വെട്ടിപ്പും, ആയുധക്കടത്തും , മയക്കുമരുന്ന് കച്ചവടവും പൊടി പൊടിക്കുന്നു. വിശ്വാസങ്ങളെ നിരാകരിച്ച്‌ അന്ധവിശ്വാസങ്ങളെ നെഞ്ചിലേറ്റുന്ന ജനസമൂഹത്തില്‍ നിര്‍ഭയം ഇക്കൂട്ടര്‍ തങ്ങളുടെ രഹസ്യ അജണ്ട നടപ്പിലാക്കുന്നത്‌ ആരും അറിയുന്നില്ല. അറിഞ്ഞവര്‍ അറിയാത്തപോലെ നടിക്കുകയും ചെയ്യുന്നു.
ഇന്ന് ഒോരോ പഞ്ചായത്ത്‌ അടിസ്ഥാനത്തില്‍ ആള്‍ ദൈവങ്ങളുണ്ട്‌, നാളെയത്‌ വാര്‍ഡ്‌ അടിസ്ഥാനത്തില്‍ ആവുന്നതിനു മുന്നെ ജനങ്ങള്‍ ഉണരണം .. അന്ധവിശ്വാസത്തിന്റെ അന്ധകാരത്തില്‍ നിന്ന്, ആക്രാന്തത്തിന്റെയും അത്യാഗ്രത്തിന്റെയും പിടിയില്‍ നിന്ന്, മറ്റുള്ളവനെ നശിപ്പിച്ച്‌ തനിക്ക്‌ നേട്ടം കൊയ്യണമെന്ന കുടില ചിന്തകളില്‍ നിന്ന്.. അല്ലാത്തിടത്തോളം ഈ ഇത്തിള്‍കണ്ണികള്‍ സമൂഹത്തില്‍ പടര്‍ന്ന് പന്തലിച്ച്‌ രക്തം വലിച്ചൂറ്റി കുടിച്ച്‌ തഴ്ച്ച്‌ വളരുകതന്നെ ചെയ്യും.
ഈയിടെ അബുദാബി കേന്ദമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വ്യാജ *ത്വരീഖത്തിന്റെ ശൈഖിനെ പറ്റി ആ ത്വരീഖത്തില്‍ നിന്ന് രക്ഷപ്പെട്ട്‌ *മുരീദുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഈയിടെ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. read here the news
ഇപ്പോള്‍ രാഷ്ടീയക്കാരന്‍ വരെ മതത്തിന്റെ പേരില്‍ കവല പ്രസംഗം നടത്തി അനുയായികളെ കൊണ്ട്‌ തന്റെ തറ്റായ ആശയം പ്രചരിപ്പിക്കുന്ന കാഴ്ചയാണു നാം കാണുന്നത്‌. മതപ്രസംഗകനായും രാഷ്ട്രീയക്കാരനായും, പിന്നോക്കക്കാരന്റെ ഉന്നമനത്തിനു പ്രവര്‍ത്തിക്കുന്നവനായും ഒക്കെ പല വേഷവും കെട്ടി പരീക്ഷിച്ച്‌ കൊണ്ടിരിക്കുന്ന ഒരാള്‍, ഒരു കേരള മുസ്ലിംകളുടെ ആധികാരിക പണ്ഡിത സംഘടന പടിക്ക്‌ പുറത്താക്കിയ ഒരു വ്യാജ ശൈഖിന്റെ പിഴച്ച ആശയപ്രചാരണവുമായി നടക്കുന്നത്‌ ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്‌. ശരിയായ പാതയില്‍ നിന്ന് വ്യതിചലിച്ചവരുടെ പിറകെ പോയി സമയവും സമ്പത്തും ചിലവഴിച്ച്‌ മാനവും നഷ്ടപ്പെട്ട്‌ വിലപിക്കേണ്ട അവസ്ഥ വരുന്നതിനു മുന്നെ വിചിന്തനം നടത്തുക.
സമൂഹത്തിന്റെയും നാടിന്റെയും നനമ മാത്രം ലക്ഷ്യമാക്കി ജീവിതം നയിക്കുന്ന സ്വാത്ഥികരായവര്‍ എല്ലാ മത വിഭാഗങ്ങളിലും ഉണ്ട്‌ എന്നത്‌ നാം മറന്ന് കൂടാ . കൊട്ടിഘോഷങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന അത്തരം മഹത്തുക്കളെ അംഗീകരിക്കാന്‍ നാം പലപ്പോഴും വൈകുകയും ചെയ്യുന്നു.
നല്ലതിനെ തിരിച്ചറിയാനും ഉള്‍കൊള്ളാനും , കള്ളത്തരങ്ങളെ തിരിച്ചറിഞ്ഞ്‌ വെടിയാനും ഉള്ള വിവരവും വിവേകവും ആര്‍ജ്ജവവും നമുക്കുണ്ടവട്ടെ എന്ന പ്രാര്‍ത്ഥനയോടെ...
=============================
*ത്വരീഖത്ത്‌ = ഒരു ആത്മീയ പാത / വഴി
*മുരീദുമാര്‍ = അനുയായികള്‍

Wednesday, May 7, 2008

കാര്യം കഴുത പറഞ്ഞാലും ...!!

എന്നെ തല്ലരുത്‌ എന്ന ഒരു മുന്‍ കൂര്‍ ജാമ്യത്തോടെ ചോദിയ്ക്കുകയാണു.. അറിയാന്‍ പാടില്ലാണ്ട്‌ ചോദിയ്ക്കുകയാണെന്ന് കരുതിയാലും കുഴപ്പമില്ല..സംഗതി.. ലോകപോലീസായി ചമയുന്ന ബുഷ്‌ അണ്ണന്‍ അഹങ്കാരത്തിന്റെ അന്തപ്പുരത്തിലിരുന്ന് വിളിച്ച്‌ പറഞ്ഞ അന്തക്കേടുകള്‍ കേട്ട്‌ അണ്ടനും അടകോടനും അന്തവും കുന്തവുമില്ലാത്തവരും ആന്റണിയും അടക്കം അതിനെ നഖ ശിഖാന്തം കളിയാക്കിയും കൂക്കി വിളിച്ചും തിരിച്ചടിക്കുകയും ബുഷണ്ണന്റെ നാട്ടാരാണു ആര്‍ത്തിപണ്ടാരങ്ങള്‍ എന്ന് കണ്ടെത്തുകയും ചെയ്തതില്‍ സിന്ദാബാദ്‌ പറയുന്ന കൂട്ടത്തിലാണു ഞാനും .. എങ്കിലും കാര്യം കഴുത പറഞ്ഞാലും ഒന്ന് ചെവിയോര്‍ക്കണമെന്ന് ആരോ എവിടെയോ പറഞ്ഞതായി ഓര്‍ത്ത്‌ കൊണ്ട്‌, ഒരു സ്വയം വിചിന്തനം നടത്തേണ്ടതില്ലേ നമ്മള്‍..



നാം ചെയ്യേണ്ടത്‌.. ( അല്ലെങ്കില്‍ ഞാന്‍ ചെയ്യേണ്ടത്‌ )


ആവശ്യങ്ങള്‍ 3 ആയി തിരിക്കുക


1-വളരെ അത്യാവശ്യം


2-അത്യാവശ്യം


3- ആവശ്യം


ബാക്കിയുള്ളതെല്ലാം അനാവശ്യം..


നമ്മുടെ ഉപഭോഗ മനസ്സ്‌ എത്രമാത്രം അനാവശ്യങ്ങളാണു ചെയ്യുന്നതെന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു. വേസ്റ്റ്‌ കൊട്ടകള്‍ നിറഞ്ഞ്‌ കവിഞ്ഞ്‌ വഴിനടക്കാന്‍ കഴിയാതായിരിക്കുന്നു. പിന്നെ പ്രവാസി മലയാളികളുടെ കുടുംബങ്ങളാണു ധൂര്‍ത്തില്‍ മുന്‍പന്തിയില്‍ എന്ന് തോന്നുന്നു. അതിനു ഒരു തടയിടാന്‍ പ്രവാസികള്‍ തന്നെ ശ്രമിയ്ക്കണം. വീട്ടുകാര്‍ സഹകരിക്കുന്നില്ലെങ്കില്‍ ബുഷിന്റെ പ്രസ്ഥാവനയെപറ്റിപറയുക.. നമ്മള്‍ എന്തൊക്കെ തിന്നുന്നു. എവിടെയൊക്കെ കളയുന്നു ( പല വിധം കളയല്‍ ) അതൊക്കെ നോക്കലാണു ബുഷിന്റെ പണി.. അതിനു പുതിയ സാറ്റലെറ്റ്‌ വഴി നമ്മുടെ വീട്ടിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ വരെ ബുഷണ്ണനും കൊണ്ടോലിസയും കൂടി മ(ഉ)റയില്ലാതെ കാണുന്നുണ്ട്‌ എന്ന് പറഞ്ഞ്‌ പേടിപ്പിച്ചാല്‍ ഒരു പക്ഷെ ഏല്‍ക്കാം..

ജാമ്യം പിന്‍വലിച്ചു.. തല്ലേണ്ടവര്‍ക്ക്‌ തല്ലാം.. ഞാന്‍ നന്നാവുമെന്ന് കരുതി തല്ലണ്ട.. ഞാന്‍ ഒരു പ്രവാസിയാണു..ഇവിടെ പോസ്റ്റുന്ന ഈ ലേകനം ഇ മെയില്‍ വഴി വന്നത്‌ പലര്‍ ക്കും കിട്ടിയിരിക്കും.. കിട്ടാത്തവര്‍ക്കായി..






Thursday, May 1, 2008

വിയര്‍പ്പൊഴുക്കുന്നവന്റെ ദിനം MayDay

വിയര്‍പ്പൊഴുക്കുന്നവന്റെ ദിനം (മലയാള മനോരമ ഗല്‍ഫ്‌ ഫീച്ചറില്‍ മുന്നെ പ്രസിദ്ധീകരിച്ചത് )


മെയ്‌ ഒന്ന്.. സര്‍വ്വരാജ്യതൊഴിലാളിദിനം ..അധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും ദിനം..അധ്വാനത്തിന്റെ മഹത്വം അറിയുന്നവര്‍ക്ക്‌, അധ്വാനിക്കുന്നവരെ ആദരിക്കുന്നവര്‍ക്ക്‌ ഒരുപക്ഷെ ഇങ്ങിനെ ഒരു പ്രത്യേകദിനത്തിന്റെ ആവശ്യകതയെപറ്റി സംശയമുണ്ടാവാന്‍ വഴിയില്ല. പക്ഷെ ഇന്ന് എല്ലാ ആചരണങ്ങളും ആഘോഷങ്ങളും കേവല ചടങ്ങുകളായി പരിണമിച്ചിരിക്കുന്നു. ആചരണങ്ങളുടെ ആത്മസത്തയെ ഹനിക്കുന്നവിധത്തില്‍ ശക്തി പ്രകടനങ്ങളായിതീരുമ്പോള്‍ ഒരുദിനാചരണംകൊണ്ട്‌ അതിന്റെ പ്രയോക്താക്കള്‍ എന്ത്‌ ഉദ്ധേശിച്ചുവോ അതിനു കടകവിരുദ്ധമായ ഉത്പന്നങ്ങളുടെ സൃഷ്ടിപ്പിന്‌ അത്‌ വഴിവെക്കുന്നു. അങ്ങിനെ സമൂഹത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തിന്റെയും മാനസികമായ പൊരുത്തക്കേടിന്റെയും സൂചിക ഉയരുകയും ചെയ്യുന്നു. അര്‍ഹതയുള്ളവര്‍ അവഗണിക്കപ്പെടുകയും അനര്‍ഹര്‍ക്ക്‌ സമൂഹത്തില്‍ അംഗീകാരം കിട്ടുകയും ചെയ്യുന്ന അവസ്ഥ ഇവിടെ നിലനില്‍ക്കുന്നു. തങ്ങളുടെ ഉത്തരവാദിത്വങ്ങളും കടമകളും സൌകര്യപൂര്‍വ്വം മറക്കുകയും അതേസമയം അനര്‍ഹമായതിനുവേണ്ടിയാണെങ്കിലും ന്യായീകരണങ്ങള്‍ നിരത്തി ശബ്ദവും ശക്തിയും പ്രയോഗിക്കുന്നത്‌ വിരോധാഭാസമാണ്‌.

എല്ലാ മഹത്‌ വ്യക്തിത്വങ്ങളും അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കിയവരും അധ്വാനിക്കുന്നവരെ മാനിക്കുകയും ചെയ്തവരായിരുന്നുവെന്ന് ചരിത്രം നമുക്ക്‌ വരച്ച്കാട്ടിത്തരുന്നു. മുന്‍കാല രാഷ്ട്രനേതാക്കളും തൊഴിലാളി നേതാക്കളുമെല്ലാം സ്വന്തം കൈകൊണ്ട്‌ അധ്വാനിച്ചിരുന്നവരായിരുന്നുവെങ്കില്‍ ആധുനിക അഭിനവ നേതാക്കളും യുവതയും ഒട്ടേറെ മാറിയിരിക്കുന്നു. മേലനങ്ങാതെ എങ്ങിനെ പോക്കറ്റ്‌ നിറക്കാനാവുമെന്നതിനെപറ്റി ഗവേഷണത്തിലാണവര്‍. പലതൊഴിലാളി നേതാക്കളും പലിശ മുതലാളിമാരും ലോട്ടറി ബിസിനസുകാരുമായി മാറിയിരിക്കുന്നു. അധ്വാനിക്കുതിന്റെ സിംഹഭാഗവും ലോട്ടറിയിലും മദ്യശാപ്പിലും നിക്ഷേപിച്ച്‌ ഒരു സുപ്രഭാതത്തില്‍ 'നമ്മള്‌ കൊയ്യും വയലെല്ലാം നമ്മുടെതാവും പൈങ്കിളിയേ' എന്ന സ്വപ്നവുമായി തളര്‍ന്നുറങ്ങുവര്‍ (വയലെല്ലാം നികത്തി കോണ്‍ ക്രീറ്റ്‌കാടുകള്‍തീര്‍ത്തതും പൈങ്കിളികള്‍ പറന്നകന്നതും തത്കാലം നമുക്ക്‌ മറക്കാം )

'അധ്വാനിക്കുവന്റെ വിയര്‍പ്പു വറ്റുന്നതിനുമുമ്പായി അവന്‌ അര്‍ഹമായ വേതനം കൊടുക്കുക' എന്ന് ലോകത്ത്‌ ആദ്യമായി കല്‍പിച്ച വിശ്വപ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യുടെ ഉത്ബോധനം ആധുനിക മുതലാളിസമൂഹത്തിന്‌ മാതൃകയാവേണ്ടതാണ്‌. അതുപോലെ തൊഴിലാളി തന്നിലര്‍പ്പിതമായ ജോലി കൃത്യമായി,തന്റെ തൊഴിലുടമയെ വഞ്ചിക്കാതെ നിര്‍വഹിച്ചിരിക്കണമെന്നതും പ്രത്യേകം സ്മരിക്കേണ്ടതാണ്‌. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഏറെ വിചിന്തനം ചെയ്യപ്പേടേണ്ടതുണ്ട്‌ പ്രസ്തുത അധ്യാപനം.ലോകത്തിനു മുന്നില്‍ ഒരു തൊഴിലാളി മുതലാളി സമത്വ സമവാക്യം പ്രഖ്യാപിച്ച പ്രവാചകരുടെ ജന്മദിനം ഉള്‍കൊള്ളു റബീഉല്‍ അവ്വല്‍ മാസത്തിലൂടെ കടന്നു പോയ ഈ അവസരത്തില്‍ നബി (സ.അ) യുടെ പ്രബോധനകാലത്ത്‌ നടന്ന ഒരു സംഭവം ഇവിടെ കുറിക്കട്ടെ . ഒരു സദസ്സില്‍ ഒരുമിച്ചു കൂടിയ നബി (സ.അ) യുടെ സഖാക്കള്‍ (അനുചരന്മാര്‍ / സ്വഹാബികള്‍ ) ഓരോരുത്തരായി വന്ന് നബി (സ.അ) യുടെ കൈപിടിച്ച്‌ അനുഗ്രഹം തേടികൊണ്ടിരുന്ന അവസരത്തില്‍ ഒരു സ്വഹാബി മാത്രം നബിയുടെ കൈപിടിക്കാന്‍ വരാതെ ഒഴിഞ്ഞുമാറിയിരിക്കുന്നത്‌ കണ്ട നബി (സ.അ) അദ്ദേഹത്തെ അരികിലേക്ക്‌ വിളിച്ചു. അല്‍പം മടിച്ച്‌ തന്റെ കൈ പ്രവാചകന്റെ കൈകളിലേക്ക്‌ നീട്ടുകയും കരം ഗ്രഹിച്ച്‌ നബി ആ അനുചരനോട്‌ ചോദിച്ചു. എന്താണ്‌ താങ്കളുടെ കൈകള്‍ ഇങ്ങിനെ പരുപരുത്തതായിരിക്കുന്നത്‌ ? സഹാബി മറുപടി പറഞ്ഞു. നബിയേ, ഞാന്‍ ഏറെ കഷ്ടപ്പെട്ട്‌ ,വിറക്‌ വെട്ടി വിറ്റുമൊക്കെയാണ്‌ എന്റെ കുടുംബത്തിനുള്ള ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്‌. എന്റെ കൈകളിലെ പരുപരുത്ത തഴമ്പുകള്‍ അങ്ങയുടെ കൈകളില്‍ തട്ടി വിഷമമുണ്ടാകാതിരിക്കാനാണ്‌ ഞാന്‍ ഒഴിഞ്ഞു നിന്നിരുന്നത്‌. ഇതുകേട്ട നബി (സ.അ) യുടെ നയനങ്ങള്‍ സന്തോഷത്താല്‍ നിറഞ്ഞു. തന്റെ അനുചരന്റെ കൈകള്‍ മറ്റു സഖാക്കള്‍ക്ക്‌ നേരേ ഉയര്‍ത്തിപ്പിടിച്ച്കൊണ്ട്‌ പറഞ്ഞു. " ആര്‍ക്കെങ്കിലും സ്വര്‍ഗത്തില്‍ പ്രവേഷിക്കുന്ന കൈകള്‍ കാണുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാ ഈ കൈകളിലേക്ക്‌ നോക്കുക"

തന്റെ കുടുംബത്തെ പരിപാലിക്കാന്‍ വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ മഹത്വം ഇതിലേറെ ഭംഗിയായി അവതരിപ്പിച്ചത്‌ എവിടെയും കാണാന്‍ കഴിയില്ല. ആധുനികയുവത മാതൃക കാണേണ്ടത്‌ ഇത്തരം ചരിത്രങ്ങളില്‍ നിണ്‌ . അല്ലാതെ വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം കൊടിപിടിച്ച്‌ പൊതുമുതല്‍ നശിപ്പിക്കുന്ന, ജനജീവിതം ദുസ്സഹമാക്കുന്ന വിഭാഗത്തെയോ, തങ്ങളുടെ അനുയായികള്‍ ചെയ്ത്കൂട്ടുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും ഓശാന പാടുന്ന നേതാക്കളെയോ, പാവപ്പെട്ട തൊഴിലാളികളെ ചൂഷണം ചെയ്ത്‌ കൊഴുക്കുന്ന മുതലാളിമാരെയോ അല്ല.ഈ പ്രവാസ ഭൂമിയില്‍ തന്റെ യൌവ്വനവും, കുടുംബജീവിതവും ഹോമിച്ച്‌ പ്രിയപ്പെട്ടവര്‍ക്കായി വിയര്‍പ്പൊഴുക്കുന്ന ഭൂരിഭാഗം വരുന്ന ശരാശരി പ്രവാസി മലയാളികളുടെ അധ്വാനത്തിന്റെ വില മനസ്സിലാക്കുന്നവര്‍ ഒരിക്കലും തങ്ങളുടെ കീഴില്‍ ജോലിചെയ്യുന്ന തൊഴിലാലികളുടെ മനസിനെ നോവിപ്പിക്കുവാന്‍ ആഗ്രഹിക്കുകയില്ല. അതു പോലെ അധ്വാനത്തിന്റെ മഹത്വമറിയുന്നവര്‍ ഒരിക്കളും നിരാശരാവേണ്ട ആവശ്യവും ഇല്ല.നമ്മളെല്ലാം അധ്വാനിക്കുന്നത്‌, കുടുംബത്തിന്റെ നന്മക്കും അതിലൂടെ തന്റെ നാടിന്റെ നന്മക്കുമാണെ തിരിച്ചറിവില്‍ , അതിലുപരി കുടുംബത്തെ പരിപാലിക്കാന്‍ അധ്വാനിക്കുന്നത്‌ സര്‍വ്വശക്തനായ ജഗന്നിയന്താവിനെ ആരാധിക്കുന്നതിന്‌ തുല്യമാണെന്ന്‌ പഠിപ്പിച്ച പ്രവാചകന്റെ അധ്യാപനങ്ങള്‍ ഉള്‍കൊള്ളുന്നതിലൂടെ കൂടുതല്‍ ഊര്‍ജസ്വലരായി ജോലിചെയ്യാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ.

അടിക്കുറിപ്പ് : 2008

തൊഴിലെടുക്കുന്നവനാണു കൂലി കൊടുക്കേണ്ടത്‌ അല്ലാതെ കണ്ട്‌ നില്‍ക്കുന്നവനല്ല എന്ന തിരിച്ചറിവുണ്ടാകാന്‍ 2008 വരെ ഗവേഷണം ചെയ്യേണ്ടി വന്നു എങ്കിലും ആശാവഹം തന്നെ തിരിച്ചറിവുകള്‍..

കൂട്ടിച്ചേർത്തത് :

മാറ്റങ്ങളൊന്നുമില്ലാതെ ഈ 2010 ലും ആഘോഷങ്ങൾ ഗംഭീരമാക്കുമ്പോൾ, ഒരിക്കൽ കൂടി ആശസകൾ


Tuesday, April 29, 2008

സാറയുടെ ദാരുണ മരണം, റേഡിയോയിലെ ച്യൂയിംഗ്‌ ഗം പരസ്യവും- Sara

കഴിഞ്ഞ ദിവസം യു.എ.ഇ യില്‍ സാറ എന്ന മൂന്നു വയസ്സുകാരി തൊണ്ടയില്‍ ച്യൂയിംഗ്‌ ഗം കുരുങ്ങി മരണപ്പെട്ട വാര്‍ത്ത ഏറെ ദു:ഖത്തോടെയാണു ശ്രവിച്ചത്‌. മരണം അതിന്റെ സമയമാവുമ്പോള്‍ ഓരോ കാരണങ്ങളായി എത്തുന്നു വെന്ന് സമാധാനത്തിനു വേണ്ടി കണ്ടെത്താമെങ്കിലും മറ്റുള്ളവര്‍ക്ക്‌ പാഠമായിരിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടിയിരിക്കുന്നു.കുട്ടികള്‍ക്ക്‌ ഇത്തരത്തില്‍ അപകടമുണ്ടാക്കിയേക്കാവുന്ന സാധനങ്ങള്‍ വാങ്ങിക്കൊടുക്കുന്നത്‌ നിയന്ത്രിക്കണം. അത്‌ പോലെ മാധ്യമങ്ങള്‍ തെറ്റായ സന്ദേശത്തിലൂടെ കുട്ടികളെ ഇത്തരം സാധനങ്ങളുടെ ഉപ ഭോക്താക്കളാക്കി മാറ്റുന്നതില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ കണ്ണു വെച്ച്‌ അതിന്റെ പ്രചാരകരായി മാറരുത്‌ എന്ന അഭ്യര്‍ത്ഥന കൂടി വെക്കുന്നു.


ഈ സംഭവം കേട്ടപ്പോള്‍ ഓര്‍മ്മയില്‍ വന്നത്‌ ഏതാനും ദിവസം മുന്നെ യു.എ.ഇ യില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്ന ഒരു മലായാള റേഡിയോയിലെ ഒരു പരിപാടിയില്‍ മലയാലം പരയുന്ന ഒരു അവതാരക ചൂയിംഗ്‌ ഗം വിശേഷങ്ങള്‍ അവതരിപ്പിച്ചതാണ്‌. ചൂയിംഗ്‌ ഗം ഓര്‍മ്മ ശക്തി കൂട്ടുമെന്നും അല്‍ ശിമേള്‍സ്‌ രോഗം വരെ കുറക്കുമെന്നുമൊക്കെ തട്ടി വിടുന്നത്‌ കേട്ടു.. ഒരു അടിസ്ഥാനവുമില്ലാതെ (ഉണ്ടെന്ന് വല്ല ചൂയിംഗ്‌ ഗം കമ്പനിക്കരും ഗവേഷണം ചെയ്ത്‌ കണ്ടെത്തിയിട്ടുണ്ടോ എന്നറിയില്ല ) ഒരു വക കാര്യങ്ങള്‍ ഒരു പൊതു മാധ്യമത്തിലൂടെ വിളിച്ച്‌ പറയാന്‍ ഈ അവതാരകക്ക്‌ യാതൊരു മടിയുമില്ല .. ഇതൊക്കെ നിയന്ത്രിക്കാന്‍ ആ പ്രക്ഷേപണ നിലയത്തില്‍ കാര്യ ബോധമുള്ളവര്‍ ആരുമില്ലേ.. അതോ അവരും ചൂയിംഗ്‌ ഗം കഴിച്ച്‌ ഓര്‍മ്മ കൂട്ടുന്ന തിരക്കിലാണോ ആവോ ?


ഈ റേഡിയോ പരസ്യം കേട്ടിട്ടാവില്ല സാറ എന്ന മൂന്നു വയസ്സുകാരി ച്യൂയിംഗ്‌ ഗം കഴിച്ചതെങ്കിലും, തെറ്റായ സന്ദേശം നല്‍കുന്ന ഇത്തരം പരിപാടികളില്‍ നിന്ന് മാധ്യമങ്ങള്‍ ,(പ്രത്യേകിച്ച്‌ റേഡിയോ - ടെലിവിഷന്‍ ) കരുതല്‍ പാലിക്കേണ്ടിയിരിക്കുന്നു..

ഈ ലിങ്ക് കൂടി

Saturday, April 26, 2008

അന്യന്റെ മുതല്‍ ആഗ്രഹിക്കാത്ത മനുഷ്യര്‍

ഒരാളെ കുറിച്ച്‌ ശരിയായി അറിയണെമെങ്കില്‍ അവരുമായി സാമ്പത്തിക ഇടപാട്‌ നടത്തിനോക്കണമെന്ന് മഹത്‌ വചനം. എത്ര മാന്യനായ (നമുക്ക്‌ തോന്നുന്ന ) ,സത്യവാനായ ( പുറമെ തോന്നുന്ന ) ആളാണെങ്കിലും കാശ്‌ കയ്യില്‍ കിട്ടിയാല്‍ അല്ലെങ്കില്‍ കിട്ടാനുള്ള ചാന്‍സ്‌ ഉണ്ടായാല്‍ ശരിയായ സ്വഭാവം ഉയിര്‍ത്തെഴുന്നേല്‍ക്കും. ഏത്‌ മാര്‍ഗമുപയോഗിച്ചും പണമുണ്ടാക്കുക.. സ്വന്തം പെറ്റമ്മയെ കൊന്നിട്ടാണെങ്കിലും പോക്കറ്റ്‌ മണി കണ്ടെത്തുന്ന ഈ കാലത്തും നന്മയുടെ നുറുങ്ങുവെട്ടം മനസ്സില്‍ സൂക്ഷിക്കുന്ന, അന്യന്റെ മുതല്‍ ആഗ്രഹിക്കാത്ത മനുഷ്യര്‍ ഉണ്ടെന്ന് അനുഭവപ്പെടുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു.. അത്തരത്തില്‍ മനസ്സിനെ സന്തോഷിപ്പിച്ച ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി.

അബൂബക്കര്‍ ഓമച്ചപ്പുഴ എന്ന സുഹ്യത്തിന്റെ ലേബര്‍ കാര്‍ഡും , ഡ്രൈവിംഗ്‌ ലൈസന്‍സും, ടെലിഫോണ്‍ ഡയറിയും, രണ്ടായിരത്തോളം ദിര്‍ഹവും അടങ്ങുന്ന പേള്‍സ്‌ ഒരു പരിപാടിയില്‍ പങ്കെടുത്ത്‌ തിരികെ റൂമിലെത്തിയപ്പോഴാണു നഷ്ടമായത്‌ അറിയുന്നത്‌.. അദ്ധേഹം പോയ സ്ഥലങ്ങളിലും കയറിയ കടകളിലും എല്ലാം അപ്പോള്‍ തന്നെ തിരിച്ച്‌ പോയി തിരഞ്ഞെങ്കിലും ഒരു രക്ഷയുമുണ്ടായില്ല..നഷ്ടപ്പെട്ട വിവരം ഏഷ്യാനെറ്റ്‌ റേഡിയോയിലും മറ്റും അറിയിക്കുകയും ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ നല്ല ബുദ്ധി തോന്നി തിരിച്ചേല്‍പിക്കാനും പ്രാര്‍ത്ഥിക്കുകയല്ലാതെ വേറെ എന്താണു വഴി..

പിറ്റെ ദിവസം പോലീസ്‌ സ്റ്റേഷനിലും വിവരം അറിയിച്ചു. ദിവസങ്ങള്‍ നീങ്ങി.. ഒരു വിളിയും ഇല്ല.. വിവരവും ഇല്ല.. വരുന്ന ഏഴാം തിയ്യതി നാട്ടിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു അദ്ധേഹം. ലൈസന്‍സിംഗ്‌ ഡിപ്പാര്‍ട്ട്മെന്റില്‍ പോയി 300 ദിര്‍ഹം കൊടുത്ത്‌ പുതിയ ലൈസന്‍സ്‌ വാങ്ങി. ഒരാഴ്ച പിന്നിടുന്നു. പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങിയ ഒരു വൈകുന്നേരം .. കഴിഞ്ഞ വ്യാഴാഴ്ച അതാ വരുന്നു.. ഒരു ഫോണ്‍.... നഷ്ടമായ സാധനങ്ങള്‍ എനിയ്ക്ക്‌ കിട്ടിയിട്ടുണ്ട്‌.. കിട്ടിയ അന്നു മുതല്‍ ഈ ഡയറിയില്‍ എഴുതിയിട്ടുള്ള നമ്പറില്‍ വിളിക്കുകയാണു.. പക്ഷെ സ്വിച്ച ഓഫ്‌ മെസ്സേജാണു കിട്ടുന്നത്‌.. ഞാന്‍ ഇപ്പോള്‍ ഡ്യൂട്ടിയിലാണു വൈകിട്ട്‌ വന്നാല്‍ സാധനങ്ങള്‍ തരാം.. രവിയാണു വിളിക്കുന്നതെന്നു പറഞ്ഞു.. ടെലിഫോണ്‍ നമ്പറും കൊടുത്തു. വൈകിട്ട്‌ അദ്ധേഹം പറഞ്ഞ സ്ഥലത്ത്‌ അബൂബക്കറും സുഹ്യത്തുക്കളും കൂടി പോയി രവിയെ കണ്ടു.. രവി.. തമിള്‍ നാട്ടുകാരനാണു.. ഇവിടെ ഒരു സെക്യൂരിറ്റി കമ്പനിയില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുന്നു. അദ്ധേഹത്തിനു പേള്‍സും മറ്റും യു.എ.ഇ എക്സേഞ്ചിനു സമീപത്തു നിന്നു പേള്‍സ്‌ നഷ്ടപ്പെട്ടതിന്റെ പിറ്റെ ദിവസമാണു കിട്ടിയത്‌. കിട്ടിയ അന്നു മുതല്‍ ട്രൈ ചെയ്യുന്നുണ്ടെങ്കിലും എന്തുകൊണ്ടോ ലൈന്‍ കിട്ടിയില്ല.. ഒന്നും നഷ്ടമായിരുന്നില്ല.. രവിയുടെ വാക്കുകള്‍.. എനിയ്ക്ക്‌ ഈശ്വരന്‍ നല്ല ജോലിയും തരക്കേടില്ലാത്ത ശമ്പളവും തന്നിട്ടുണ്ട്‌.. ഇനി ഇല്ലെങ്കില്‍ തന്നെ മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിച്ചുള്ള സമ്പാദ്യം വേണ്ട.. മേലേയുള്ളവനോട്‌ ( ഈശ്വരനോട്‌ ) മറുപടി പറയണം ഞാന്‍. നന്ദിപ്രകടനമായി അദ്ധേഹത്തിനു ഒരു കവറില്‍ ഇട്ടു കൊടുത്ത പൈസ തിരിച്ച്‌ കൊടുത്ത്‌ രവി വീണ്ടും പറഞ്ഞു. ഇത്‌ ഞാന്‍ വാങ്ങിയാല്‍ പിന്നെ നിങ്ങളുടെ സാധനങ്ങള്‍ ഞാന്‍ തിരിച്ചു നല്‍കിയതിന്റെ വില പോവും .. അതിനാല്‍ എനിക്കൊതൊന്നും വേണ്ട.. നിങ്ങള്‍ എനിക്കായി പ്രാര്‍ത്ഥിച്ചാല്‍ മതി..

നല്ല നിമിഷങ്ങള്‍.. ഒരു സത്യ സന്തനായ.. അന്യന്റെ മുതല്‍ ആഗ്രഹിക്കാത്ത മനുഷ്യനെ കണ്ടുമുട്ടിയതിന്റെ ആഹ്ലാദം പങ്കുവെക്കാനായിരുന്നു തന്റെ നഷ്ടപ്പെട്ട്‌ സാധനങ്ങള്‍ തിരിച്ചു കിട്ടിയതിലുള്ള സന്തോഷം പങ്കു വെക്കുന്നതിനേക്കാള്‍ താത്പര്യം അബൂബക്കര്‍ ഓമച്ചപ്പുഴയ്ക്കും അദ്ധേഹത്തിന്റെ കൂടെ ശ്രീ രവി ചന്ദ്രനെ കാണാന്‍ പോയ മറ്റുള്ളവര്‍ ക്കും ഉണ്ടായിരുന്നത്‌.

എങ്ങിനെയാണു പേഴ്സ്‌ യു.എ.ഇ എക്സേഞ്ചിന്റെ പരിസരത്ത്‌ എത്തിപ്പെട്ടതെന്ന ദുരൂഹത അവശേഷിക്കുന്നു.

Wednesday, April 23, 2008

സായ്പ്പ്‌, അറബി & മലയാളി

എല്ലാവരും ഉറങ്ങിയിരിക്കുന്നു.. എനിയ്ക്ക്‌ ഉറക്കം വരുന്നില്ല.. കട്ടിലില്‍ നിന്നെഴുന്നേറ്റ്‌ മേശപ്പുറത്ത്‌ വെച്ചിരുന്ന വെള്ളത്തിന്റെ ബോട്ടില്‍ നോക്കി.. അത്‌ അവിടെ തന്നെയുണ്ട്‌.. പക്ഷെ ഒരു തുള്ളി വെള്ളമില്ല.. ബോട്ടിലുമെടുത്ത്‌ ഉറങ്ങുന്നവരെ ഉണര്‍ത്താതെ മെല്ലെ അടുക്കളയില്‍ ചെന്ന് വെള്ളത്തിന്റെ ബോട്ടിലില്‍ നിന്ന് വെള്ള മെടുത്ത്‌ കുടിച്ചു.. ബാല്‍ക്കണിയില്‍ പോയി ഒന്നു പുറം കാഴ്ച കാണാമെന്ന് ഒരു ഉള്‍വിളി.. പുറത്തേക്ക്‌ നോക്കിയപ്പോള്‍ കണ്ട കാഴ്ച..

ഞാന്‍ ഉറങ്ങാന്‍ കിടക്കുന്നത്‌ വരെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോയിരുന്ന റോഡ്‌ കാണുന്നില്ല.. സര്‍വ്വത്ര വെള്ളം.. നെഞ്ചില്‍ ഒരു ഇടിമിന്നല്‍.. എല്ലാം ഇവിടെ അവസാനിക്കുകയാണോ ? എന്താണു സംഭവിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയില്‍ സൂക്ഷിച്ച്‌ നോക്കി.. തെളിഞ്ഞു കത്തുന്ന സ്റ്റ്രീറ്റ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരു ചെറിയ വഞ്ചി ഞങ്ങളുടെ ബില്‍ഡിംഗിന്റെ അരികിലായി നിറുത്തിയിട്ടിരിക്കുന്നത്‌ കണ്ടു.. ആരുടെയൊക്കെയൊ സംസാരം കേള്‍ക്കാനുണ്ട്‌.. ഞാന്‍ ബാല്‍ക്കണിയുടെ അറ്റത്ത്‌ നിന്ന് ശ്രദ്ധിച്ചു.. വഞ്ചിയില്‍ മൂന്ന് പേരുണ്ട്‌.. ഒരാള്‍ സൂട്ടും കോട്ടും ടൈയുമൊക്കെ ധരിച്ച്‌ ഒരു ജോര്‍ജ്‌ ബുഷ്‌ സ്റ്റൈല്‍, മറ്റൊരാള്‍ ഒരു ലുങ്കിയും ഷര്‍ട്ടും അണിഞ്ഞ മല്ലു സ്റ്റൈല്‍, മൂന്നാമത്തെയാള്‍ അറബി വേഷത്തിലുമാണ്‌. എന്തോ കാര്യമായ ചര്‍ച്ചയാണെന്ന് തോന്നിയത്‌ കൊണ്ട്‌ എന്താണിവര്‍ പറയുന്നതെന്ന് കേള്‍ക്കാന്‍ കാത്‌ കൂര്‍പ്പിച്ചു.

തങ്ങളുടെ നാട്ടിന്റെ കേമത്തരങ്ങളാണു എല്ലാവരും പറയുന്നത്‌.. ആനയുണ്ട്‌ , മയിലുണ്ട്‌, ഒട്ടകമുണ്ട്‌.. ആനമയിലൊട്ടകണ്ട്‌.. എന്നിങ്ങനെ ഒോരോരുത്തരും കത്തിച്ചു വിടുന്നുണ്ട്‌.. പെട്ടെന്ന് നമ്മുടെ സായ്പ്പ്‌ തന്റെ ബാഗ്‌ തുറന്ന് ഒരു ലാപ്റ്റോപ്‌ കമ്പ്യൂട്ടര്‍ എടുത്ത്‌ വെള്ളത്തിലേക്കിട്ടു.. മറ്റുള്ളവര്‍ അത്ഭുതത്തോടെ നോക്കിയിരുന്നു.. സായ്പ്പ്‌ പറയുകയാണു... ഡോണ്ട്‌ വറി.. ഞങ്ങള്‍ ഒരു ആഴ്ചയേ ഇത്‌ ഉപയോഗിക്കാറുള്ളൂ .. പിന്നെ പുതിയത്‌ വാങ്ങാറാണു പതിവ്‌... ഉടനെ തന്നെ ലുങ്കി മല്ലു തന്റെ ബാഗില്‍ നിന്ന് നാലഞ്ചു തേങ്ങ യെടുത്ത്‌ ആ വെള്ളത്തിലെക്ക്‌ ബ്ലും ബ്ലും ... എന്നിട്ട്‌ സായ്പ്പിനോടും അറബിയോടുമായി പറഞ്ഞു.. ഇത്‌ ഞങ്ങളുടെ നാട്ടില്‍ കുറേയധികമുണ്ട്‌.. ഞങ്ങള്‍ക്കിതിനു യാതൊരു വിലയുമില്ല.. വിലയും കിട്ടുന്നുമില്ല അത്‌ കൊണ്ട്‌ കുറച്ച്‌ ഈ വെള്ളത്തില്‍ കിടന്ന് മുളച്ച്‌ വളരട്ടെ ...ഉപകാരമാവും..അറബി എന്തു ചെയ്യുമെന്ന് കാണാന്‍ ആകാംക്ഷയായി.. ഈത്തപ്പഴമോ , ഒട്ടകപ്പാലോ എടുത്ത്‌ കളയുമെന്ന് കരുതി ഇരുന്ന ഞാന്‍ കണ്ട കാഴ്ച.. അറബി നമ്മുടെ മലയാളിയെ പൊക്കിയെടുത്ത്‌ വെള്ളത്തിലെക്ക്‌ ഇടുന്നതാണു.. അന്തം വിട്ട സായ്പ്പിനോട്‌ .. മാഫി മുഷ്കില്‍ .. ഇത്‌ പോലുള്ളത്‌ ഞങ്ങടെ നാട്ടില്‍ ഒരുപാടുണ്ട്‌.. തേരാ പാര (അറബിയില്‍ അല്‍ തേരാ വല്‍ പാരാ എന്നു പറയും ) എന്ന് പറഞ്ഞ്‌ അറബി ഒന്നും സംഭവിക്കാത്ത മട്ടില്‍ സുലൈമാനി കുടിയ്ക്കാന്‍ ആരംഭിച്ചു.

ഞെട്ടി പുറകോട്ട്‌ മാറിയ എന്റെ തല കട്ടിലിലിന്റെ അടുത്ത്‌ ഇട്ടിട്ടുള്ള മേശയില്‍ ഇടിച്ചു.. എന്റുമ്മാ.. അറിയാതെ വിളിച്ചുപോയി.. ഹെന്താണ്ടാ.. പറ്റീത്‌ ? ഹമീദ്ക്കയാണു ..അടുത്ത കട്ടിലില്‍ നിന്ന്.. ഹേയ്‌.. ഒന്നൂല്ല്യ.. ഞാന്‍ പതുക്കെ പുതപ്പിനുള്ളിലേക്ക്‌ വലിഞ്ഞു.... പാവം മലയാളിയുടെ കാര്യമായിരുന്നു എന്റ്‌ തല വേദനിച്ചതിനെക്കാള്‍ എന്റെ ചിന്തയില്‍ തേങ്ങാക്കുലപോലെ തൂങ്ങി നിന്നത്‌..

ഇത്രയും സഹിച്ചതിനു നന്ദി..കട /കഥപ്പാട്‌ : കെ.കെ.എം.എസ്

Wednesday, April 9, 2008

നിരീക്ഷണം

ഗള്‍ഫ്‌ മലയാളികളുടെ പ്രശ്നങ്ങളില്‍ ക്രിയാത്‌ മകമായി ഇടപെടുകയും പരിഹാരം കാണാന്‍ ശ്രമിക്കുകയും തങ്ങളുടെ സമ്പത്തും സ്വാധീനവും അതിനായി വിനിയോഗിക്കുകയും ചെയ്യുന്ന നിരവധി വ്യവസായ പ്രമുഖര്‍ മലയാളികള്‍ക്ക്‌ എന്നും അഭിമാനമാണ്‌. അത്തരക്കാരില്‍ എന്നും മുന്നില്‍ തന്നെയാണു പത്‌ മശ്രീ എം.എ.യൂസുഫലി സാഹിബ്‌ ‌. ഇപ്പോള്‍ വിലക്കയറ്റം മൂലം കഷ്ടത്തിലായ സാധാരണക്കാരായ ബഹുഭൂരിഭാഗം വരുന്ന പ്രവാസിമലയാളികള്‍ക്ക്‌ വളരെ ആശ്വാസമേകുന്ന രീതിയില്‍ യു.എ.ഇ ഗവണ്‍ മെന്റുമയി സഹകരിച്ച്‌ ഭക്ഷ്യ വസ്തുക്കള്‍ 2007 ലെ വിലയ്ക്ക്‌ നല്‍കുമെന്ന്‌ തീരുമാനിച്ചതിലൂടെ തന്റെ സാമൂഹ്യ ബാധ്യത അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റിയിരിക്കുകയാണ്‌. കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈ നായിഫ്‌ സൂഖിലുണ്ടായ വന്‍ തീപിടുത്തത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക്‌ സ്വാന്തനമായും യൂസുഫലി സാഹിബ്‌ അവിടെയെത്തി വന്‍ തുക നല്‍ കുകയുണ്ടായി.
ഈ വിഷയത്തില്‍ അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ സിറാജ്‌ ദിനപത്രത്തിന്റെ ദുബൈ എഡിഷനില്‍ 7-04-08 നു ചീഫ്‌ എഡിറ്റര്‍ നിസാര്‍ സൈദിന്റെ നിരീക്ഷണം എന്ന കോളത്തില്‍ പ്രകീര്‍ത്തിച്ചത്‌ അവസരോചിതമായി. സമൂഹ മനസാക്ഷിയെ തൊട്ടുണര്‍ത്തുന്ന രീതിയിലുള്ളതാണു സിറാജിന്റെ മിക്ക നിരീക്ഷണങ്ങളും. 7-04-08 ന്റെ മുത്ത്‌ എന്ന തലക്കെട്ടോടു കൂടിയ നിരീക്ഷണത്തില്‍ .. റേഷന്‍ കാര്‍ഡിലെ പേരും, വോട്ടവകാശവും തുടങ്ങി ഗള്‍ഫ്‌ മലയാളികളുടെ വലിയ വലിയ കാര്യങ്ങളായി /മോഹങ്ങളായി പരിഹാസ രൂപത്തില്‍ വിവരിച്ചതില്‍ വിമാന ടിക്കറ്റ്‌ നിരക്കിന്റെ കാര്യവും ഉള്‍പ്പെടുത്തിയതിനോട്‌ വിയോജിക്കുന്നു. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ കാലങ്ങളായി തുടരുന്ന പകല്‍ കൊള്ളയും പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യക്കാരോട്‌ കാണിക്കുന്ന അവഗണനയും അവഞ്ജയും അവസാനിപ്പിക്കുക എന്നത്‌ പ്രവാസി മലയാളിയെ സംബന്ധിച്ചിടത്തോളം ഇന്നു വലിയ മോഹങ്ങളായി തന്നെ നിലനില്‍ക്കുന്നു. പാര്‍ലമന്റ്‌ മെമ്പര്‍ക്ക്‌ നേരിട്ട അപമാനത്തിന്റെ അടുത്ത ദിവസത്തെ സംഭവം ഇതിനോട്‌ കൂട്ടി വായിക്കുക. എം.പി.യ്ക്കും എം.എല്‍.എ ക്കും ഇതാണു സ്ഥിതിയെങ്കില്‍ സാധാരണക്കാരന്റെ ഗതി ഊഹിക്കാവുന്നതേയുള്ളൂ..
ഉത്തരേന്ത്യന്‍ ലോബിയുടെ അഹങ്കാരത്തിനും ചട്ടമ്പി സ്വഭാവത്തിനും കൂച്ചു വിലങ്ങിടുകയെന്നത്‌ നാം വിചാരിച്ചാല്‍ നടക്കുന്നതാണെങ്കിലും , കാക്കത്തൊള്ളായിരം സംഘടനകള്‍ ഈ കാര്യത്തില്‍ ഒരു സമവായത്തിലെത്തുക എന്നതായിരിക്കും ഏറ്റവും വലിയ കീറാമുട്ടിയായി വരുന്നത്‌.

Monday, March 31, 2008

വിഡ്ഢിയാവണോ !! ?

പാശ്ചാത്യന്റെ പോഴത്തരങ്ങള്‍ (അച്ചുതാനന്ദന്റെ ഭാഷയില്‍ )തൊണ്ട തൊടാതെ വിഴുങ്ങാന്‍ നമുക്കെന്തൊരു ആവേഷം !!
എന്ത്‌ വിവരക്കേടായാലും അതിനെ മഹത്വവത്കരിച്ച്‌ എസ്‌.എം.എസ്‌. അയപ്പിച്ച്‌ ജനങ്ങളെ പറ്റിക്കാന്‍ റേഡിയോ , ടെലിവിഷന്‍ മാധ്യമങ്ങളും..വാലന്റെന്‍സ്‌ ഡേ എന്ന വാലും തലയുമില്ലാത്ത ഒരു ഡേ അങ്ങിനെ ആഘോഷിച്ച്‌ / ആഘോഷിപ്പിച്ച്‌ കടന്നു പോയി.. ഇതാ വരുന്നു.. അടുത്ത ഒരെണ്ണം.. ലോക വിഡ്ഢി ദിനം.. ഏപ്രില്‍ ഫൂള്‍ ഡേ..
കഷ്ടം...നമ്മള്‍ മലയാളികളുടെ വിശേഷ ബുദ്ധി ആര്‍ക്കാണു പണയം വെച്ചതെന്ന് അറിയില്ല.. അതല്ല.. നാം സ്വയം ഒരു തിരിച്ചറിവിലൂടെ ( വിഡ്ഢികളാണെന്ന് സമ്മതിച്ച്‌ ) ഈ വിഡ്ഢി വേഷം സര്‍വ്വാത്മാനാ സ്വീകരിക്കുകയാണോ ?മറ്റുള്ളവരെ വിഡ്ഢിയാക്കാന്‍ ഒരു ദിനം !! മറ്റുള്ളവരാല്‍ വിഡ്ഢിയാക്കപ്പെടാന്‍ ഒരു ദിനം !! മുഴുവന്‍ സമയ വിഡ്ഢികളായ ചിലര്‍ നടത്തുന്ന ഈ വിവരക്കേടിനു കുട പിടിക്കാന്‍ നമ്മുടെ മാധ്യമ (സിന്‍-ഇന്‍ഡിക്കേറ്റ്സ്‌ ) ങ്ങളും തയ്യാറെടുത്തു കഴിഞ്ഞെന്ന്നാണു അറിവ്‌ ..
ഒരു അടിസ്ഥാനവുമില്ലാത്ത ഉണ്ടെങ്കില്‍ തന്നെ ( അറിയുന്ന വസ്ഥുത പ്രകാരം ) ഒരു ജനതതിയെ വിഡ്ഢികളാക്കിയതിന്റെ സന്തോഷമാണത്രെ.. ഈ വിഡ്ഢി ആഘോഷത്തിന്റെ പിന്നില്‍.. അതിനു നാം പങ്കാളികളാകണോ ?
വായ കൊണ്ട്‌ ചിന്തിക്കാതെ ..മനസ്സിനോട്‌ ചോദിക്കൂ...ഈ വിഡ്ഢിവേഷം നമുക്ക്‌ വേണോ ?
അടിക്കുറിപ്പ്‌ ( അടി കൊടുക്കേണ്ടവര്‍ക്കുള്ള കുറിപ്പ്‌ )
=======================================
ഏപ്രില്‍ ഒന്നിനു ജനിച്ചതില്‍ അപകര്‍ഷതാ ബോധവുമായി നടക്കുന്നവരുണ്ടത്രെ..
അതിലും കഷ്ടമാണു.. ഏപ്രില്‍ ഒന്നിനു എന്തെങ്കിലും അത്യാപത്ത്‌ നടന്നാല്‍ ഒരു കൈ സഹായം കിട്ടാനുള്ള പാട്‌..

Monday, March 24, 2008

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതേ.

ആദിവാസിക്ക്‌ 5 ഏക്കര്‍ (ഭൂമി )
പ്രവാസിക്ക്‌ 5 ഏക്കര്‍ (അസുഖങ്ങള്‍ )
വന്നു പെട്ടവരും ( ഇവിടെ വന്ന് ഒറ്റയടിക്ക്‌ എല്ലാം മാന്തിയെടുക്കാം എന്ന് കരുതി ചാടിക്കേറി വന്ന് മലക്കം മറിഞ്ഞ്‌ വിണവര്‍ )
പിന്നെ പെട്ട്‌ വന്നവരും കൂടി ( ജീവിക്കാന്‍ മാര്‍ഗമില്ലാതെ, ബാക്കിയുള്ളവന്മാരെയൊക്കെ ഒന്ന് കരക്കടുപ്പിക്കണമെന്ന വിചാരത്തില്‍ വിസ അന്വഷിച്ച്‌ ഉള്ള സമ്പാദ്യമൊക്കെ കളഞ്ഞ്‌ വന്നവര്‍ )
എല്ലാം കൂടിഇവിടെ ഈ പ്രവാസ ലോകത്ത്‌ ദുരിത ജീവിതം നയിക്കുന്ന ബഹു ഭൂരിഭാഗം വരുന്ന പ്രവാസികള്‍( അതില്‍ മാനേജരുടെ കണ്ണ്‌ വെട്ടിച്ച്‌ പ്രയാസമനുഭവിച്ച്‌ ബ്ലോഗ്‌ എഴുതുന്നവരെ കൂടി ഉള്‍പ്പെടുത്തുവാന്‍ ദുബായില്‍ ചേരുന്ന പ്രവാസി ബ്ലോഗേള്‍സ്‌ മീറ്റ്‌ പ്രസ്ഥാവനയിറക്കണെമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു )അവരുടെ പോക്കറ്റടിക്കാന്‍ മാത്രമേ ഇന്നു വരെ നമ്മുടെ ഭരണാധികാരികള്‍ ശ്രമിച്ചിട്ടുള്ളൂ..ഇപ്പോള്‍ ഈ ഹെല്‍പ്‌ ലൈന്‍ തുടങ്ങിയപ്പോഴും നിര്‍ വികാരതയാണൂ തോന്നുന്നത്‌..എങ്കിലും ക്രിയാത്മകമായ പ്രവര്‍ത്തനമായി പരിണമിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുഎല്ലാ അനുശോചനങ്ങളും. സോറി.. ആശംസകളും നേരുന്നു
ആദിവാസികളായ പ്രവാസികളും , പ്രവാസികളായ ആദിവാസികളും ക്ഷമിക്കുക..നിങ്ങള്‍ക്ക്‌ ഭൂമി കിട്ടുന്നതില്‍ എനിക്ക്‌ യാതൊരു വിയോജിപ്പുമില്ല..കിട്ടിയ ഭൂമി വിറ്റ്‌ കള്ളും കഞ്ചാവും അടിക്കരുതെന്ന അപേക്ഷ്‌ മാത്രംനിങ്ങള്‍ വിറ്റ ഭൂമിയില്‍ കയറ്റിയ ഫ്ലാറ്റുകളിക്‌ ഞങ്ങള്‍ക്ക്‌ ഒരു ബെഡ്‌ സ്പേസ്‌ തരണേ.. എന്നുള്ള പ്രാര്‍ത്ഥന മാത്രം...

Related Posts with Thumbnails