Monday, November 2, 2020

ഗബ്ബർ സിംഗിന്റെ ഭീഷണി..!

പൊതു നിരത്തിൽ, കമ്പനി പരിസരങ്ങളിൽ എവിടെയായാലും മണലും പൊടിയും മാലിന്യങ്ങളും അടിച്ചുവാരി വൃത്തിയാക്കുന്ന തൊഴിലാളികളെ കണ്ടാൽ അറിയാതെ മനസ് ഏറെ പിറകിലേക്ക് സഞ്ചരിക്കും.
1992ൽ പ്രവാസജീവിതത്തിന്റെ ആദ്യഘട്ടത്തിൽ സൌദി അറേബ്യയിലെ അൽ കോബാറിലെ ഒരു ഓഫീസിൽ കേവലം ഒരു മാസത്തെ ഓഫീസ് അസിസ്റ്റന്റ് ജോലിക്ക് ശേഷം സ്പോൺസറുടെ തന്നെ ജേഷ്ടൻ ഗബ്ബർ സിംഗിന്റെ ( തൊഴിലാളികൾ അയാൾക്ക് നൽകിയ വിളിപ്പേര് അഥവാ സ്വാഭാവ സർട്ടിഫിക്കറ്റ് ) തുക്ബയിലുള്ള അറബി ഹോട്ടലിൽ ജോലിയെടുക്കുന്ന സമയം. ഒട്ടും പരിചയമില്ലാത്ത, പ്രയാസകരമായ ജോലിയെടുത്ത് ആറുമാസത്തോളം പിടിച്ചു നിന്ന ശേഷം, ഈ ജോലി തുടരാൻ ആവില്ലെന്നും നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ട് ജോലി നിർത്തിയതിന്റെ ദേശ്യം കൊണ്ട് വിറപൂണ്ട് ഗബ്ബർ സിംഗിന്റെ ഭീഷണി ‘നിന്നെ ഞാൻ റോഡിൽ ക്ലീനിംഗിന് വേണ്ടി നിയോഗിക്കും '!! .അയാളുടെ സ്വഭാവവും അധികാരസ്ഥാനങ്ങളിൽ ഉള്ള സ്വാധീനവും മറ്റും വെച്ച് ഭീഷണിയിൽ ഭയം തോന്നിയിരുന്നെങ്കിലും ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഒരേ ഒരു മലയാളിയായ പ്രിയ സുഹൃത്ത് റ്റോണി എന്ന് വിളിച്ചിരുന്ന അന്റണി ലോറൻസിന്റെയും , മറ്റ് ഹിന്ദിക്കാരായ സഹ ജോലിക്കാരുടെയും അകമഴിഞ്ഞ പിന്തുണ കൊണ്ട് തീരുമാനത്തിൽ ഉറച്ച് നിന്ന് അവിടെ നിന്ന് രക്ഷപ്പെടുകയാണുണ്ടായത്.

28 വർഷങ്ങൾ കഴിഞ്ഞെങ്കിലും, ഇന്നും എല്ലാ കാലവാസ്ഥകളും സഹിച്ച് നാടും നഗരവും വൃത്തിയാക്കുന്ന കുറഞ്ഞ ശമ്പളക്കാരായ തൊഴിലാളികളെ കാണുമ്പോൾ, എട്ട് മാസത്തെ സൌദി ജീവിതവും ഗബ്ബാർ സിംഗും അവന്റെ ഭീഷണിയും മങ്ങാതെ മനസിൽ തെളിയും. പിന്നെ ഈ തെഴിലാളികളിൽ ഞാൻ എന്നെ കാണും.. അത് കൊണ്ട് തന്നെയാവാം റോഡിൽ അലക്ഷ്യമായി മാലിന്യങ്ങൾ എറിയുന്നവരെ കാണുമ്പോൾ, വേസ്റ്റ് നിക്ഷേപിക്കാൻ വെച്ചിരിക്കുന്ന ബോക്സുകളിൽ ഇടാതെ അതിന്റെ പരിസരത്ത് വിതറിയിടുന്നത് കാണുമ്പോൾ അമർഷവും ഒപ്പം സങ്കടവും തോന്നുന്നത്.



ജീവിത പാഠങ്ങൾ ഏറെ നൽകിയ ആ ചുരുങ്ങിയ കാലഘട്ടം ..മറക്കാനാവാത്ത സൌദി പ്രവാസ ജീവിതം.. ഏറെ അനുഭവങ്ങൾ ബാക്കി.!! 

Monday, October 26, 2020

എന്റൂപ്പാക്കൊരു കടയുണ്ടായിരുന്നു

 അബുദാബിയിൽ ഹംദാൻ പോസ്റ്റ്‌ ഓഫീസിന് അടുത്തായി ഉപ്പാടെ ഗ്രോസറി കട ഉണ്ടായിരുന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം പോയപ്പോൾ..!



ഉപ്പ 25 വർഷത്തിലധികം ഇവിടെ ഉണ്ടായിരുന്നു 2000 ത്തിൽ ആണ് പ്രവാസം അവസാനിപ്പിച്ചത്. 94 മുതൽ 2000 വരെയുള്ള കാലത്ത് മുസഫയിൽ നിന്ന് ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഞാൻ ഇവിടെ എത്തുമായിരുന്നു. കമ്പനി വണ്ടിയിൽ സെൻട്രൽ മാർക്കറ്റ് വരെ പിന്നെ അവിടെ നിന്ന് ഖലീഫ പാർക്ക് വഴി നടത്തം. ഉപ്പയുമായി സംസാരിച്ചു കുറെ നേരം കടയിൽ ഇരിക്കും. ചിലപ്പോൾ മുൻവശത്തുള്ള ഒരു ചായക്കടയിൽ നിന്ന് ചായയും പഴം പൊരിയും കഴിക്കും. പിന്നെ തിരിച്ചു നടത്തം ഇടയ്ക്ക് ഖലീഫ പാർക്കിൽ അൽപനേരം ഒറ്റയ്ക്ക് ഇരിക്കും. സ്വപ്‌നങ്ങൾ കുറെ നെയ്തു കൂട്ടും. മാർക്കറ്റിലെത്തി മുസഫയിലേക്ക് പട്ടാണി ടാക്സിയിൽ പഷ്ത്തു ഭാഷയിൽ പാട്ടും, നഷ് വാറിന്റെ മണവും സഹിച്ചു യാത്ര. ചില തബ്ലീഗ് പട്ടാണികളുടെ സുവിശേഷവും.
വിവാഹം കഴിഞ്ഞു ബീവി ആദ്യമായി അബുദാബിയിൽ സന്ദർശന വിസയിൽ എത്തിയപ്പോൾ ഖാലിദിയയിൽ ആയിരുന്നു താമസം, ജൂൺ മാസത്തിലെ ചൂടും ഉഷ്ണവും സഹിച്ച് വൈകീട്ട് നടത്തം ബീവിയുമായി ഖാലിദിയയിൽ നിന്ന് കോർണീഷ് വഴി ഹംദാനിലെ ഉപ്പാടെ കട വരെ, ചായക്കൊപ്പം ബീവിക്ക് കിട്ടുന്ന ചോകളേറ്റ് മിക്കവാറും ഞാൻ തന്നെ കഴിക്കും (ഒരു കൈ സഹായം ). തിരിച്ചു റൂമിലെത്തുമ്പോൾ വിയർത്ത് കുളിച്ചിരിക്കും പക്ഷെ ഒട്ടും മടുപ്പും ക്ഷീണവും തോന്നിയിരുന്നില്ല ആ യാത്രകൾക്ക്.

കഴിഞ്ഞ വ്യാഴാഴ്ച സുഹൃത്തുമൊന്നിച്ചു ഉപ്പാടെ കട ഉണ്ടായിരുന്ന സ്ഥലത്ത് പോവേണ്ട ആവശ്യം വന്നു. അന്നത്തെ ഗ്രോസറി ഇന്ന് പ്രിന്റിംഗ് പ്രസ്സ് ആയി. അടുത്തുണ്ടായിരുന്ന ചായക്കട പിറക് വശത്ത് ചെറിയ ഒരു ഹോട്ടൽ ആയി ഇന്നും പ്രവർത്തിക്കുന്നു. ഉച്ച ഭക്ഷണം അവിടെ നിന്ന് കഴിച്ചു . ചുരുങ്ങിയ വിഭവങ്ങൾ, വിലയും കുറവ് (6 ദിർഹം ) കൂടുതൽ മസാല കൂട്ടില്ലാതെ.

അന്ന് കടയിലെ സ്റ്റോക്ക് അടുത്തുള്ള വേറെ ഒരു ഗ്രോസറിക്കാരന് കൊടുത്ത് (ഇന്നും ആ കട അവിടെ ഉണ്ട് അതേ പേരിൽ, ഉപ്പാക്ക് കൊടുക്കാൻ ഉണ്ടായിരുന്ന പൈസ ചോദിക്കാൻ നിരവധി തവണ ഞാൻ അവിടെ പോയിട്ടുണ്ട്, പിന്നെ ഏതാണ്ട് 18 വർഷം കഴിഞ്ഞു അയാൾ നാടും വീടും അന്വേഷിച്ചു കുടുംബ സമേതം വീട്ടിലെത്തി ഉപ്പാക്ക് കുറച്ചു പൈസ, കിട്ടേണ്ട തുകയുടെ പത്തിലൊന്ന് പൈസ കൊടുത്ത് പൊരുത്തപ്പെടണം എന്ന് പറഞ്ഞു അവസാനിപ്പിച്ചു പോയി. ) കിട്ടിയ (കിട്ടാത്ത) വിലക്ക് കട കൊടുത്ത് ഉപ്പ നാട്ടിൽ പോവേണ്ടി വന്നു. (ഞാൻ കൂടി നിർബന്ധിപ്പിച്ച് അയച്ചു എന്നും പറയാം) ചില ആരോഗ്യ പ്രശനങ്ങൾ കാരണം.

ജോലി വിട്ട് ഉപ്പാടെ കട ഏറ്റെടുത്ത് ബിസിനസിലേക്ക് തിരിഞ്ഞിരുന്നുവെങ്കിലെന്ന് ഇന്ന് വെറുതെ ആലോചിച്ചിട്ട്‌ കാര്യമില്ല, എങ്കിലും ആലോചനകളിൽ അറിയാതെ കയറി വരുന്നതിനെന്തു ചെയ്യാം.

Reality എന്നത് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ് എന്ന് ഓർമ്മിച്ചു പുതിയ കടയുടെ പേര്

Sunday, October 11, 2020

മറക്കാനാവാത്ത കത്തുകൾ


 മൂന്ന് വർഷത്തിനു ശേഷം വഴിയൊക്കെ ചോദിച്ച് അറിഞ്ഞ് ബ്ലോഗ് മുറ്റത്തെത്തി ,വീണ്ടും ഇവിടെ എന്തെങ്കിലും ഒന്ന് നട്ടു പിടിപ്പിക്കാം എന്ന് കരുതി..ആരും വരുമെന്ന പ്രതീക്ഷയിൽ അല്ല. പക്ഷെ ഒരു സൂക്ഷിപ്പ് പോലെ ഇവിടെ കിടക്കട്ടെ എന്ന് മാത്രം കരുതി.

ഈ പോസ്റ്റ് ഒക്റ്റോബർ 9 ന് പോസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചത് ആണെങ്കിലും 2 ദിവസം വീണ്ടും വൈകി

മറക്കാനാവാത്ത കത്തുകൾ


വിവാഹം കഴിഞ്ഞു ചുരുങ്ങിയ നാളുകൾ ഒരുമിച്ചു കഴിഞ്ഞശേഷം തിരികെ പ്രവാസ ഭൂമിയിൽ എത്തി വിരഹത്തിന്റെ വിങ്ങലുമായി നാളുകൾ കഴിയുമ്പോൾ പ്രിയതമയുടെ ആദ്യ കത്ത് നാട്ടിൽ നിന്ന് വന്ന ഒരാൾ കൊണ്ട് വന്ന് അബുദാബിയിൽ ഉപ്പയുടെ കടയിൽ എത്തിച്ച വിവരം അറിഞ്ഞു. മുസഫയിൽ നിന്ന് ജോലി കഴിഞ്ഞു നേരെ അബുദാബിയിൽ പോയി കത്ത് വാങ്ങി. കടയിലെ ഒരു സൈഡിൽ ഇരുന്ന് കത്ത് പൊട്ടിച്ചു വായിക്കുമ്പോൾ കൈകളും മനസും വിറക്കുന്നുണ്ടായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത ഒരു നൊമ്പരത്തിന്റെ ചൂട് ഹൃദയത്തിൽ അതങ്ങിനെ കണ്ണുകളിലൂടെ ചാലിട്ട് പുറത്ത് വന്നത് തടുക്കാൻ ആയില്ല. രണ്ട് വ്യാഴവട്ടങ്ങൾ പിന്നിടുകയാണ് എന്നാലും ഇപ്പോഴും ആ രംഗം മനസ്സിൽ ജീവസുറ്റതായി തന്നെ നിൽക്കുന്നു..

ആഴ്ചയിൽ ചുരുങ്ങിയത് നാല് കത്തെങ്കിലും ഞാൻ അങ്ങോട്ട്‌ അയക്കും, അതിൻപ്രകാരം മറുപടികൾ ഇങ്ങോട്ടും. കൂടാതെ
ഉമ്മ
ാക്കും സഹോദരിമാർക്കും കൂട്ടുകാർക്കും, റേഡിയോ, പത്രം അങ്ങിനെ എഴുത്തോടെഴുത്ത്.. ജോലി കഴിഞ്ഞ് റൂമിൽ എത്തി കുളിയും നിസ്കാരം ഭക്ഷണം കഴിഞ്ഞാൽ പിന്നെ എല്ലാവരുടെയും കയ്യിൽ ലെറ്റർ പാഡും പേനയും ഇടം പിടിക്കും..(അന്ന് ഗൾഫ് പെട്ടിയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായിരുന്നു ലറ്റർ പാഡും കവറും.) എഴുത്ത് വരാൻ ഒരു ദിവസം വൈകിയാൽ മുന്നേ വന്ന എഴുത്തുകൾ വീണ്ടും വായിക്കും..കത്ത് വായിച്ചു കിട്ടുന്ന അനുഭൂതി അത് അനുഭവിച്ചറിഞ്ഞവർക്കേ മനസിലാവൂ

പണ്ട് ഒരു എഴുത്ത് നാട്ടിൽ നിന്ന് അയച്ചു ഇവിടെ ഗൾഫിൽ വിലാസക്കാരന് കിട്ടാൻ ഏറെ ദിവസങ്ങൾ എടുത്തിരുന്നു. ഒരാളുടെ മാതാവ് മരണപ്പെട്ട വിവരം അറിയുമ്പോൾ 40 ദിവസം കഴിഞ്ഞിരുന്നതായി പറഞ്ഞത് ഓർക്കുന്നു. അയാൾക്കുള്ള എഴുത്ത് കമ്പനി ഓഫീസിൽ ദിവസങ്ങൾക്കു ശേഷം കിട്ടി പക്ഷെ അദ്ദേഹം വർക്ക് സൈറ്റിൽ നിന്ന് ആഴ്ചകൾ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ആണ് കത്ത് കയ്യിൽ കിട്ടിയതത്രെ.. ഫോൺ ചെയ്തു ആരോടോ വിവരം പറഞ്ഞെങ്കിലും ആരും അറിയിച്ചില്ല കത്ത് വായിച്ചു കരയാൻ ആവാതെ വിറങ്ങലിച്ച് പോയ കാര്യം പറഞ്ഞു അദ്ദേഹം കണ്ണീർ വാർത്തു.

കാലം കടന്നു പോയി.. മൊബൈൽ ഫോൺ വന്നു. എഴുത്തിന്റെ എണ്ണം ചുരുങ്ങി, ഹുണ്ടി (അനധികൃത) കാൾ വന്നു.. വീണ്ടും കത്തുകൾ ചുരുങ്ങി ഇന്റർനെറ്റ് വന്നതോടെ വിളി മാത്രമായി. കത്തുകൾ കാലയവനികൾക്കുള്ളിൽ മറഞ്ഞു. അന്നത്തെ ശേഖരത്തിൽ നിന്ന് കുറെ കത്തുകൾ ഇപ്പോഴും ഓർമ്മയ്ക്കായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്

ഇപ്പോൾ താമസ സ്ഥലം മാറുന്നതിന്റെ അരിച്ചു പെറുക്കലിനിടയിൽ . അയച്ച ആളുടെ പേരില്ലാത്ത ഒരു ആശംസ കാർഡ് കിട്ടി. പ്രവാസ ഭൂമികയിൽ ആ കാലത്ത് കുറെ നല്ല സുഹൃത്തുക്കൾ കത്തും കാർഡും അയക്കാറുണ്ടായിരുന്നു. ഇത് അയച്ചത് ആരാണെന്ന് ഒരു പിടിയുമില്ല.




ഒക്ടോബർ 09 തപാൽ ദിനത്തിൽ അജ്ഞാതനായ ആ കൂട്ടുകാരന് ഈ കുറിപ്പ് സമർപ്പിച്ചു കൊണ്ട്..
എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു. ഇവിടെ ഞങ്ങൾക്കെല്ലാവർക്കും വളരെ സുഖം

എന്ന് സ്വന്തം 😍.
പീബി

Related Posts with Thumbnails