Saturday, August 15, 2009

സ്വാതന്ത്ര്യം

നീണ്ട 63 വർഷങ്ങൾ പിന്നിടുമ്പോൾ ലഭിച്ച സ്വതന്ത്ര്യം ഭാരമായി തോന്നി തുടങ്ങിയോ നമുക്കെന്ന് ചിന്തിപ്പിക്കുമാറ് അടിയറവുകളുടെ കരാറുകൾ അണിയറയിൽ വീണ്ടും ഒരുങ്ങുന്നു.. എങ്കിലും ശുഭ പ്രതീക്ഷകളോടെ നേരുന്നു. ഒരായിരം ആശംസകൾ

ഒരു ചെറിയ കുറിപ്പ് മുന്നെ പോസ്റ്റ് ചെയ്തിരുന്നത് ഇവിടെ വായിക്കുമല്ലോ

Sunday, July 26, 2009

കാർഗിലിൽ നമുക്ക് വേണ്ടി പൊരുതി മരിച്ചവരുടെ ഓർമ്മയ്ക്ക് !




സ്നേഹത്തോടെ

ചരിത്രത്താളുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ നമുക്ക്‌ കാണാം ഒട്ടുമിക്ക യുദ്ധങ്ങളും നേട്ടങ്ങളേക്കാൾ ഏറെ കോട്ടങ്ങളാണ്‌ സമ്മാനിച്ചതെന്ന വസ്ഥുത. മുട്ടനാടുകളെ തമ്മിലടിപ്പിച്ച്‌ ചോര കുടിയ്ക്കാൻ മോഹിച്ച ചെന്നായയുടെ കഥ നാം മുമ്പേ അറിഞ്ഞു. പക്ഷെ ഇന്ന് പക്ഷെ ചെന്നായ്ക്കൾ പലപ്പോഴും ലക്ഷ്യത്തിലെത്തുകയാണ്‌. അവ കുഞ്ഞാടുകളെ തമ്മിലടിപ്പിച്ച്‌ ചോരനുകർന്ന് ആനന്ദിക്കുന്നു. യുദ്ധ വിജയങ്ങൾ ആഘോഷിക്കുമ്പോൾ ഒരു പക്ഷത്തുണ്ടായ കോട്ടമോ മറുപക്ഷത്തുണ്ടായ നേട്ടമോ വിലയിരുത്തിയാൽ പ്രത്യക്ഷത്തിൽ കാണാത്ത നഷ്ടങ്ങൾ വിജയമാഘോഷിക്കുന്ന പക്ഷത്തും പരോക്ഷമായെങ്കിലും ചില നേട്ടങ്ങൾ മറുഭാഗത്തും കാണാൻ കഴിയും.

സഹോദരന്മാർ നഷ്ടപ്പെട്ട സഹോദരിമാരുടെയും, മക്കൾ നഷ്ടമായ മാതാപിതാക്കളുടെയും, മധുവിധുവിന്റെ നറുമണം മായും മുന്നേ പ്രിയതമനെ നഷ്ടമായ പ്രിയതമകളുടെയും കൺ കോണിലൂടെ ഊറിവരുന്ന ഹൃദയ രക്തച്ചാലുകൾ മായ്ച്ച്‌ കളയാൻ ആഘോഷങ്ങൾക്ക്‌ കഴിയുമോ !

ഇന്ന് ജൂലായ്‌ 26 നു നാം കാർഗിൽ വിജയദിനമായി ആഘോഷിക്കുന്ന വേളയിൽ ആകുലതകൾ സമ്മാനിച്ച്‌ തങ്ങളുടേ പ്രിയപ്പെട്ടവർ അനന്ത തയിലേക്ക്‌ മറഞ്ഞപ്പോൾ ഒരുമിച്ച്‌ കഴിഞ്ഞ നാളുകൾ മനസിൽ താലോലിച്ച്‌ ജീവിതം നയിക്കുന്ന എല്ലാ സഹോദരീ സഹോദരർക്കും മാതാപിതാക്കൾ ക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നമുക്ക്‌. പിറന്ന നാടിൻ മാനം കാക്കാൻ വെടിയുണ്ടകൾ നെഞ്ചിലേറ്റ്‌ വാങ്ങി വീരമൃത്യു വഹിച്ച ധീരജവാന്മാരുടെ ഓർമ്മകൾക്ക്‌ മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച്‌ കൊണ്ട്‌

യുദ്ധഭീതിയില്ലാത്ത ഒരു ലോകം സ്വപനം മാത്രമായി മാറിയ ആകുലതകൾ ചിന്താ മണ്ഡലത്തെ നോവിക്കുന്നുണ്ടെങ്കിലും ശാന്തിയും സമാധാനവും പുലരുന്ന ഒരു നല്ല നാളെയുടെ പ്രതീക്ഷകൾ കൈവിടാതെ ആശം സകളോടെ,

(കാർഗിൽ ഒന്നാം വാർഷിക വേളയിൽ ഏഷ്യാനെറ്റ്‌ റേഡിയോ പരിപാടിക്ക്‌ വേണ്ടി എഴുതിയ ഒരു കുറിപ്പ്‌. )



കൂട്ടിവായിക്കാൻ :

527 ധീര ജവാന്മാരാണ്‌ നമുക്ക്‌ കാർഗിലിൽ നഷ്ടമായത്‌. അഭിനയമായിരുന്നില്ല അവർക്ക്‌ പദവിയും പിന്നെ ധീരരക്തസാക്ഷിത്വവും സമ്മാനിച്ചത്‌.അവരെ പറ്റി അവരുടെ ജീവിതത്തേ പറ്റി അവരുടെ ആശ്രിതരെ പറ്റി സചിത്ര ലേഖനങ്ങൾ നമുക്കധികം കാണാൻ കഴിഞ്ഞെന്ന് വരില്ല എങ്കിലും രാജ്യസ്നേഹമുള്ളവരുടെ ഉള്ളിൽ അവർ എന്നും ജീവിക്കുന്നു.

പത്ത്‌ സംവത്സരങ്ങൾ പത്ത്‌ മാസങ്ങളേപ്പോലെ ഓടി മറഞ്ഞത്‌ അറിഞ്ഞില്ല. നമ്മുടെ ആയുസ്സും... ആറടി മണ്ണിലേക്കുള്ള ദൂരത്തിൽ നിന്ന് പത്ത്‌ വർഷം കുറൻഞ്ഞു.. ഇനിയെത്ര ദൂരം ! അറിയില്ല.

ലോക രക്ഷിതാവിൽ എല്ലാം ഭരമേൽപിച്ച്‌ കൊണ്ട്‌ പ്രാർത്ഥനകളോടെ

Wednesday, July 22, 2009

ടീച്ചർക്കിഷ്ടമില്ലാത്ത പാട്ട്‌ !

സ്കൂൾ ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾപോലും എക്കാലവും നമ്മുടെ മനസ്സിന്റെ കോണിൽ മായാതെ മങ്ങാതെ നിലകൊള്ളുന്നുവെന്നത്‌ ആ കാലഘട്ടത്തിലൂടെ വിണ്ടും സഞ്ചരിക്കാനും പഴയ ക്ലാസ്‌ റുമുകളിൽ കയറിയിറങ്ങാനും, സ്കൂൾ കിണറ്റിൻ കരയിൽ വെള്ളം കോരിയെടുക്കാനുള്ള ഊഴം കാത്ത്‌ നിൽക്കാനും, നിന്ന നിൽപ്പിൽ ആകാശം തൊട്ട്‌ താഴെയെത്തിയ പ്രതീതിയുളവാക്കിയ ക്ലാസ്ടീച്ചറുടെ സ്നേഹപൂർണ്ണമായ തലോടലിന്റെ (ചൂരൽകഷായം) ഓർമ്മയിൽ ഓടിയെത്തി ഞെട്ടാനുമൊക്കെ അവസരമുണ്ടാക്കിത്തരുന്നു. ചില കുസൃതികളും വിദ്യ-അഭ്യാസങ്ങളുമൊക്കെയായി (അന്നത്‌ അക്രമമായാണ്‌ കണക്കാക്കിയിരുന്നത്‌ ടീച്ചർമാർ...കഷ്ടം ! )ക്ലാസിൽ ശ്രദ്ധാകേന്ദ്രമായിരിക്കാൻ ഞാനും സുഹൃത്തുക്കളും ശ്രദ്ധിയ്ക്കാറുണ്ടായിരുന്നുവെന്നതിനാൽ ടീച്ചർമാരുടെ ഒരു കണ്ണ്‌ അപ്പുറത്തെ ക്ലാസിലെ മാഷന്മാരുടെ അടുത്താണെങ്കിലും ( മുൻകൂർ ജാമ്യം : എല്ലാ ടീച്ചർമാരുടെയും കാര്യമല്ല ) ഒരു കണ്ണ്‌ ഞങ്ങളുടെ ബഞ്ചിലായിരിക്കും എപ്പോഴും.

ഇപ്പോൾ നമ്മൾ ഉള്ളത്‌ വെള്ളറക്കാട്‌ വിവേകസാഗരം അപ്പർ പ്രൈമറി സ്കൂളിലാണ്. ( മനസ്സിലായല്ലോ, എന്റെ വിവേകത്തിന്റെയും വിവരത്തിന്റെയുമൊക്കെ അടി-ത്തറ ഈ വിദ്യാലയമാം ഉദ്യാനത്തിലായിരുന്നു വെന്ന സത്യം .പ്രത്യേകിച്ചും ഹെഡ്മിസ്ട്രസ്സ്‌ അമ്മാൾ ടീച്ചറുടെ ഓഫീസിലാണ്‌ മിക്ക അടി-ത്തറയും പാകിയിരുന്നത്‌. അത്‌ പിന്നെ പറയാം ) പിന്നിട്‌ വളർന്ന് വലുതായപ്പോൾ ഞാൻ ഡീസന്റായി മാറിയതിലും ആ അടി-ത്തറകൾ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌ (സത്യായിട്ടും )

വി.എസ്‌.യു.പി (സ്കൂളിന്റെ ചുരുക്കപ്പേർ ) സ്കൂളിന്റെ ഒരു അറ്റത്ത്‌ ചെറിയ നടുമുറ്റം പോലുള്ള സ്ഥലത്ത്‌ വിശാലമായ കിണറുണ്ട്‌. ആ കിണറിന്റെ അടുത്തുള്ള ഞങ്ങളുടെ ക്ലാസ്‌ റൂമിൽ എല്ലാ ബുധനാഴ്ചകളിലും അവസാന പീരീയഡിൽ നടക്കുന്ന സമാജം എന്ന അതിമഹത്തായ കലാ പരിപാടികൾ അരങ്ങില്ലാത്തതിനാൽ ഉള്ള സ്ഥലം തകർത്ത്‌ മുന്നേറുകയാണ്‌. ഈ കിണറിന്റെ ഭാഗത്തുള്ള ക്ലാസ് റൂമിന്റെ അടുത്താണ് ഉപ്പ്മാവ് ഉണ്ടാക്കുന്ന റൂം എന്നതിനാലും ആ ഉപ്പ്മാവുണ്ടാക്കുന്ന റൂമിന്റെയും ക്ലാസ് റൂമിന്റെയും ഇടയിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ കടന്നാൽ സ്കൂളിന്റെ പിറക് വശത്തും അവിടെ നിന്ന് അടുത്ത പറമ്പിലേക്കും അവിടെ നിന്ന് പാടവരമ്പത്തേക്കും എളുപ്പത്തിൽ എത്താമെന്നും ഈ വഴിയാണ് ‘ചാടിപ്പോകുന്നവർ’ അധികവും ഉപയോഗിക്കുന്നതെന്നും ഞാൻ മനസ്സിലാക്കിയിരുന്നെങ്കിലും ഞാൻ അത് ഉപയോഗപ്പെടുത്തിയിരുന്നില്ല. (വേറെ നല്ല വഴി ഉണ്ടായിരുന്നു )...

അടുത്തത്‌ ലളിതഗാനം. പി.ബി.ബഷീർ !!

അന്ന് സമാജത്തിനു പ്രത്യേകമായെത്തി ഞങ്ങളെ മൊത്തം കണ്ണുരുട്ടി പേടിപ്പിച്ച്‌ കൊണ്ടിരുന്ന (ഞങ്ങളെ പേടിച്ച്‌ കണ്ണു തുറിച്ചിരുന്നതാണെന്ന് എനിക്ക്‌ വി.എസ്‌.യു.പി യിൽ എന്നും പാരയായ എന്റെ നേർപെങ്ങൾ ) ടീച്ചറുടെ അനൗൺസ്‌മന്റ്‌ കേട്ടതോടെ എല്ലാ കിളികളും സ്കൂളിന്റെ അടുത്തു തന്നെയുള്ള സുരേഷ്‌കുമാറിന്റെ വീട്ട്‌ വളപ്പിൽ നിന്നു കൂട്ടമായെത്തി ക്ലാസ്‌ റൂമിന്റ മുക്കാൽ ചുമരിൽ സ്ഥാനം പിടിച്ച്‌ സാകൂതം കാത്‌ കൂർപ്പിച്ച്‌ തല ചെരിച്ച്‌ നോക്കികൊണ്ടിരുന്നു. സുരേഷിന്റെ അമ്മ അവിടെ നിന്നും ഓടിച്ച്‌ വിട്ട കാക്കകൾ പറന്ന് പോകുന്ന പോക്കിൽ ഒന്ന് വിശ്രമിക്കാൻ ഇരുന്നതാണെന്ന് അസൂയക്കാർ ചിലർ അന്നേ പറഞ്ഞിരുന്നു. കാക്ക ദേശീയ പക്ഷിയാണെന്ന് അറിയാത്തവരെ പറ്റി കൂടുതൽ പറയുന്നില്ല.

‘ലളിത‘യായാലും ‘സമൂഹ‘ യായാലും ‘മാപ്പിള‘ യായാലും സിനിമാപാട്ട്‌ ഏതെങ്കിലും ഒന്ന് നോൺസ്റ്റോപ്പായി കീഞ്ചുകേയെന്ന സ്ഥിരം പരിപാടിയാണെനിക്കുള്ളതെന്ന് അറിയാവുന്ന സഹപാഠി /നികൾ സാകൂതം കാത്തിരിക്കുന്നു. അന്ന് പാടാനായി സാധകം ചെയ്ത്‌ വെച്ച ഒരു ഗാനത്തിന്റെ തുണ്ടു കടലാസുമെടുത്ത്‌ ഞാൻ പാട്ട് പറയാൻ റെഡിയായി ടീച്ചറുടെ ഒരു കൈയ്യകലത്തായി നിന്നു. (വെറുതെ എന്തിനു ടീച്ചർക്ക് ഒരു പണിയുണ്ടാക്കണം എന്ന നല്ല വിചാരത്താൽ മാത്രം ) കുട്ടികളെ ഒന്ന് നോക്കി ..പിന്നെ ടീച്ചറെയും.. .ടീച്ചർ തടിച്ച ശരീരം ഇളകാതെ തലമാത്രം ചരിച്ച്‌ എന്നെ നോക്കി സിഗ്നൽ തന്നു . ചെറിയ ഒരു ചിരിയോടെ.. അതോടെ എനിക്ക്‌ അൽപം ധൈര്യം വന്ന പോലെ. പക്ഷെ എന്നത്തെപ്പോലെയൂം ഒരു സ്ഥിരത കാലുകൾക്ക്‌ കിറ്റുന്നില്ല കൈകളും തഥൈവ. അങ്ങിനെ വിറയലിന്റെ പാരമ്യത്തിൽ ഞാൻ തുടങ്ങി..

ബിന്ദു‍ൂ‍ൂ.......ബിന്ദൂ‍ൂ‍ൂ..
ബിന്ദൂ‍ൂ നീ ആനന്ദ ബിന്ദുവോ .. ...

എന്നാത്മാവിൽ വിരിയും വർണ്ണപുഷ്പമോ..

..........

ഹി..ഹി. ഹി. . ഹ....ഹാ..ഹാ..

ക്ലാസ്‌ മൊത്തം ടോട്ടലായി ചിരിക്കുകയാണ്‌... ടീച്ചറുടെ മുഖം കൂടുതൽ ചുവന്നിട്ടുണ്ടോ ?ഏയ്..അത് പൌഡറിന്റെ കളറാവും ! നേരത്തെ എന്റെ കാലിനും കയ്യിനുമുണ്ടായിരുന്ന വിറയൽ ടീച്ചറുടെ മൂക്കിലേക്ക്‌ പകർന്നോ ? കൺഫ്യൂഷൻ.. മാറുന്നതിനുമുന്നേ ടീച്ചർ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റ്‌ എന്റെ ചെവി പിടിച്ച്‌ ‘സ്നേഹത്തോടെ’ രണ്ട്‌ കറക്കം കറക്കി ആജ്ഞാപിച്ചു. മതി നിറുത്ത്‌ .! ഒരു പാട്ട് പാടാൻ സ്വാതന്ത്ര്യമില്ലാത്ത ഇന്ത്യയോ ? അവിടെ തീർന്നോ പ്രശനം .. തത്കാലം സമാജം കഴിയുന്നത്‌ വരെ ക്ലാസിനു വെളിയിൽ കാവൽക്കാരനായി നിർത്തിക്കുകയും ചെയ്തു. :( ..കഷ്ടം ടീച്ചറുമാരുടെ ഓരോ ബുദ്ധിമുട്ടുകൾ !

ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടാവും ടീച്ചർക്കെന്താ ഈ സുന്ദരഗാനത്തോട്‌ ഇത്ര അലർജി എന്ന്. അതും അന്നേ സുന്ദരനായിരുന്ന ഈ ഞാൻ പാടിയിട്ടും ? എന്തിനാണു കുട്ടികൾ ചിരിച്ചതെന്നും. ? സത്യായിട്ടും ഞാൻ പാട്ട്‌ പറഞ്ഞത്‌ കൊണ്ടോ ..ട്രൗസറിന്റെ ബട്ടൻ പൊട്ടിയതിനാലോ അല്ല ചിരിയുയരാൻ കാരണം. പാട്ടിലെ വരികളിൽ ബിന്ദു‍ൂ എന്ന് നീട്ടാൻ പറ്റുന്നത്ര നീട്ടുകയും അതിനിടയിൽ ടീച്ചർക്ക്‌ നേരെ ആഗ്യം കാണിക്കുകയും ചെയ്തത്‌ ഇത്ര വലിയ പാതകമാണെന്നോ ? അല്ലെങ്കിൽ കാസ്‌ മുഴുവൻ ചിരിക്കാനും അത്‌ ടീച്ചർക്ക്‌ ശുണ്ഢി പിടിക്കാനും കാരണമാവുമെന്നറിയാമായിരുന്നെങ്കിൽ ഞാൻ അങ്ങീനെ ചെയ്യുമായിരുന്നോ ? ഇല്ലല്ലോ.. പിന്നെ എന്തായിരിക്കും കാരണം ! മറ്റൊന്നുമല്ല.. സമാജത്തിനെത്തിയ ടീച്ചറുടെ സാക്ഷാൽ പേര്‌ ബിന്ദു എന്നായിരുന്നു ! അത്‌ എന്റെ കുറ്റമാണോ ? പക്ഷെ ഈ കാര്യങ്ങളൊന്നും എന്നെ ക്ലാസിനു വെളിയിൽ നിർത്തിയിരിക്കുന്നത്‌ അടുത്ത ക്ലാസിലിരുന്ന് കണ്ട് സന്തോഷിച്ച എന്റെ നേർപെങ്ങൾക്കും കൂട്ടുകാരികൾക്കും എത്ര പറഞ്ഞാലും മനസ്സിലാവുന്നില്ല. പെൺകുട്ടികൾക്ക്‌ കോമൺസെൻസ്‌ കുറവാണെന്ന് ആരോ പറഞ്ഞത്‌ എത്ര സത്യം :!

ഞാനുമ്മാട്‌ പറയും... ഇന്നനക്ക്‌ നല്ലപെട കിട്ടും !. അവൾ സന്തോഷത്തിലാണ്‌. രക്ഷയില്ല. കോമ്പ്രമൈസ്‌ തന്നെ ശരണം. പത്ത്‌ പൈസ ( അന്ന് പത്ത്‌ പൈസ ഉണ്ടായാൽ സ്കൂളിനടുത്തുള്ള നായരുടെ കടയിൽ നിന്ന് ഇന്നത്തെ പത്തിരിവട്ടത്തിൽ ഒരു പരിപ്പ്‌ വട കിട്ടും ) കൈകൂലിയും പിന്നെ സ്കൂൾ വിട്ട്‌ വീലെത്തുന്നത്‌ വരെ അവളുടെ പുസ്തകകെട്ട്‌ ചുമക്കുക എന്ന പണിയും ഏറ്റെടുത്ത്‌ പ്രശ്നം പരിഹരിക്കപ്പെട്ടു. പത്ത്‌ പൈസ അബൂബക്കർക്കാടെ കടല വണ്ടിയിൽ നിക്ഷേപിച്ച്‌ പൊട്ടുകടല വാങ്ങി സ്കൂളിൽ നിന്ന് വീട്ടിലെത്തുന്ന വഴിയിലെ തോട്ടുവക്കിലൂടെയുള്ള നടത്തത്തിനിടയിൽ അവൾ അകത്താക്കിയിരുന്നു. ഒന്ന് രണ്ട്‌ തവണ ഇരന്ന് നോക്കിയെങ്കിലും എന്നെപ്പോലെ അലിയുന്ന മനസ്സല്ല എന്ന് കണ്ട്‌ ആ ശ്രമം ഉപേക്ഷിച്ചു. കിട്ടിയില്ലെങ്കിൽ ഇരക്കുന്ന പണി സുഖമുള്ളതല്ല എന്ന് ഞാൻ അന്നേ പഠിച്ചു. എന്തായാലും വീട്ടിൽ നിന്നുള്ള അടി ഒഴിവായല്ലോ എന്നോർത്ത്‌ സമാധാനിച്ച്‌ നടന്നു. പക്ഷെ അന്നും വാഗ്ദാനം വീടെത്തിയതോടെ ലംഘിക്കപ്പെട്ടു. എന്റെ കയ്യിൽ നിന്ന് പുസ്തക സഞ്ചിയും കൈക്കലാക്കി അവൾ ഒറ്റ വിളിയാണ്‌.. ഇമ്മാ .. ഈ ഇക്കാകല്ലേ.... ഇക്കാകാനെ ....

അവൾ മുഴുമിപ്പിക്കുന്നതിനു മുന്നേ ഞാൻ എന്റെ പുസ്തകമൊക്കെ കോലായിൽ തന്നെ നിക്ഷേപിച്ച്‌ വീട്ടിനു പിറകിലെ പറമ്പിന്റെ ഏറ്റവും അറ്റത്തെത്തി ദീർഘശ്വാസമെടുത്തു. ഇനി ഇരുട്ടുന്നത്‌ വരെ ഇവിടെ ശരണം. രാത്രിയായാൽ പിന്നെ വീട്ടിലേക്ക്‌ തിരിച്ചു പോകലല്ലാതെ സ്കൂളിലേക്ക്‌ തന്നെ തിരിച്ച്‌ പോകാൻ പറ്റുമോ .. പിന്നെ എന്തുണ്ടാവും ..അത്‌ ഊഹിക്കുക..

Thursday, June 4, 2009

അക്ഷരം നിഷേധിക്കപ്പെടുന്ന ബാല്യങ്ങൾ

ചിത്രത്തിൽ ക്ലിക് ചെയ്താൽ വലുതായി കാണാൻ സാധിക്കും

2009 ജൂൺ ഒന്നാം തിയ്യതി സിറാജ്‌ ദിനപത്രത്തിൽ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ആതിരയെന്ന ആദിവാസി ബാലികയുടെയും അവളുടെ കുടിലിന്റെയും ചിത്രം ആണ്‌ ഈ കുറിപ്പിനാധാരം

സ്കൂൾ പ്രവേശനോത്സവത്തിന്റെ നിറമേറിയ കാഴ്ചകളായിരുന്നു നമ്മുടെ മുന്നിൽ അടുത്ത ദിനങ്ങളിൽ തെളിഞ്ഞത്‌. പുതിയ ജീവിതത്തിന്റെ തട്ടകത്തിലേക്ക്‌ പിച്ചവെക്കുന്ന പിഞ്ചോമനകളുടെ നിഷ്‌കളങ്കമായ പുഞ്ചിരികളും വിതുമ്പലുകളും നമ്മെ ഗതകാല സ്‌മരണളുണർത്താൻ പര്യാപ്‌തമായതായിരുന്നു. അതൊന്നും നേരിട്ട്‌ അനുഭവിച്ചറിയാൻ കഴിയാത്ത പ്രവാസികൾ അകലങ്ങളിൽ നിന്ന് മക്കളുടെ വിവരങ്ങൾ അന്വേഷിക്കുകയും സന്തോഷവും സന്താപവുമെല്ലാം ശബ്ദവീചികളിലൂടെ നെഞ്ചിലേറ്റി നെടുവീർപ്പിടുകയും ചെയ്യുന്നു. എന്നാൽ ഈ ആഘോഷങ്ങൾക്കും ആരവങ്ങൾക്കുമിടയിൽ ആകുലതകൾക്കുമിടയിൽ അവഗണിക്കപ്പെടുന്ന ഒരു വിഭാഗം നമുക്കിടയിൽ ഇതൊന്നു മറിയാതെ അറിഞ്ഞാൽ തന്നെ അന്നന്നത്തെ അന്നത്തിനോ അന്നമുണ്ടാക്കിയാൽ അടച്ചു വെക്കാൻ നല്ല ഒരു പാത്രമോ ആ പാത്രം സൂക്ഷിക്കാൻ മാത്രം പ്രാപ്തമായ ഒരു വീടോ ഇല്ലാതെ‌ അക്ഷര മുറ്റത്തെത്തുക എന്നത് ഒരു സ്വപനം മാത്രമായി അവശേഷിപ്പിച്ച് കഴിയുന്നു. അക്ഷരങ്ങളേക്കാൾ ഒരു നേരത്തെ അന്നത്തിനായിരിക്കുമോ അവരുടെ തേങ്ങൽ !

കാർമേഘങ്ങളൊഴിഞ്ഞു നിന്ന ആകാശത്തിനു കീഴെ ആരവങ്ങളുയർന്ന അക്ഷരവീടുകൾ പരിഭ്രമത്തിന്റെയും പരിഭവങ്ങളുടെയും പൂങ്കണ്ണീരു കൊണ്ട്‌ നിറഞ്ഞപ്പോൾ അതൊന്നുമറിയാതെ ഇങ്ങിനെ എത്രയോ ബാല്യങ്ങൾ സമൂഹത്തിൽ നിന്നും അകന്ന്, അല്ലെങ്കിൽ സാംസ്കാര സമ്പന്നമായ(?) കേരളീയ സമൂഹത്താൽ അകറ്റപ്പെട്ടോ (?) കഴിയുന്നു എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഈ ചിത്രം വായനക്കാരെന്റെ മനസ്സിലേക്ക്‌ കുറെ ചോദ്യങ്ങളുയർത്താൻ പര്യാപതമാം വിധം എത്തിച്ച പത്രത്തിനും ഫോട്ടോ ഗ്രാഫർക്കും നന്ദി.. ഇത്‌ പോലെ എത്രയോ നേർക്കാഴ്ചകൾ നാം കണ്ടിരിക്കുന്നു. ഏതാനും നിമിഷ നേരത്തേക്ക്‌ അല്ലെങ്കിൽ ഒരു ദിനം , ഒരു ആഴ്ച.. അത്‌ നമ്മെ അസ്വസ്ഥമാക്കിയേക്കാം പിന്നെ അത്‌ നാം വിസമരിക്കുന്നു.

ആതിരയെന്ന (ഇമ്പമുള്ള പേരുകൾക്ക് ഇപ്പോൾ വിലക്കില്ലെന്നതിൽ കേരളിയന്‌ അഭിമാനം കൊള്ളാം ) ബാലികയുടെ കുടിലും കൂടി നാം കാണുക. എന്നിട്ട്‌ നമുക്ക്‌ ദൈവം നൽകിയ അനുഗ്രഹങ്ങൾ ഓർക്കുക. നമ്മുടെ മക്കളെയും മമ്മുടെ സുഖസൗകര്യങ്ങളുള്ള വീടിനെ ഓർക്കുക. പിന്നെ നമ്മുടെ തീർത്താൽ തീരാത്താ ആഗ്രഹങ്ങളെ /അത്യാഗ്രഹങ്ങളെ നിരത്തിവെക്കുക. എന്നിട്ടതിൽ നിന്ന് ആവശ്യങ്ങൾ മാറ്റി, അത്യാവശ്യങ്ങൾ മാറ്റി, അനാവശ്യങ്ങൾക്ക്‌ നാം എത്ര ചിലവഴിക്കുന്നുവേന്ന് ഒരു കണക്കെടുക്കുക (പ്രായസാമണെന്നറിയാം ) . പിന്നെ അനാവശ്യങ്ങളിൽ ചിലവിടുന്നതിന്റെ ഒരു ചെറിയ ഭാഗം നമുക്ക്‌ ചുറ്റിലുമുള്ള ഇത്തരം ആവശ്യക്കാരെ കണ്ടെത്തി അവർക്ക്‌ വേണ്ട പാർപ്പിടവും വസ്ത്രവും വിദ്യഭ്യാസവും നൽകാൻ തയ്യാറാവേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക . അല്ലെങ്കിൽ നാളെ നാം നമുക്ക്‌ അനുഗ്രഹമായി കിട്ടിയ സമ്പത്തിനും സൗഭാഗ്യങ്ങൾക്കും ലോകരഷിതാവിന്റെ മുന്നിൽ മറുപടി പറയാനാവാതെ നിൽക്കേണ്ടിവരും എന്ന കാര്യം ഓർക്കുക.

നമ്മുടെ അയൽവാസിയുടെയും ആവശ്യക്കാരന്റെയും മതവും ജാതിയും രാഷ്ടീയവും നോക്കിയുള്ള സഹായങ്ങളേക്കാൾ അനുകമ്പാപൂർണ്ണമായ ഇടപെടലുകൾ നടത്താൻ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളും കൂട്ടായ്മകളും സംഘടനകളും തയ്യാറാവണമെന്ന് കൂടി ഉണർത്തട്ടെ.

സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ആദ്യ ഘട്ടം വളരെ ക്രിയാത്മകമായി ജന പങ്കാളിത്തത്തോടെ നടത്തിയത് സ്മരിയ്ക്കുന്നു. രണ്ടാം ഘട്ടം വെറും പ്രഹസനാമയി മാറി എന്നാണു തോന്നുന്നത്.ഇനിയുള്ള ഒരു യജ്ഞം ഈ ബാല്യങ്ങൾക്ക് ആദ്യം അന്നവും പിന്നെ അക്ഷരവും എത്തിക്കുന്നതിനാവട്ടെ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾക്ക് ഈ കാര്യങ്ങൾ ശ്രദ്ധിയ്ക്കാൻ സമയമുണ്ടാവുമോ എന്തോ !

മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച് ഖബർ മാന്തി‌ ചർച്ചകളും സംവാദങ്ങളും നടത്തുന്ന സമയവും ഊർജ്ജവും മരിക്കാതെ മരിച്ചു ജീവിക്കുന്നവർക്കായി മാറ്റി വെക്കാം.

ആശംസകളോടെ

Monday, April 13, 2009

പ്രതീകാത്മക എസ്‌.എം.എസ്‌. തട്ടിപ്പ് !

ഏതാണു നിങ്ങളുടെ മണ്ഡലം ?
ആരാണു നിങ്ങളുടെ സ്ഥാനാർത്ഥി ?


ഒരു തിരഞ്ഞെടുപ്പ്‌ മാമാങ്കത്തിലൂടെ ഇന്ത്യയിലെ ജനങ്ങൾ പോയികൊണ്ടിരിക്കയാണ്‌ അല്ലെങ്കിൽ അവരെ മാമാങ്കത്തിലേക്ക്‌ വലിച്ചഴച്ച്‌ കൊണ്ട്‌ പോയിക്കൊണ്ടിരിക്കയാണു നേതാക്കളും മാധ്യമങ്ങളും കൂടി. അന്നന്നത്തെ അഷ്ടിക്ക്‌ വകയുണ്ടാക്കാൻ നെട്ടോട്ടമോടുന്നവർ തൊട്ട്‌ അരമനയ്ക്കുള്ളിൽ സുഖശീതളിമായിൽ സുഷുപ്തിയിലാണ്ടവർക്ക്‌ വരെ തിരഞ്ഞെടുപ്പ്‌ കോലാഹല സംഭവ വികാസങ്ങൾ ചൂടോടെ എത്തിച്ച്‌ കൊണ്ടിരിക്കയാണ്‌ ബന്ധപ്പെട്ടവർ (നല്ല കാര്യം ..വേണ്ടത് തന്നെ)

നേതാക്കളൊക്കെ അലക്കിതേച്ച ചിരിയും ഫിറ്റ്‌ ചെയ്ത്‌ തെരുവായ തെരുവൊക്കെ തെണ്ടുകയാണിപ്പോൾ. എന്തൊരു എളിമ. എന്തൊരു വിനയം..! ചില്ലിട്ടു സൂക്ഷിക്കേണ്ട വാഗ്ദാനങ്ങൾ ..
തിരഞ്ഞെടുപ്പ്‌ കാലം ഉത്സവകാലം പോലെ ചൂഷണം ചെയ്ത്‌ കാശുണ്ടാക്കുന്നവരും നൂതന മാർഗങ്ങൾ കണ്ടെത്തുന്നു. മുദ്രാവാക്യം വിളിമുതൽ അപരന്മാർവരെ വിൽപനയ്ക്ക്‌ റെഡി. ആരോപണവും ആഹ്വാനവും പാർസലായി എത്തിച്ചു കൊടുക്കാൻ ഏജൻസികൾ.. അങ്ങിനെ തട്ടിപ്പുകളുടെയും വെട്ടിപ്പുകളുടെയും ഒരു പൂക്കാലം..

നാട്ടിൽ നടക്കുന്ന ഇലയനക്കങ്ങൾ വരെ ലൈവായി കാണുവാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക്‌ പക്ഷെ നാട്ടിലേക്ക്‌ ചവിട്ടാനല്ലാതെ ( പൈസ അയക്കുന്നതിനു പറയുന്ന മലബാറി പ്രയോഗം ) വോട്ട്‌ അയക്കാൻ മാർഗമില്ലത്തതിനാൽ നാട്ടിൽ നിന്ന് വരുന്ന സന്ദേശങ്ങൾ കൈമാറിയും ,മെസ്സിലും ബാർബർ ഷോപ്പിലും ,ഷോപ്പിംഗ്‌ മാളിലെ കൌണ്ടറിൽ വരെ ചൂടുള്ള ചർച്ച സംഘടിപ്പിച്ച്‌ തങ്ങളുടെ സജീവത അറിയിച്ച്‌ കൊണ്ടിരിക്കയാണിപ്പോൾ.


ഏതാണു നിങ്ങളുടെ മണ്ഡലം ?
ആരാണു നിങ്ങളുടെ സ്ഥാനാർത്ഥി ?

യു.എ.ഇ യിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന ഒരു റേഡിയോ ഏപ്രിൽ 16 നു നടത്താനിരിക്കുന്ന പ്രതീകാത്മക (?) എസ്‌.എം.എസ്‌ വോട്ട്‌ (തട്ടിപ്പ്‌ ) പരിപാടിയുടെ പരസ്യത്തിലെ വാചകങ്ങളാണിത്‌. ഈ പരസ്യം കേൾക്കുമ്പോഴൊക്കെ ഞാൻ അറിയാതെ ചോദിക്കും (മനസ്സിൽ ) അല്ല എന്താ നിങ്ങടെ പരിപാടി ? ഉത്തരം കിട്ടിയറ്റ്‌ ഇങ്ങിനെ.
' തിരഞ്ഞെടുപ്പ്‌ മഹാശ്ചര്യം.. ഞങ്ങൾക്കും കിട്ടണം കുറച്ച്‌ പണം' (എസ്‌.എം.എസി ലൂടെ )

അതെ, പ്രതീകാത്മക എസ്‌.എം.എസ്‌. തട്ടിപ്പ് !!

പ്രസവം മുതൽ അടിയന്തിരം വരെ എസ്‌.എം.എസ്‌ അയച്ച്‌ അഭിപ്രായ വോട്ടെടുപ്പ്‌ നടത്തുന്ന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ തിരഞ്ഞെടുപ്പും തങ്ങൾക്ക്‌ പോക്കറ്റ്‌ വീർപ്പിക്കാനുള്ള ഒരു അവസരമായി കാണുന്നതിൽ അവരെ കുറ്റം പറയാൻ കഴിയില്ല. കേട്ട പാതി കേൾക്കാത്ത പാതി സ്വന്തം മൊബൈൽ ഫോണിലെ ബാലൻസ്‌ തീർത്ത്‌ രോമാഞ്ചം കൊള്ളുന്ന ചിലരുണ്ട്‌ അവരെയാണു ബോധവത്കരിക്കേണ്ടത്‌.

നാട്ടിൽ പോയി വോട്ട്‌ രേഖപ്പെടുത്താൻ കഴിയാത്ത അതിനു അർഹതയില്ലാത്ത പ്രയാസമനുഭവിക്കുന്ന പ്രയാസികളെ ഉദ്ദേശിച്ച്‌ പ്രതീകാത്മക (പറ്റിക്കാത്മകമെന്ന് വിമർശകർ ) വോട്ടെടുപ്പ്‌ ഏപ്രിൽ 16 നു തന്നെ നടത്തുന്നു. ജി.സി.സി. യിൽ എല്ലായിടത്തും നിന്നും എസ്‌.എം.എസ്‌. അയച്ച്‌ കാശു കളയാനുള്ള അവസരമുണ്ട്‌. രണ്ട്‌ മൊബൈൽ കയ്യിൽ പിടിച്ച്‌ വോട്ട്‌ ചെയ്യാൻ മുട്ടി നിൽക്കുന്ന ഹാജ്യാരും (പരസ്യത്തിലെ കഥാപാത്രം) നാട്ടിൽ പോയി വോട്ടേഴ്സ്‌ ലിസ്റ്റിൽ പേരില്ലെന്ന് കണ്ട്‌ വിഷമിച്ച സുഹൃത്തിനെ ഗൾഫിലേക്ക്‌ മടക്കി വിളിക്കുന്ന (തിരികെ വന്നിട്ട്‌ എസ്‌.എം.എസ്‌ അയക്കാൻ ) കൂട്ടുകാരനുമൊക്കെ ഏപ്രിൽ 16 നു തങ്ങളുടെ പോക്കറ്റിലെ പൈസ ഈ വിധത്തിൽ കളയുമെന്ന് ഇവർക്ക്‌ ഉറപ്പുണ്ട്‌. (മുൻകാല അനുഭവം )

ഒരു എസ്‌.എം.എസ്‌ അയക്കാൻ 2 ദിർഹം (ഇന്നത്തെ റേറ്റ്‌ വെച്ച്‌ 28 രൂപയോളം ) ആണു ചാർജ്‌ അതിൽ ചെറിയ ഒരു ശതമാനം ഒഴിച്ച്‌ ബാക്കി തുക ഇവരുടെ പോക്കറ്റിൽ സുരക്ഷിതമായി എത്തുന്നു. കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പിന് നടത്തിയ എസ്.എം.എസ് വോട്ടിംഗിലൂടെ പതിനായിരക്കണക്കിന് എസ്‌.എം.സുകളാണു ( അതിലൂടെ ദിർഹമുകളാണ് ) ഇങ്ങിനെ കൈ നനയാതെ ഇവരുണ്ടാക്കിയത്‌. പരസ്യങ്ങൾ പ്രക്ഷേപണം / സംപ്രേഷണം ചെയ്ത് ലഭിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി തുക യാതൊരു റിസ്കുമില്ലാതെ പലവിധ പരിപാടികളിലൂടെയും എസ്.എം.എസ് വഴി റേഡിയോ -ടെലിവിഷൻ മുതലാളിമാർ ഉണ്ടാക്കുന്നു. ഐഡിയ സ്റ്റാർ (കാശുണ്ടാക്കാനുള്ള ഒരോ ഐഡിയ ) സിങ്ങറുകളും മറ്റും ഉദാഹരണം.


പ്രിയ പ്രവാസി വോട്ടർ (വോട്ടില്ലാത്ത ) മാരെ നിങ്ങളുടെ എതിർ കക്ഷി എസ്.എം.എസ്. വിജയം ആഘോഷിക്കുന്നത്‌ തടയണ്ടേ ?. അനുയായികളെ ബോധവത്കരിക്കൂ .. മൊബൈൽ എടുക്കൂ ..തയ്യാറാകൂ.. എസ്‌.എം.എസ്‌. അയച്ച്‌ സ്ഥാനാർത്ഥികളെ വിജയിപ്പിക്കൂ..നഷ്ടപ്പെടാൻ കേവലം ദിർഹം മാത്രം ! കിട്ടാനുള്ളതോ....അത് എസ്.എം.എസിൽ തങ്ങാതെ നോക്കുക

ഈ നുറുങ്ങിനെ അനുകൂലിക്കുന്നവർ ‘നുറുങ്ങ്‌ യെസ്‌’ എന്നും അനുകൂലിക്കാത്തവർ ‘നുറുങ്ങ്‌ നോ’ എന്നും ടൈപ്പ് ചെയ്ത് ,ഒന്നിലും താത്പര്യമില്ലാത്തവർ അഥവാ ആരാന്റെ കയ്യിലെ കാശു പോവുന്നത് കൊണ്ട് നമുക്കെന്ത് നഷ്ടം എന്ന് കരുതുന്നവർ ബ്ലാങ്ക് എസ്.എം.എസും ‌ ഏതെങ്കിലും ഒരു നമ്പറിലേക്ക്‌ മെസേജ്‌ അയക്കുക. വരാനിരിക്കുന്നത്‌ എസ്‌.എം.എസിൽ തങ്ങില്ല എന്നല്ലേ..